കൊട്ടാരക്കര: തിരുവോണത്തിന് ഒരുനാള്‍ ബാക്കിനില്‍ക്കെ മലയാളികള്‍ ഓണം ഒരുക്കുവാനുള്ള അവസാന ഓട്ടത്തിലാണ്. ഉത്രാടദിവസമായ ഇന്ന് ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഏവരും തിരക്കിലാണ്. നാളത്തെ സദ്യയില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ അത് തീര്‍ക്കുവാനും പച്ചക്കറികള്‍ വാങ്ങാനുമായി കടകമ്പോളങ്ങളില്‍ രാവിലെ മുതല്‍ തന്നെ ആളുകള്‍ എത്തും.
തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറിയെയാണ് മലയാളികളേറെയും ഓണത്തിന് ആശ്രയിക്കുന്നത്. ജൈവപച്ചക്കറികൃഷി വ്യാപകമായെങ്കിലും മലയാളികളുടെ ഇടയില്‍ ഈ പച്ചക്കറികള്‍ എത്തിക്കുവാന്‍ കൃഷിവകുപ്പിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ വിപണിയിലും ചെറുകിട പച്ചക്കറിക്കടകളിലും ഹോര്‍ട്ടികോര്‍പ്പിലും നാടന്‍പച്ചക്കറി വില്‍പ്പന സ്റ്റാളിലും മാത്രമായിരുന്നു ജൈവപച്ചക്കറി വിറ്റിരുന്നത്. ഓണപുടവ വാങ്ങാന്‍ കഴിഞ്ഞ ദിവസം കടകമ്പോളങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നും ആ തിരക്ക് തുടരും.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലും ഇന്നലെയുമായി തൊഴിലാളികള്‍ക്കും കച്ചവടസ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ശമ്പളവും ബോണസും നല്‍കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ വ്യാഴാഴ്ച തന്നെ ശമ്പളവും ബോണസും ലഭിച്ചതോടെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തന്നെ കമ്പോളങ്ങള്‍ രാപ്പകല്‍ ഇല്ലാതെ ഉണര്‍ന്നിരുന്നു. എല്ലാത്തരം കടകളിലും കച്ചവടം പൊടിപൊടിക്കുകയാണ്. വലിയ വസ്ത്രവ്യാപര സ്ഥാപനങ്ങള്‍ മുതല്‍ തെരുവ് കച്ചവടക്കാരെവരെ ആശ്രയിച്ചാണ് മലയാളികള്‍ ഓണപ്പുടവ ഒരുക്കിയത്. മലയാളികള്‍ക്ക് ഓണം ഉണ്ണാന്‍ തമിഴ്നാട്ടില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പേ വാഴയിലകള്‍ എത്തിയിരുന്നു. എട്ട് ദിവസമായി കടകമ്പോളങ്ങള്‍ സജീവമായെങ്കിലും ഇന്നലെ മുതലാണ് തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയത്. അടുക്കളയിലെ അവസാന മിനുക്ക് പണികള്‍ക്കായി പലചരക്ക് സാധനങ്ങള്‍ എത്തിക്കുവാനും പച്ചക്കറി എത്തിക്കുവാനും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഇന്ന് ജനം കമ്പോളങ്ങളില്‍ എത്തും. ബേക്കറി സാധനങ്ങള്‍ക്കായും ഉപ്പേരികള്ക്കായും മലയാളികള്‍ കടകള്‍ തേടും. പണ്ടുകാലത്ത് ഉപ്പേരി വീടുകളില്‍ ഉണ്ടാക്കിയിരുന്നു. ഇന്ന് അത്തരം കാഴ്ചകള്‍ അന്യമാണ്. നഗരത്തില്‍ തിരക്കിട്ട് ജീവിക്കുന്നവര്‍ക്കായി ഓണസദ്യ ഒരുക്കന് കാറ്ററിംഗ് സര്‍വ്വീസുകാരും രംഗത്തുണ്ട്. ഓണം ലക്ഷ്യമിട്ട് വിദേശമദ്യവില്‍പ്പന ശാലകളിലും വന്‍തിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്നത്. ബാറുകളിലെ തിരക്ക് പതിവ് പോലെയുണ്ട് താനും. മദ്യം ആഘോഷങ്ങളുടെ കൂട്ടുകാരനാണെന്ന് മലയാളികള്‍ തെളിയിക്കുകയാണ്. ജില്ലയില്‍ കരുനാഗപ്പള്ളിയിലും കൊട്ടാരക്കരയിലുമാണ് വന്‍തിരക്ക് അനുഭവപ്പെടുന്നത്.
ഓണം കഴിഞ്ഞ് മദ്യവില്പനയുടെ കണക്ക് വരുമ്പോള്‍ ജില്ല തന്നെയാകും ഒന്നാം സ്ഥാനത്തൈന്നാണ് സൂചനകള്‍. കാണം വിറ്റ് ഓണം ഉണ്ണണമെന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാകുന്ന രീതിയിലാണ് ഓരോ മലയാളികളും ഓണത്തെ വരവേല്‍ക്കുന്നത്. ഓണം വില്പനമേളയില് സര്‍ക്കാര്‍ ഓണം ഫെയറുമെല്ലാം ഓണത്തെ വരവേറ്റ് മലയാളികളുടെ മനസ്സ് കവര്‍ന്നിരിക്കുകയാണ്. തിരുവോണ ഒരുക്കത്തിന്റെ അവസാന മിനുക്ക് പണിയില്‍ മുഴുകുന്ന ഓരോ മലയാളികളും നാളെ തിരുവോണ നാളില്‍ സദ്യവട്ടങ്ങള്‍ ഒരുക്കിയും ഓണപ്പുടവ നല്‍കിയും മഹാബലി തമ്പുരാനെ വരവേറ്റും നല്ലൊരു നാളെക്കായി ഓണത്തെ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: