മാന്നാര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കാരാഴ്മ ഉലച്ചിക്കാട്ട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ചുറ്റും വസ്തു ഉടമകള്‍ കൈയേറിയ എണ്‍പത്തിരണ്ട് സെന്റ് സ്ഥലം ഹൈക്കോടതി വിധിയെ തുടര്‍ന്ന് ദേവസ്വം സ്പെഷ്യല്‍ തഹസില്‍ദാരും റവന്യു വകുപ്പും ചേര്‍ന്ന് ഒഴിപ്പിച്ചു.
ഹൈക്കോടതിയുടെയും ആലപ്പുഴ ജില്ലാ കളക്ടറുടെയും ഉത്തരവു പ്രകാരമാണ് കൈയേറ്റം ഒഴിപ്പിച്ചത്. മുന്‍കാലങ്ങളില്‍ ക്ഷേത്ര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ക്ഷേത്രക്കുളം ഉള്‍പ്പെടെ കൈയേറിയിരിക്കുകയായിരുന്നു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡിന്റിന്റെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ അനുകൂല വിധിയുണ്ടായത്. ദേവസ്വം സ്പെഷ്യല്‍ തഹസില്‍ദാര്‍ വി.പി. വിനോദ് കുമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ പി.എം. രാമചന്ദ്രന്, ചെന്നിത്തല വില്ലേജ് ഓഫീസര്‍ മഞ്ജു. എസ്, സര്വ്വയര്മാരായ അനില്‍ ജോയി, അജികുമാര്‍.എന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി അളന്നത്.
കൈയേറ്റം ഒഴിപ്പിച്ച ഭൂമി ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീലേഖ ഏറ്റെടുത്തു. ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ ഹരി, മാന്നാര്‍ അസിസ്റ്റന്റ് എസ്ഐ റെജൂബ് ഖാന് തുടങ്ങിയവര്‍ സ്ഥലത്ത് സന്നിഹിതരായിരുന്നു.
ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് ഭൂമി ദേവസ്വം ബോര്‍ഡിനു കൈമാറിയത്. ഉപദേശസമിതിക്കു വേണ്ടി അഡ്വ. അരുണ്‍ കാര്‍ണവര്‍ ഹൈക്കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: