പത്തനംതിട്ട: ശബരിമല തൊഴില്‍ തര്‍ക്കം തീര്‍ക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ട്രാക്ടര്‍ ഉടമകളും ട്രേഡ് യൂണിയന് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച അലസി. ശബരിമലയിലെ ട്രാക്ടര്‍ സമരം തുടരും. ട്രാക്ടറില്‍ പമ്പയില്‍ നിന്ന് സാധനം കയറ്റി സന്നിധാനത്ത് എത്തിക്കുന്നതിനുള്ള തൊഴിലാളി കൂലിയാണ് തര്‍ക്കവിഷയം.
ട്രാക്ടറിലെ സഹായിയും യൂണിയന് തൊഴിലാളിയുമടക്കം രണ്ടുപേരാണ് ട്രാക്റ്ററിലുള്ളത്. ഇവര്‍ക്ക് ലോഡൊന്നിന് 250 രൂപ കൂലിയാണ് നിശ്ചയിച്ചതെന്ന് ട്രാക്ടറുകാര് പറയുന്നു. എന്നാല്‍ രണ്ട് പേര്‍ക്കുമായി 150 രൂപ വീതം 300രൂപ നല്‍കണമെന്നാണ് യൂണിയന്‍കാരുടെ ആവശ്യം. 300 രൂപയായി പ്രതിഫലം ഉയര്‍ത്താന്‍ കഴിയില്ലെന്ന് ട്രാക്ടര്‍ അസോസിയേഷന് സെക്രട്ടറി ഷിബു പറഞ്ഞു.
എന്നാല്‍ 300 രൂപയാണ് പ്രതിഫലം നിശ്ചയിച്ചതെന്നും അത് 150 രൂപ വീതമായി രണ്ടു കൂട്ടത്തിലുമുള്ള തൊഴിലാളിക്ക് വീതിക്കണം, 250 രൂപ എന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.
അതേസമയം പ്രശ്നത്തില്‍ സര്‍ക്കാരാണ് ഇടപെടേണ്ടതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. സന്നിധാനത്തും പമ്പയിലും ട്രേഡ് യൂണിയന് ഹൈക്കോടതി വിലക്കുണ്ട്. അതിനാല്‍ ചര്‍ച്ചയ്ക്ക് തങ്ങള്‍ പോകില്ല. ദേവസ്വം മന്ത്രിയോട് വിവരം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ശബരിമലയില്‍ ഓണ സദ്യക്കുള്ള സാധനങ്ങള്‍ ദേവസ്വം ട്രാക്ടറിലും തൊഴിലാളികള്‍ തലച്ചുമടായും വൈകിട്ട് എത്തിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമഗ്രികള്‍ പമ്പയില്‍ കുടുങ്ങിക്കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: