പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ അഞ്ചുദിവസമായി നടക്കുന്ന പണിമുടക്കിന് പരിഹാരം കാണുന്നതില്‍ ജില്ലാ ഭരണകൂടം പുലര്‍ത്തുന്ന നിസ്സംഗതയില്‍ ദു:ഖമുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.
പണിമുടക്കു മൂലം ഓണസദ്യയ്ക്കാവശ്യമായ വിഭവങ്ങളടക്കം സന്നിധാത്തേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിക്കാന്‍ രണ്ടുമാസം മാത്രമാണ് അവശേഷിക്കുന്നത്.
ഇതിന് മുമ്പ് ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം. അന്നദാനം ദേവസ്വം ബോര്‍ഡ്തന്നെ നടത്തണമെന്ന് കോടതി പറഞ്ഞിട്ടുമുണ്ട്. അന്നദാനമണ്ഡപത്തിന്റെ പണിയും പൂര്‍ത്തീകരിച്ചിട്ടില്ല.
തൊഴിലാളികളുടെ പണിമുടക്ക്മൂലം പണികള്‍ നിലച്ചു. ശബരിമലയില്‍ സ്ഥിതിഗതികള്‍ ഇങ്ങനെയായിട്ടും ജില്ലാ ഭരണകൂടത്തിനും പോലീസിനും ഈവക കാര്യങ്ങളില്‍ നിസ്സംഗതയാണ്. ദേവസ്വം ബോര്‍ഡിന് ഇതില്‍ ദു:ഖമുണ്ട്.
ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ആറന്മുളയില് ഗജമണ്ഡപ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: