ഏതു വിരുന്നുകാരന് വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്ന അവസ്ഥയിലാണ് ഹിന്ദുധര്‍മ്മം. മാറിമാറിവരുന്ന സര്‍ക്കാരുകളാല്‍ ഈ ധര്‍മ്മം നിരന്തരം വേട്ടയാടപ്പെടുന്നു. ഹിന്ദുമതം നാനാഭാഗത്തു നിന്നും വെല്ലുവിളികള്‍ നേരിടുന്ന മതമായി മാറി. യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അവസരങ്ങളും സമ്പത്തും ന്യൂനപക്ഷത്തിന്.
എല്‍ഡിഎഫ് വന്നപ്പോള്‍ ആചാരങ്ങളുടെയും വിശ്വാസങ്ങളുടേയും മേല്‍ കുതിരകയറ്റം. ഹിന്ദുമതത്തെ എത്രത്തോളം അവഹേളിക്കാമോ അത്രത്തോളം സിപിഎം ഹിന്ദുമതത്തെ നിന്ദിച്ചു. ശ്രീകൃഷ്ണ ജയന്തി ദിവസം അവര്‍ ബദല്‍ ജാഥ സംഘടിപ്പിച്ചു. അതും ചട്ടമ്പിസ്വാമികളുടെ പേരില്‍. മതപരിവര്‍ത്തനത്തെ എതിര്‍ക്കുകയും ക്രിസ്തുമതഛേദനം എന്ന പുസ്തകം എഴുതി മിഷനറിമാരുടെ വായടപ്പിക്കുകയും ചെയ്ത ചട്ടമ്പിസ്വാമികളുടെ പേരില്‍. ഇന്നും ക്രിസ്തുമതഛേദനം പ്രസിദ്ധീകരിക്കപ്പെട്ടാല്‍ ക്രിസ്ത്യാനികള്‍ അത് കൂട്ടത്തോടെ വാങ്ങിക്കൊണ്ടുപോയി കത്തിക്കാറുണ്ട്.
കഴിഞ്ഞവര്‍ഷം സിപിഎം ശ്രീകൃഷ്ണജയന്തി ദിവസം നടത്തിയ ജാഥയില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത് കാറല്‍ മാക്സിന്റെയും യേശുവിന്റെയും, ഇഎംഎസിന്റെയും പ്ലക്കാര്‍ഡുകള്‍. ഇപ്പറഞ്ഞവര്‍ക്കൊക്കെ ഭഗവാന് കൃഷ്ണനുമായി എന്താണ് ബന്ധം? നബി ദിനത്തിനോ സംയുക്തക്രിസ്തുമസ് റാലിക്കോ ഇതുപോലൊരു ബദല്ജാഥ നടത്താന്‍ സിപിഎമ്മിന് ധൈര്യമുണ്ടോ? അടുത്തതവണ പിണറായി ദൈവത്തിന്റെയും മഹാകവി സുധാകരന്റെയും ചിരിച്ചമുഖംകൂടി ഉയര്‍ത്തിപ്പിടിക്കണം. ഇക്കൊല്ലം നടത്തിയ ജാഥയുടെ ക്ഷീണം മാറും.
നമുക്ക് മതമില്ല എന്ന ഗുരുസ്വാമിയുടെ പ്രഖ്യാപനത്തിന്റെ ശതാബ്ദി ആഘോഷം നടത്തി അതും ഠേന്ന് പൊട്ടി. മതേതരത്വത്തില്‍ വിശ്വസിക്കുന്നതുകൊണ്ടൊന്നുമല്ല സംഗതി ആഘോഷിച്ചത്.
ശ്രീനാരായണഗുരുവിന് ജാതിയില്ല. വെള്ളാപ്പള്ളി നടേശന് ജാതി ഉണ്ടാവരുത്. അഥാവാ ഹിന്ദുമതപാര്ട്ടിയായ ബിജെപിയുമായി എസ്എന്‍ഡിപിക്ക് ബന്ധം ഉണ്ടാവരുത്. വര്‍ഗസമരസിദ്ധാന്തം എന്നാല്‍ മനുഷ്യനെ തൊഴിലാളിയും മുതലാളിയുമായി വേര്തിരിക്കുന്നതാണെങ്കില് ഇന്ത്യയില്‍ അത് ആര്‍എസ്എസ് എന്നും ആര്‍എസ്എസ് അല്ലാത്തവര്‍ എന്നും വിധിക്കുന്നതാണ്. കേരളത്തില്‍ ഈ ചിന്തയുടെ വേഗം കൂടും. അവിടെയാണ് പ്രശ്നം. ശ്രീകൃഷ്ണജയന്തി റാലി നടത്തുന്നത് ആര്‍എസ്എസ് ആണ് എന്നുവയ്ക്കുക. അതില്‍ പങ്കെടുക്കുന്നവര്‍ മുഴുവന്‍ സംഘപരിവാറുകാരാണോ? ഒരേസമയം ഈശ്വരവിശ്വാസിയും സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുകയും ചെയ്യുന്ന ധാരാളം ഹിന്ദുക്കളുണ്ട്. അവരെ സംബന്ധിച്ച് ശ്രീകൃഷ്ണജയന്തി ദിവസം സ്വന്തം കുട്ടികളെ ഉണ്ണകൃഷ്ണ വേഷം ധരിപ്പിച്ച് നഗര പ്രദക്ഷിണം ചെയ്യിക്കുക എന്നത് വൈകാരിക വിഷയമാണ്.
പാര്‍ട്ടി അനുഭാവികളായ കുടുംബങ്ങള്‍ അന്നേദിവസം പാര്ട്ടിഘടാഘടിയന്മാരുടെ ആജ്ഞ അനുസരിച്ച് ബദല്റാലിക്ക് പോകുന്നു. അയല്പക്കത്തെ കുട്ടികള്‍ ശ്രീകൃഷ്ണവേഷം ധരിച്ച് ബാലഗോകുലം റാലിയില്‍ പങ്കെടുക്കുമ്പോള്‍ മുദ്രാവാക്യം ഘോഷിച്ച് പാര്ട്ടിജാഥയില് പങ്കെടുക്കുന്നവരുടെ മനസ്സ് നന്നായി നോവുന്നുണ്ട്. സത്യമായിട്ടും സിപിഎമ്മുകാരനെ ബിജെപിയിലേക്ക് തള്ളിവിടുന്ന പണിയാണത്. ഭാവിയില്‍ ഒരു ദീപാവലിപടക്കം പ്രതീക്ഷിക്കാം. കോടിയേരി സഖാവിന്റെ വലത്തേകയ്യിലെ ഏലസ്സാണെ സത്യം. ആ നിലവിളി ശബ്ദമിതോ?
ഒരു സംശയം. നമുക്ക് ജാതിയില്ല എന്ന് പറയാഞ്ഞതുകൊണ്ട് ചട്ടമ്പിസ്വാമികള്‍ക്ക് ജാതി ഉണ്ടായിരുന്നു എന്ന് സിപിഎം പറയുമോ? ഇതൊക്കെ മനസ്സിലാക്കാന്‍ ആത്മീയത എന്താണെന്ന് അറിയണം. മലയാള കവിത ഫാക്ടംഫോസാണോ യൂറിയയാണോ എന്ന് മഹാകവി സുധാകരന് ഇതുവരെ മനസ്സിലായിട്ടില്ല. പിന്നല്ലേ നിലവിളക്ക്. ഇദ്ദേഹത്തെ ഫോണില്‍ വിളിച്ച് മലയാള മനോരമയില്‍ വന്ന കവിത ഗംഭീരമായി (മനസ്സാക്ഷി ഇല്ലെങ്കില്‍) എന്നൊന്ന് പറഞ്ഞുനോക്കൂ. എന്നെ ഫോണില്‍ക്കൂടി കെട്ടിപ്പിടിച്ചിട്ടുണ്ട്. അതിനുശേഷം മനോരമയിലെ എഡിറ്റര്‍ ഇന്‍ ചാര്‍ജിനെ വിളിക്കൂ. സാറേ ഈ ചവറൊക്കെയാണോ കവിത എന്നു ചോദിച്ചാല്‍ ”എന്തുചെയ്യും മന്ത്രിയായിപ്പോയില്ലേ” എന്ന് ലളിതകലാ അക്കാദമിയുടെ മുന്‍ ചെയര്മാന് മറുപടി പറയും.
അതിരിക്കട്ടെ. ഗുരുസ്വാമിയെപ്പോലൊരാള്ക്ക് എനിക്ക് ജാതിയുണ്ട് എന്നു പറയാന്‍ കഴിയുമോ? താന്‍ അഖണ്ഡസച്ചിദാനന്ദമായ പരമാത്മാവാണെന്നും, ഈ ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്നുവെന്നും ലോകം തന്നിലടങ്ങിയിരിക്കുന്നുവെന്നും ബോധ്യംവന്ന ബ്രഹ്മജ്ഞാനിക്ക് പിന്നെങ്ങനെയാണ് പറയാന്‍ കഴിയുക? ചട്ടമ്പിസ്വാമി അങ്ങനെ പറഞ്ഞില്ലെന്നേ ഉള്ളൂ. നാരായണഗുരുവിനെ ഭൗതികമായി മാത്രമേ നോക്കിക്കാണൂ എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ (അതേ അറിയാവൂ) മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ഗുരുവിന്റെ കാഴ്ചപ്പാടുകള്‍ വായിക്കുക. മതപരിവര്‍ത്തനം നടത്തുന്ന ക്രിസ്ത്യന്‍ മിഷണറിമാരെ പരിഹസിച്ച് ഓടിച്ചത് വായിക്കുക. പ്ലസ് ടു വലിപ്പമുള്ള ബുദ്ധിയില്‍ ഇതൊന്നും തലയില്‍ കേറില്ല.
കുറച്ചുദിവസം മുന്‍പാണ് മുസ്ലിം വ്യക്തിനിയമബോര്‍ഡ് സുപ്രീംകോടതിക്ക് നിര്‍ദ്ദേശം നല്‍കിയത്. മുത്തലാഖിന്റെ കാര്യത്തില്‍ കോടതി ഇടപെടേണ്ട. അത് മതത്തിന്റെ വിഷയമാണ്. ഞങ്ങള്‍ നോക്കിക്കൊള്ളാം. പക്ഷേ, ശബരിമലയില്‍ സ്ത്രീകള്‍ കയറണോയെന്ന് കോടതി തീരുമാനിക്കും. പിണറായി ദൈവവും കടംപള്ളിയും കൂടി തീരുമാനിക്കും. സര്‍ക്കാരിന് റവന്യൂവരുമാനം ഉണ്ടാക്കാന്‍ വേറെ വഴിയില്ല. അതുകൊണ്ട് അയ്യപ്പന്മാര്ക്ക് രശീത്കുറ്റി എഴുതാം. കൂടുതല്‍ തുക അടയ്ക്കുന്നവര്‍ക്ക് അയ്യപ്പനെ സിസിടിവി വഴി വീട്ടില്‍ കാണിച്ചുകൊടുത്തേക്കാം. ഒരു ധനാകര്ഷണ ഭൈരവയന്ത്രം ഇടത്തേകൈയിലും ആവാം. വരുമാനമുണ്ടാകും. ഇതിനിടയിലും നല്ല ആങ്കുട്ട്യോളെപ്പോലെ പിണറായിദൈവത്തിന്റെ മുഖത്തോട്ടുനോക്കി നാലു വാക്യം പറഞ്ഞ് പ്രയാര്‍ വര്‍ഗ്ഗീയവാദി ആയി. സബാഷ്. അന്തഹന്തയ്ക്ക് ഇന്ത പട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: