എരുമേലി: കഴിഞ്ഞ കുറേ ദിവസങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അക്രമം നടത്താന്‍ അനുമതി നല്കാന് വിസമ്മതിച്ച സിപിഎം നേതാക്കള്‍ക്ക് പുറത്താക്കപ്പെട്ട ഡിവൈഎഫ്ഐക്കാരുടെ വക ഭീഷണി.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കുറുവാമൂഴി, നാലാംമൈല്‍ മേഖലകളില്‍ നിന്നെത്തിയ സംഘവുമായി കുറച്ചു ദിവസം മുമ്പ് കാര്‍ തല്ലിതകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കെയാണ് എരുമേലിയിലെ പുറത്താക്കപ്പെട്ട ഡിവൈഎഫ്ഐക്കാരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സംഘര്‍ഷത്തിലെത്തിയത്.
രാവിലെ മുതല്‍ ഇരു സംഘങ്ങളായി തിരിഞ്ഞ് തര്‍ക്കങ്ങളും. ഉച്ചയോടെ എരുമേലി ടൗണില്‍ മാരകായുധങ്ങളുമായി സംഘം ഏറ്റുമുട്ടുകയായിരുന്നു. അക്രമികളുടെ അഴിഞ്ഞാട്ടത്തെ തുടര്‍ന്ന് ഓണവും ബക്രീദിനുമായി കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍ ചിതറി ഓടുകയായിരുന്നു. ഇതേ തുടര്‍ന്ന് കൂടുതല്‍ അക്രമികള്‍ സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കാന്‍ അനുമതി തേടി സിപിഎം പാര്‍ട്ടി ഓഫീസിലെത്തി നേതാക്കളെ ഭീഷണിപ്പെടുത്തുകയായിരുന്നു.
എരുമേലി ലോക്കല്‍ സെക്രട്ടറി പി. കെ. ബാബു, മുന്‍ പഞ്ചായത്തംഗം റ്റി. പി. തൊമ്മി, പഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ്. കൃഷ്ണകുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പാര്‍ട്ടി ഓഫീസിനുള്ളില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് മദ്യപിച്ചെത്തിയ അക്രമിസംഘം പാര്‍ട്ടി ഓഫീസില്‍ കയറി നേതാക്കളെ അസഭ്യം പറഞ്ഞും, ഭീഷണിപ്പെടുത്തിയും കയ്യേറ്റം ചെയ്യുകയായിരുവെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇവരില്‍ പലരേയും അക്രമണങ്ങളുടെ പേരില്‍ ഡി.വൈ.എഫ്.ഐ യില്‍ നിന്നും മുമ്പ് പുറത്താക്കിയവരാണന്നും സി.പി.എം നേതാക്കാള്‍ പറഞ്ഞു.
എന്നാല്‍ ഡിവൈഎഫ് ഐയില്‍ നിന്നും പുറത്താക്കപ്പെട്ട അക്രമിസംഘങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഒരു വിഭാഗം നല്കുന്ന രഹസ്യ പിന്തുണയാണ് പാര്‍ട്ടി ഓഫീസിനുള്ളില്‍ കയറി അതിക്രമം കാട്ടാന്‍ വഴിയൊരുക്കിയതെന്നും പറയുന്നു. സംഭവത്തില്‍ എരുമേലി സ്വദേശികളായ മുനീര്‍ ആറ്റാത്തറ, ഷഹനാസ് എട്ടുവീട്ടില്‍, മണികുട്ടന് കാരിക്കൊമ്പില്‍, ദീപു പൂതിയോട് എന്നീ നാലു പേര്‍ക്കെതിരെ എരുമേലി പോലീസില്‍ പരാതി നല്കിയിട്ടുണ്ടന്നും ലോക്കല്‍ സെക്രട്ടറി പി.കെ. ബാബു പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയാണന്നും എസ്.ഐ ജര്‍ലിന്‍ വി. സ്കറിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: