തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുമ്പോള്‍ അതില്‍ കഥാകാരിയെ അവതരിപ്പിക്കാന്‍ ഭാഗ്യം കിട്ടിയ സന്തോഷത്തിലാണ് ബോളിവുഡ് നടിയും മലയാളിയുമായ വിദ്യാബാലന്.
താരം തന്റെ സന്തോഷം ട്വിറ്ററിലൂടെ പങ്കുവച്ചു. വിവാദങ്ങളില്‍ അകപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത് സംവിധായകന് കമലാണ്. ‘ആമി’ എന്നാണ് ചിത്രത്തിന്റെ പേര്. കമല്‍ തന്നെ തിരക്കഥയൊരുക്കുന്ന സിനിമ മലയാളം, ഹിന്ദി ഭാഷകളിലാണ്. 25 ന് ചിത്രീകരണം തുടങ്ങും.
മാധവിക്കുട്ടിയുടെ ആത്മകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്ന് കമല്‍ പറഞ്ഞു. ഏറെ നാളത്തെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണിത്. മാധവിക്കുട്ടിയുടെ എഴുത്തു ജീവിതവും വ്യക്തി ജീവിതവും ചിത്രത്തില്‍ പരാമര്‍ശിക്കും. മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസായി അഭിനയിക്കുന്നത് മുരളിഗോപിയാണ്. പൃഥ്വിരാജും പ്രധാന വേഷത്തിലെത്തും. നവംബറില്‍ റിലീസ്.
കമല്‍ സംവിധാന ചുമതലയേറ്റ ‘ചക്രം’ എന്ന ചിത്രത്തിലൂടെയാണ് വിദ്യാബാലന് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. ആ സിനിമ പാതിവഴിയില്‍ നിന്നു. ഹിന്ദിസിനിമയില്‍ ചുവടുറപ്പിച്ച വിദ്യ ഇന്ന് അവിടെ ദേശീയ പുരസ്കാരം വരെ നേടിയ ലേഡി സൂപ്പര്‍സ്റ്റാറാണ്. പാലക്കാട്ട് പൂതംകുറിശ്ശിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച വിദ്യയുടെ പഠനവും ജീവിതവും മുംബൈയിലായിരുന്നു. ‘ആമി’യിലെ നായികയാകാനായി അവര്‍ മലയാളം പഠിക്കുകയും മാധവിക്കുട്ടിയെ കൂടുതലായി അറിയാന്‍ പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുന്നു. മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ വായിക്കുന്ന ചിത്രം വിദ്യാബാലന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും നിര്‍മ്മിച്ച ‘ഉറുമി’ എന്ന ചിത്രത്തില്‍ വിദ്യ അഭിനയിച്ചിരുന്നു. ബോളിവുഡില്‍ ശക്തമായ കഥാപാത്രങ്ങളെ പ്രതിഫലിപ്പിച്ച വിദ്യക്ക് ലഭിക്കുന്ന മികച്ച കഥാപാത്രമായിരിക്കും മാധവിക്കുട്ടിയുടേത്. നടി സില്‍ക്ക് സ്മിതയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള’ ഡേര്‍ട്ടി പിക്ചര്‍’ എന്ന ബോളിവുഡ് സിനിമയിലെ അഭിനയത്തിന് വിദ്യയ്ക്ക് 2011ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: