ബെംഗളൂരു: കാവേരീനദീജലവിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനായി കേരളത്തിലേക്ക് രണ്ടു പ്രത്യേക ട്രെയിനുകള്‍.ചൊവ്വാഴ്ച രാവിലെ 11.15ന് ബെംഗളൂരു സിറ്റി സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന തീവണ്ടിയ്ക്ക് കന്റോണ്‍മെന്റ്, കെ.ആര്.പുരം, കര്‍മലാരം എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും.
ഓണക്കാലത്ത് വീട്ടിലെത്താന്‍ കഴിയാതെ സംഘര്‍ഷമേഖലയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായഹസ്തമാവുകയാണ് റെയില്‍വേയുടെ ഈ തീരുമാനം. ഈ തീവണ്ടിയിലെ എല്ലാ കോച്ചുകളും ജനറല്‍ ആയിരിക്കുമെന്നും റെയില്‍വേ അറിയിച്ചു.
ഷൊര്‍ണ്ണൂര്‍ വഴിയാണ് തീവണ്ടി കടന്നു വരുന്നതെങ്കിലും, ഈ വണ്ടി ഷൊര്‍ണ്ണൂര്‍ എത്തിയ ശേഷം അവിടെ നിന്നും മലബാര്‍ മേഖലയിലേയ്ക്കുള്ളവര്ക്കായി മറ്റൊരു സ്പെഷ്യല്‍ ട്രെയിന്‍ കൂടി റെയില്‍വേ അനുവദിച്ചിട്ടുണ്ട്.
ഇതു കൂടാതെ ചൊവ്വാഴ്ച കേരളത്തിലേക്കു പുറപ്പെടുന്ന, ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി, ബംഗലുരു-കൊച്ചുവേളി എക്സ്പ്രസ്, ബംഗലുരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് എന്നീ തീവണ്ടികളില്‍ മൂന്ന് അധിക കോച്ചുകള്‍ കൂടി റെയില്‍വേ അനുവദിച്ചിട്ടുണ്ട്. ഈ കോച്ചുകളും റിസര്‍വേഷന്‍ ഇല്ലാതെയായിരിക്കും സര്‍വ്വീസ് നടത്തുക.
അതേസമയം, സംഘര്‍ഷം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി പകല്‍ സര്‍വീസ് നടത്തില്ല. ഇന്നലെ രാത്രി പുറപ്പെട്ട ബസുകള്‍ കാസര്‍കോടില്‍ എത്തി. മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍ കുടുങ്ങിയവരുമായി അഞ്ചു കേരള ആര്‍ടിസി ബസുകള്‍ രാത്രി 12നു ശേഷമാണ് കാസര്‍കോട്ടേക്കു പുറപ്പെട്ടത്. പോലീസ് അകമ്പടിയോടെ ഹാസന് വഴിയായിരുന്നു യാത്ര. എല്ലാവര്ക്കും കാസര്‍കോട്ടുനിന്നു തുടര്‍യാത്രയ്ക്കും സൗകര്യമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: