കോഴിക്കോട്: തിരുവോണാഘോഷത്തിന്റെ അവസാനവട്ട ഒരുക്കത്തിനായി ഇന്ന് ഉത്രാടപ്പാച്ചില്‍. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴി അന്വര്‍ത്ഥമാക്കാനുള്ള നെട്ടോട്ടമാണിന്ന്. വാങ്ങാന്‍ മറന്നു പോയ സാധനങ്ങള്‍ വാങ്ങാനുള്ള തത്രപ്പാടാണ് ഇന്ന്. നഗര, ഗ്രാമഭേദമില്ലാതെ എല്ലാപ്രദേശവും ഇന്ന് തിരക്കിലമരും. ഇന്നത്തെ ഉത്രാടപ്പാച്ചിലും കൂടി ചേരുമ്പോഴേ ഓണാഘോഷം പൂര്‍ണമാകൂ എന്നതാണ് അവസ്ഥ.
ബലിപ്പെരുന്നാളും തിരുവോണവും അടുത്തടുത്ത ദിവസങ്ങളില്‍ വന്നതിന്റെ ആലസ്യമൊന്നും ഇന്നലെയും കോഴിക്കോട് നഗരത്തിന് ഉണ്ടായിരുന്നില്ല. ബക്രീദ് പ്രമാണിച്ച് രാവിലെ ചില കടകളെല്ലാം അടച്ചിരുന്നെങ്കിലും ഉച്ചയോടെ തിരുവോണ വിപണിക്കായി എല്ലാം സജീവമായി.
നഗരത്തില്‍ ഇന്നലെ തിരക്കോട് തിരക്കാ യിരുന്നു. മിഠായിത്തെരുവിലും പാളയത്തുമെല്ലാം ജനങ്ങളുടെ ഒഴുക്കായിരുന്നു. മിഠായിത്തെരുവിലെ തിരക്ക് അര്‍ദ്ധരാത്രിയും കടന്ന് മുന്നോട്ടു പോകുന്ന കാഴ്ചയായിരുന്നു. പുത്തനുടുപ്പും, സദ്യക്കുള്ള സാധനങ്ങളും വാങ്ങാന്‍ ഒന്നാകെ നഗരത്തിലേക്കിറങ്ങുകയാണ് മിക്കവരും.
വീട്ടില്‍ സദ്യയൊരുക്കാന്‍ നേരമില്ലാത്തവര്ക്കായി ഓണസദ്യ തയ്യാറാക്കി ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളും ഒരുങ്ങി കഴിഞ്ഞു. പായസമടക്കമുള്ള സദ്യ ഓര്‍ഡര്‍ നല്കിയാല് വീട്ടിലെത്തിച്ചു കൊടുക്കുന്ന സംവിധാനവും മിക്ക ഹോട്ടലുകാരും കാറ്റിംഗ് യൂണിറ്റുകളും ഒരുക്കിയിട്ടുണ്ട്. പായസം മാത്രം എത്തിച്ചുകൊടുക്കുന്ന യൂണിറ്റുകളും ഉണ്ട്.
വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്ന ലെയും ഓണാഘോഷം നടന്നു. ഓണസദ്യയും പൂക്കളമൊരുക്കലും വിവിധ പരിപാടികളുമായി ആഘോഷം കെങ്കേമമാക്കുകയാണ് നാടെങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: