ആലപ്പുഴ: ആയിരങ്ങള്‍ നിത്യേനയെത്തുന്ന ആലപ്പുഴ കടപ്പുറത്ത് സഞ്ചാരികള്‍ക്ക് സുരക്ഷ നാമമാത്രം. രണ്ടു കിലോമീറ്ററോളം വിശാലമായ ബീച്ചില്‍ അഞ്ച് ലൈഫ് ഗാര്‍ഡുകള്‍ മാത്രം. ഷിഫ്റ്റില്‍ കുറഞ്ഞത് 15 പേരെങ്കിലും ഉണ്ടെങ്കിലേ സുരക്ഷ കാര്യക്ഷമമാകൂ. മാറിമാറി വന്ന സര്‍ക്കാരുകള്‍ സുരക്ഷാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടിയെടുക്കുന്നില്ല.
രണ്ടു ഷിഫ്റ്റുകളിലായി 10 ലൈഫ് ഗാര്ഡുകളാണിപ്പോള്. അഞ്ചു പേര് വീതം, രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ 12 മണിക്കൂറാണ് പ്രവര്‍ത്തന സമയം. എഴുത്ത് പരീക്ഷ, ശാരീരികക്ഷമത, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഇവര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് പരിശീലനവും നല്‍കിയിരുന്നു. പതിറ്റാണ്ടായി താല്‍ക്കാലിക ജോലിക്കാരാണിവര്‍. ലൈഫ്ഗാര്‍ഡുകളുടെ എണ്ണം കൂട്ടുമെന്ന് മുന്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് വര്‍ഷം നാലാകുന്നു.
ആരെയും നിയമിച്ചിട്ടില്ല. പലപ്പോഴും സഞ്ചാരികള്‍ കടലില്‍ കുളിക്കാനിറങ്ങുന്നത് അപകടങ്ങള്‍ക്കിടയാകുന്നു. ലൈഫ് ഗാര്‍ഡുകളുടെ അവസരോചിതമായ ഇടപെടലുകളിലൂടെ നൂറുകണക്കിന് ആളുകളുടെ ജീവനാണ് രക്ഷിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: