ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടം സ്വിറ്റ്സര്‍ലന്‍ഡിന്റെ മൂന്നാം സീഡ് സ്റ്റാനിസ്ലസ് വാവ്റിങ്കയ്ക്ക്. ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോകൊവിച്ചിനെ നാലു സെറ്റില്‍ മറികടന്നു വാവ്റിങ്ക, സ്കോര്‍: 6-7, 6-4, 7-5, 6-3. കരിയറിലെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വിസ് താരത്തിന്.
ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് വാവ്റിങ്ക തിരിച്ചടിച്ചത്. ആദ്യത്തേതില്‍ 5-2ന് പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറി ടൈബ്രേക്കറിലേക്കു നീട്ടി. ആദ്യ മൂന്നു പോയിന്റ് ദ്യോകൊ നേടിയ ശേഷമാണ് സ്വിസ് താരത്തിന് അക്കൗണ്ട് തുറക്കാനായത്. രണ്ടാമത്തേതില്‍ തുടത്തില്‍ ആധിപത്യം സ്വിസ് താരത്തിന്. 4-1 വരെ ലീഡെടുത്തെങ്കിലും ദ്യോകൊ തുടരെ മൂന്നു പോയിന്റ് നേടി ഒപ്പമെത്തി. തുടര്‍ന്ന് സെര്‍വ് നിലനിര്‍ത്തിയും ബ്രേക്ക് ചെയ്തും വാവ്റിങ്ക സെറ്റ് സ്വന്തമാക്കി.
മൂന്നാമത്തേതില്‍ 3-0ന് മുന്നിലെത്തിയ സ്വിസ് താരത്തെ ദ്യോകൊ പിടിച്ചുകെട്ടി. 4-4ലും 5-5ലും ഒപ്പമെത്തി. അവസാനം തുടരെ രണ്ടു പോയിന്റ് നേടി വാവ്റിങ്ക സെറ്റ് സ്വന്തമാക്കി. നാലാം സെറ്റില്‍ തുടക്കം മുതല്‍ മുതല്‍ മുന്‍തൂക്കം നിലനിര്‍ത്തിയ സ്വിസ് താരം അക്കൗണ്ടിലേക്ക് മൂന്നാമതൊരു ഗ്രാന്‍ഡ്സ്ലാം കൂടി എത്തിച്ചു. മത്സരത്തില്‍ വാവ്റിങ്ക ഒമ്പതും ദ്യോകൊവിച്ച് ആറും എയ്സുകള്‍ പറത്തി. ദ്യോകൊയ്ക്ക് ഏഴു തവണ ഡബിള്‍ഫോള്‍ട്ടും വന്നു. പക്ഷേ, മനപൂര്‍വമല്ലാത്ത തെറ്റുകള്‍ വരുത്തിയതില്‍ സ്വിസ് താരം മുന്നില്‍, 51. ദ്യോകൊവിച്ചിന് 46 പിഴവുകള്‍.
2014ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും 2015ല്‍ ഫ്രഞ്ച് ഓപ്പണും നേടിയ വാവ്റിങ്ക, ആദ്യമായി ഫൈനലിലെത്തി വര്‍ഷത്തെ അവസാന ഗ്രാന്‍ഡ്സ്ലാമും കൊണ്ടുപോയി.
വനിതാ ഡബിള്‍സ് കിരീടം 12ാം സീഡ് ബെഥാനി മാറ്റെക് സാന്‍ഡ്സ്-ലൂസി സഫറോവ സഖ്യത്തിന്. ഫൈനലില്‍ ഒന്നാം സീഡ് കരോളിന് ഗാര്‍ഷ്യ-ക്രിസ്റ്റിന മല്ദെനൊവിച്ച് കൂട്ടുകെട്ടിനെ വീഴ്ത്തി ഇവര്‍, സ്കോര്‍: 2-6, 7-6, 6-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: