സിയോള്‍: അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണകൊറിയക്കു മുകളില്‍ പറന്ന് കരുത്തു കാട്ടി. ഇത് തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണവും ആണവ പരീക്ഷണവും നടത്തുന്ന ഉത്തരകൊറിയക്കുള്ള ശക്തമായ താക്കീതാണെന്ന് കരുതപ്പെടുന്നു. ദക്ഷിണ കൊറിയ അമേരിക്കയുടെ സഖ്യകക്ഷിയാണ്.
ഇന്നലെ രാവിലെ രണ്ട് അമേരിക്കന്‍ ബി 1 ബോംബറുകളാണ് ദക്ഷിണ കൊറിയയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പറന്നത്.ഇതോടെ കൊറിയകള്‍ തമ്മിലുള്ള യുദ്ധമാരംഭിക്കുമോയെന്ന ആശങ്കയും ഉടലെടുത്തു.
അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും വിലക്കുകളും ലംഘിച്ച് ഉത്തരകൊറിയ നിരന്തരം മിസൈലുകള്‍ പരീക്ഷിക്കുകയാണ്. ഇതിനു പുറമേ ദിവസങ്ങള്‍ക്കു മുന്‍പ് അവര്‍ ആണവ പരീക്ഷവും നടത്തി.ഇത് മേഖലയില്‍ വലിയ ആശങ്കയാണ് പടര്‍ത്തിയത്.
കമ്മ്യൂണിസ്റ്റ് ഏകാധിപതി ഭരിക്കുന്ന രാജ്യമാണ് ഉത്തരകൊറിയ. സ്വന്തം അമ്മാവനെ രാജ്യദ്രോഹക്കുറ്റം ചുമത്തി പട്ടിക്കിട്ടുകൊടുക്കുകയും ഉപപ്രധാനമന്ത്രിയെ യോഗത്തില്‍ ഉറങ്ങിയെന്നു പറഞ്ഞ് വെടിവെച്ചുകൊല്ലുകയും ചെയ്ത ഭാന്ത്രനായ ഭരണാധികാരിയാണ് കിം ജോങ്ങ് ഉന്‍. അതുകൊണ്ടുതന്നെ വെടിപൊട്ടുമോയെന്ന് പല ലോകരാജ്യങ്ങളും ഭയക്കുന്നുണ്ട്. അത്തരമൊരു അവസ്ഥയില്‍ നിന്ന് ഉത്തരകൊറിയയെ അകറ്റുക, ദക്ഷിണ കൊറിയക്ക് പിന്തുണ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ അയച്ചതെന്ന് കരുതപ്പെടുന്നു.
ഉത്തരകൊറിയ ആണവായുധ പരീക്ഷണം ഉപേക്ഷിക്കണം, ചര്‍ച്ചകള്‍ക്ക് മുന്നോട്ടുവരണം. ഉത്തരകൊറിയയുടെ കാര്യങ്ങള്‍ നോക്കുന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധി സങ്ങ് കിം പറഞ്ഞു.ഉപരോധം ഏര്‍പ്പെടുത്തുന്നതടക്കം പുതിയ പല നടപടികളും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈനയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കിം പറഞ്ഞു.
ഗുവാമില്‍ നിന്ന് പറന്നുയര്‍ന്ന രണ്ട് സൂപ്പര്‍സോണിക് വിമാനങ്ങളാണ് കൊറിയക്കു മുകളില്‍ വട്ടമിട്ടത്. ജപ്പാന് പ്രതിരോധ സംവിധാനമുറപ്പിച്ച ഇവയക്ക് ഒരു കൊറിയന്‍ യുദ്ധ വിമാനവും ഒരു അമേരിക്കന്‍ യുദ്ധവിമാനവും അകമ്പടി സേവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: