ചേര്‍ത്തല: തണ്ണീര്‍മുക്കം മുണ്ടുചിറയ്ക്കല്‍ പാലത്തിന്റെ അപ്രോച്ച്റോഡ് തകര്‍ന്ന് വാഹനഗതാഗതം തടസപ്പെട്ടിട്ടു മാസങ്ങളായിട്ടും പുനര്‍ നിര്‍മ്മിക്കുന്നില്ലെന്ന് പരാതി. ട്രെയിലര്‍ മറിഞ്ഞ് പാലത്തിന്റെ അപ്രോച്ച്റോഡും സംരക്ഷണഭിത്തിയും തകര്‍ന്നതുമൂലമാണ് വാഹന ഗതാഗതം തടസപ്പെട്ടത്.
ഇതേത്തുടര്‍ന്ന് രണ്ടുമാസമായി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് സംഭവത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കെ.സി. വേണുഗോപാല്‍ എംപിയുടെ ഫണ്ട് വിനിയോഗിച്ചുള്ള റോഡ് നിര്‍മാണ ഘട്ടത്തില്‍തന്നെ നാട്ടുകാര്‍ ഇക്കാര്യം അധികാരികള്‍ക്കു മുന്നില്‍ പരാതിയുമായി എത്തിയിരുന്നു.
പക്ഷെ നടപടിയൊന്നും സ്വീകരിക്കാത്തതാണ് ഇപ്പോള്‍ അപകടത്തിന് കാരണമായതെന്നും നാട്ടുകാര്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ പഞ്ചായത്ത് കമ്മിറ്റി വിഷയം ചര്‍ച്ചചെയ്യുകയും വിജിലന്‍സിന്റെ അന്വേഷണത്തിനായി സര്‍ക്കാരിലേക്ക് ശുപാര്‍ശ അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
പാലത്തിനും അപ്രോച്ച് റോഡിനുമായി മുപ്പതു ലക്ഷം രൂപയാണ് ചെലവായത്. റോഡു തകര്‍ന്ന് മാസങ്ങള്‍ പിന്നിടുമ്പോഴും തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കാന്‍ നടപടിയായിട്ടില്ല.
കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാംവര്ഡിന്റെ വടക്കന്‍ മേഖലയും തണ്ണീര്‍മുക്കം പഞ്ചായത്ത് പതിനേഴാം വാര്‍ഡിലും ഇരുപതാം വാര്‍ഡിന്റെ തെക്കന്‍ മേഖലയിലും ഉള്‍പ്പെടുന്നവരുടെ യാത്രാമാര്‍ഗമാണ് മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്.
വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ സാധിക്കാത്തതിനാല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടുകയാണ്. പാലത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു സംരക്ഷണഭിത്തിയും അപ്രോച്ച്റോഡും ഉടന്‍ പുനര്‍നിര്‍മ്മിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: