പെരുമ്പാവൂര്‍: മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷിനെനേരെ ആക്രമണം. പെരുമ്പാവൂരില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. രേണു സുരേഷും ഭര്‍ത്താവും മക്കളും സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയുണ്ട്. പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്കി.
കാഞ്ഞിരക്കാടുള്ള വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ കാറുമായി കൂട്ടിമുട്ടി. തുടര്‍ന്നുണ്ടായ തര്‍ക്കം കൗണ്‍സിലറുടെ മദ്ധ്യസ്ഥതയില്‍ പരിഹരിച്ചശേഷം മടങ്ങുമ്പോഴാണ് ആക്രമണം. കാറിലുണ്ടായിരുന്ന ചെറുപ്പക്കാരന് ഒരു കൂട്ടം ആളുകളുമായെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നത്. ഉപദ്രവിച്ചവരെ കണ്ടാലറിയാമെന്നും രേണു പറഞ്ഞു.
അക്രമത്തില്‍ രേണുവിന്റെ ഭര്‍ത്താവ് സുരേഷിന് കാലിന് പരിക്കേറ്റു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ദ്ധ ചികിത്സവേണമെന്നാണ് ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശം. സംഭവത്തെ തുടര്‍ന്ന് ബിജെപി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: