ബാങ്കിങ് ലൈന്‍സിനുവേണ്ടി ക്യൂ നില്ക്കുന്ന രാജ്യത്തെ പ്രമുഖ ധനകാര്യസ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. വര്‍ഷങ്ങളായി ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപാടുകളുടെ ചരിത്രം പരിശോധിച്ചാല്‍ അംഗീകൃത ധനകാര്യസ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ പോലും സാധിക്കില്ല. ബാങ്കിങ് രംഗത്ത് കടന്നുവരാനുള്ള സത്യസന്ധതയോ മര്യാദയോ മുത്തൂറ്റില്‍ പാലിക്കപ്പെടുന്നില്ലെന്ന പരാതികള്‍ക്ക് കയ്യും കണക്കുമില്ല. അടുത്തിടെ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കുറേ കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ട്. പരിശോധനയില്‍ ഇതുവരെ എത്തിച്ചേരാത്ത നിഗൂഢതയും ഈ സ്ഥാപനം കാത്തുസൂക്ഷിക്കുന്നു.
മുത്തൂറ്റിന്റെ 60 കേന്ദ്രങ്ങള്‍ പരിശോധിച്ചപ്പോള്‍ തന്നെ 400 കോടി രൂപയുടെ തിരിമറി നടന്നത് ബോധ്യപ്പെട്ടത്രേ. ബാങ്കുകളില്‍ നിന്ന് 12 ശതമാനത്തിനും 15 ശതമാനത്തിനും വായ്പയെടുത്ത് 36 ശതമാനം വരെ പലിശ ഈടാക്കി വായ്പനല്‍കുന്ന രീതിയാണിവിടെ തുടരുന്നത്. മുത്തൂറ്റ് എന്നാല്‍ ‘മൊത്തം ഊറ്റുന്ന’ സ്ഥാപനമെന്ന ദുഷ്പേര് പേറുന്നെങ്കിലും അത്യാവശ്യക്കാര്‍ ഇതിനെ ആശ്രയിക്കേണ്ടിവരുന്നത് ബാങ്കുകളുടെ നിസ്സഹകരണം കൊണ്ടാണ്. ബാങ്കുകളെ ജനകീയമാക്കുകയും കൊള്ളപ്പലിശ ഈടാക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. ജന്‍ധന്‍, മുദ്രാബാങ്ക് എന്നീ പദ്ധതികള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ചത് പരമാവധി പാവപ്പെട്ടവരെ സഹായിക്കാനാണ്. അതുപോലും അട്ടിമറിക്കാന്‍ ബാങ്കു ജീവനക്കാരുടെ ചില സംഘടനകള്‍ ശ്രമിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
കള്ളപ്പണം നിക്ഷേപിക്കാനും, ഇടപാടുകാരെയും ജീവനക്കാരെയും കൊള്ളയടിക്കാനുമാണോ മുത്തൂറ്റ് നിലനില്ക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. എത്രവര്‍ഷം ജോലി ചെയ്താലും ജീവനക്കാര്‍ക്ക് നല്‍കുന്നത് നക്കാപ്പിച്ച ശമ്പളമാണ്. മുത്തൂറ്റില്‍ പണയത്തില്‍പ്പെടുന്ന സ്വര്‍ണമോ വസ്തുവോ ഏതായാലും മുത്തൂറ്റുകാര്‍ക്കത് സ്വന്തമാകുന്നതാണ് ചരിത്രം. പണയം വച്ചയാള്‍ക്ക് ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്ത കുരുക്കിലാണ് തലവച്ചുകൊടുക്കേണ്ടിവരിക. കേരളത്തിലെല്ലായിടത്തും ഈ ചതിക്കുഴി വര്‍ഷങ്ങളായുണ്ട്. അതിപ്പോള്‍ അഖിലേന്ത്യാ വ്യാപകമായി.
അടുത്ത കാലത്താണ് അന്യസംസ്ഥാനങ്ങളിലും ഇത് വ്യാപിപ്പിച്ചത്. കന്യാകുമാരിമുതല്‍ കശ്മീര്‍ വരെ ശാഖ വിപുലപ്പെടുത്തിയത് ബാങ്കിംഗ് ലൈസന്‍സ് പ്രതീക്ഷിച്ചുകൊണ്ടാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മുത്തൂറ്റിന് അനുകൂലമായ നീക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. രാഷ്ട്രീയക്കാരുമായും ഭരണനേതൃത്വവുമായും നല്ല ബന്ധം സ്ഥാപിക്കാന്‍ എന്നും ശുഷ്കാന്തി കാട്ടിപ്പോരുന്നതിനാല്‍ എന്തുകൊള്ളരുതായ്മകള്‍ ചെയ്താലും അതൊന്നും നടപടികളിലേക്ക് നീങ്ങാറില്ല. ഇടപാടിലെ കള്ളത്തരങ്ങള്‍ നിരത്തി ആദായനികുതി വകുപ്പിനും കേന്ദ്ര സര്‍ക്കാറിനും മുമ്പുനല്‍കിയ പരാതികളെല്ലാം ജലരേഖയായത് അവിഹിതബന്ധം കൊണ്ടാണ്.
മുത്തൂറ്റ് കുടുംബത്തില്‍ ഒരു കൊലപാതകം ഉണ്ടായപ്പോള്‍ സിബിഐ അന്വേഷണത്തിന് മുറവിളിയുണ്ടായി. അന്നത്തെ ആഭ്യന്തരമന്ത്രിയാണ് അത് വേണ്ടെന്ന നിലപാടെടുത്തത്. ആ ബന്ധം മെച്ചപ്പെടുത്താന്‍ മുത്തൂറ്റ് കുടുംബത്തില്‍ നിന്നൊരു സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചെടുക്കാനും ആ മന്ത്രിയുടെ പാര്‍ട്ടിക്കായി. പണമിടപാടിനെക്കുറിച്ച് ഇപ്പോള്‍ മാത്രമാണ് പരിശോധനയെങ്കിലും നടന്നത്. ഇതിനിടയിലും ബാങ്ക് മോഹവുമായി മുത്തൂറ്റ് മുന്നോട്ടാണ്.
വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്കരുതെന്നു പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലൈസന്‍സ് അനുവദിക്കാനുള്ള ആര്‍ബിഐയുടെ സ്വതന്ത്ര അധികാരം എടുത്തുകളയണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
മുന്‍ ധനകാര്യമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ അധ്യക്ഷനായ, പാര്‍ലമെന്റ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കാനുള്ള നീക്കത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയത്. സമിതിയിലെ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായാണ് ഈ നിലപാട് സ്വീകരിച്ചത്. അനില്‍ അംബാനിയുടെ റിലയന്‍സ്, ടാറ്റാ ഗ്രൂപ്പ്, കുമാര്‍ മംഗലം ബിര്‍ല, വന്‍കിട സ്വകാര്യ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി അപേക്ഷകള്‍ ബാങ്കിങ് ലൈസന്‍സിനായി റിസര്‍വ് ബാങ്ക് ഇന്ത്യയ്ക്കു മുമ്പിലുണ്ട്. അപേക്ഷകള്‍ അംഗീകരിക്കരുതെന്നാണ് സ്റ്റാന്റിങ് കമ്മിറ്റിയുടെ ശുപാര്‍ശ. ബാങ്കിങ് രംഗം കോര്‍പ്പറേറ്റ് ശക്തികളുടെ കൈകളിലാകുന്നതു സാമ്പത്തിക മേഖലയ്ക്ക് ഗുണകരമാകില്ലെന്ന് സമിതി വിലയിരുത്തിയിട്ടുണ്ട്.
ലോകത്ത് ഒരിടത്തും കോര്‍പ്പറേറ്റുകളെ ബാങ്കിങ് രംഗത്തേക്കു പ്രവേശിക്കാന്‍ അനുവദിച്ചിട്ടില്ല. ലൈസന്‍സ് അനുവദിക്കാനുള്ള ആര്‍ബിഐയുടെ സ്വതന്ത്ര അധികാരം എടുത്തുകളയണമെന്നും ഇതുസംബന്ധിച്ച മാര്‍ഗരേഖയില്‍ മാറ്റംവരുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ സാമ്പത്തിക തിരിമറി കണ്ടെത്തിയ സാഹചര്യത്തില്‍ മുത്തൂറ്റിന് പുതിയ ബാങ്ക് തുടങ്ങാനുള്ള മോഹം മനസ്സില്‍ കൊണ്ടുനടക്കാനേ സാധിക്കൂ. ബാങ്കിന്റെ അനുമതി ലഭിക്കുമെന്ന് കണക്കുകൂട്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം ഇവര്‍ എടിഎം ആരംഭിച്ചിരുന്നു.
ഇവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. രാഷ്ട്രീയ പ്രമുഖരടക്കം ഉന്നതരുടെ കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങളുടെ വിവരങ്ങള്‍ റെയ്ഡില്‍ ലഭിച്ചിട്ടുണ്ട്. കള്ളപ്പണം ഒളിപ്പിക്കാനും കള്ളക്കണക്ക് ശീലവുമാക്കിയ ഒരു സ്ഥാപനത്തിന് നിലനില്ക്കാന് അര്‍ഹതയില്ല. അതുകൊണ്ടുതന്നെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ഇടപെടല്‍ അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: