ചെങ്ങന്നൂര്‍: തൃപ്പൂത്ത് കഴിഞ്ഞ ചെങ്ങന്നൂരമ്മ പമ്പയാറ്റിലെ ഓളപ്പരപ്പില്‍ ആറാടി. ദേവീ സ്തുതികളാല്‍ പുണ്യം നിറഞ്ഞൊഴുകിയ പുലര്‍വേളയില്‍ ആയിരങ്ങള്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. മഞ്ഞളും പൂക്കളും പുണ്യാഹം തളിച്ചൊരുക്കിയ തെളിനീരിലേക്ക് ദേവിയുടെ മനോഹരരൂപം ആറാട്ടിനിറങ്ങവെ ദേവീനാമമന്ത്രങ്ങള് ഉരുവിട്ട് ഭക്തജനങ്ങള്‍ കൈകൂപ്പി. മംഗള സൂചകമായി വായ്ക്കുരവയും അലയടിച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടെ ദേവിയെ ആറാട്ടിനായി മിത്രപ്പുഴക്കടവിലേക്ക് എഴുന്നെളളിച്ചു. ചടങ്ങുകള്‍ക്ക് താഴമണ്‍മഠം തന്ത്രി കണ്ഠര് മഹേഷ്മോഹനര് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
എണ്ണ, തേന്‍, മഞ്ഞള്‍പ്പൊടി, പനിനീര്, കൂവപ്പൊടി, പാല് തുടങ്ങിയവ അഭിഷേകം ചെയ്തശേഷം തന്ത്രിയും സഹകാര്മ്മികരും ദേവീബിംബവുമായി പമ്പയില്‍ മൂന്നുതവണ മുങ്ങി. ആറാട്ട് കഴിഞ്ഞശേഷം കടവില്‍ പട്ടും ഹാരവും ധരിച്ചൊരുങ്ങിയ ദേവി അനുഗ്രഹം ചൊരിഞ്ഞു.
ആറാട്ടുകടവില്‍ മണ്ഡപത്തിലെ പീഠത്തില്‍ ദേവിയെ ഇരുത്തി. വിശേഷാല്‍ പൂജകളും നിവേദ്യവും നടന്നു. ആനപ്പുറത്ത് ദേവിയുടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളിച്ചു. പത്തു മണിയോടെ ഘോഷയാത്ര ക്ഷേത്ര മതിലകത്ത് പ്രവേശിച്ചു. തുടര്‍ന്ന് കിഴക്കേ ആനക്കൊട്ടിലില്‍ ദേവിയ്ക്ക് മുന്പില് നിരവധി ഭക്തര്‍ നിറപറ അര്‍പ്പിച്ചു. പന്ത്രണ്ട് മണിക്ക് ദേവനെയും ശ്രീകോവിലിന് പുറത്തേക്കെഴുന്നെള്ളിച്ചു. വായ്ക്കുരവകളുടെ അകമ്പടിയോടെ മഹാദേവന് ആനപ്പുറത്ത് എഴുന്നെള്ളി. ചുരൂരുമഠം രാജശേഖരനാണ് ദേവന്റെ തിടമ്പേറ്റിയത്. തൃപ്പൂത്താറാട്ട് കഴിഞ്ഞെത്തിയ ദേവിയെ മഹാദേവന് സ്വീകരിച്ചു.
മലയാളമാസത്തിലെ ആദ്യത്തെ തൃപ്പൂത്താറാണ്ട് ചിലവ് മണ്ട്രോ സായിപ്പിന്റെ വകയാണ്. പണ്ട് മണ്‍റോ സായിപ്പ് തൃപ്പൂത്താറാട്ടിന്റെ ചെലവുകള്‍ വെട്ടിക്കുറച്ചു. തുടര്‍ന്ന് സായിപ്പിന്റെ കുടുംബത്തിന് തുടര്‍ച്ചയായി അസുഖങ്ങള്‍ പിടിപെട്ടു. പ്രശ്നചിന്തയില്‍ ദേവീകോപം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ സായിപ്പ് വെട്ടിക്കുറച്ച തൃപ്പൂത്താറാട്ട് ചെലവുകള്‍ പുനസ്ഥാപിച്ചു. പ്രായശ്ചിത്തമായി തിരുവാഭരണങ്ങള്‍ ദേവിക്ക് സമര്‍പ്പിച്ചു. വര്‍ഷാദ്യ തൃപ്പൂത്തിന്റെ ചെലവിനായി ഒരുതുക സായിപ്പ് ദേവസ്വത്തില്‍ നിക്ഷേപിച്ചു. ഈ തുക ഉപയോഗിച്ചാണ് ഇപ്പോഴും മലയാളമാസത്തിലെ ആദ്യ തൃപ്പൂത്താറാട്ട് നടത്തുന്നത്. തൃപ്പൂത്താറാട്ട് മുതല്‍ 12 ദിവസം ദേവിയുടെ ഇഷ്ടവഴിപാടായ ഹരിദ്രപുഷ്പാഞ്ജലി നടത്താന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്.അശേക് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: