കോട്ടയം: സ്വകാര്യ മൊബൈല്‍ കമ്പനികളുടെ സംയുക്ത സംരഭമായ ഇന്‍ഡസ് ടവേഴ്സിലെ സാങ്കേതിക തൊഴിലാളികള്‍ പണിമുടക്കും. ഇതോടെ മൊബൈല്‍ ശൃംഖല സ്തംഭിക്കുമെന്ന് ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഉണ്ണിത്താന് പറഞ്ഞു.
ഇന്‍ഡസ് തടഞ്ഞുവച്ച ഒരു കോടിയോളം രൂപ തൊഴിലാളികള്‍ക്ക് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് മൊബൈല്‍ ടവര്‍ മസ്ദൂര്‍ സംഘിന്റെ (ബിഎംഎസ്) ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന് മുന്നോടിയായി കോട്ടയത്ത് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് രൂപ കേരളത്തിലെ ജനങ്ങളില്‍ നിന്നും പിരിക്കുന്ന മൊബൈല്‍ കമ്പനികള്‍ 24 മണിക്കൂര്‍ സേവനത്തിനായി നിയോഗിച്ചിരിക്കുന്ന തൊഴിലാളികളുടെ പണം തടഞ്ഞുവച്ചിരിക്കുന്നത് ആശങ്കയുളവാക്കുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി സിബി വര്‍ഗ്ഗീസ് പറഞ്ഞു. അനിശ്ചിതകാല സമരത്തിന്റെ സൂചന എന്ന നിലയില്‍ 26ന് കൊച്ചിയിലെ ഇന്‍ഡസ് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്താനും യോഗം തീരുമാനിച്ചു.
എയര്‍ടെല്‍ തൊഴിലാളികളും ഒക്ടോബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച യൂണിയന് പ്രസിഡന്റ് ആര്.രഘുരാജ് പ്രഖ്യാപിച്ചു. എയര്‍ടെല്‍ സാങ്കേതികവിഭാഗം കൈകാര്യം ചെയ്യുന്ന സ്വീഡന് ആസ്ഥാനമായുള്ള എറിക്സണ് കമ്പനിയിലെ എന്‍ജിനീയര്‍മാരാണ് സമരം ആരംഭിക്കുന്നത്. ശമ്പളപരിഷ്കരണം മറ്റ് മൊബൈല്‍ സേവനദാതാക്കളുടെ ഒപ്പം പരിഷ്കരിക്കുക, ഓവര്‍ടൈം വേതനം ഉറപ്പാക്കുക തുടങ്ങി 25 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ബിഎംഎസ് ആലപ്പുഴ ജില്ലാസെക്രട്ടറി സി.ജി.ഗോപകുമാര്‍, കോട്ടയം ജില്ലാ സെക്രട്ടറി നളിനാക്ഷന് ളാക്കാട്ടൂര്‍, യൂണിയന് ഭാരവാഹികളായ ജയേഷ് ആലപ്പുഴ, ഗോപകുമാര്‍ ചേര്‍ത്തല, കെ.ജി. ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: