പത്തനംതിട്ട: ശബരിമലയിലെ തൊഴില്‍തര്‍ക്കത്തിന് പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും പരിഹാരമായില്ല. ലേബര്‍ ഓഫീസര്‍ വിളിച്ചുചേര്‍ത്ത യോഗ തീരുമാനം അനുസരിച്ച് രണ്ട് തൊഴിലാളികള്‍ക്കും കൂടി 300 രൂപ നല്കാന് കഴിയില്ലെന്ന് ട്രാക്ടര്‍ ഉടമകള്‍ അറിയിച്ചതോടെ രണ്ടാംതവണയും ചര്‍ച്ച അലസി.
തൊഴിലാളികള്‍ക്ക് 300 രൂപ കൂലി നല്കാന് തയ്യാറുള്ള ട്രാക്ടറുകള്‍ക്ക് പോലീസ് സംരക്ഷണം ജില്ലാ കളക്ടര്‍ ആര്. ഗിരിജ വാഗ്ദാനം ചെയ്തു. നേരത്തെ ലേബര്‍ ഓഫീസറുമായി നടന്ന ചര്‍ച്ചയില്‍ 300 രൂപ എന്ന് തീരുമാനിച്ചത് തങ്ങളുടെ അംഗീകാരമില്ലാതെയാണെന്ന് ട്രാക്ടര്‍ ഉടമകളുടെ അസോസിയേഷന് പറഞ്ഞു. പമ്പയിലോ സന്നിധാനത്തോ പണിമുടക്കും ജോലി തടസങ്ങളും ഉണ്ടാക്കില്ലെന്ന് ട്രേഡ് യൂണിയന് നേതാക്കളും യോഗത്തില്‍ അറിയിച്ചു.
ട്രാക്ടറൊന്നിന് പമ്പ-സന്നിധാനം യാത്രയ്ക്ക് 1200 രൂപയാണ് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച തുകയെന്ന് കളക്ടര്‍ പറഞ്ഞു. ഇതില്‍ 150രൂപ വീതം ട്രാക്ടറില്‍ പോകുന്ന രണ്ട് തൊഴിലാളികള്‍ക്കും വീതിച്ചു നല്‍കണം എന്നാണ് ലേബര്‍ ഓഫീസറുമായി മുമ്പുണ്ടാക്കിയ ധാരണ. ഇത് ട്രാക്ടര്‍ ഉടമകളും കൂടി പങ്കെടുത്ത യോഗത്തില്‍ നിശ്ചയിച്ചതാണെന്നും ഇത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കളക്ടര്‍ അറിയിച്ചു.
എന്നാല്‍ ഭൂരിപക്ഷം ട്രാക്ടറുകള്‍ക്കും കൂലിയായി 900 രൂപയാണ് കിട്ടുന്നതെന്ന് ഉടമകള്‍ക്ക് വേണ്ടി എത്തിയ അസോസിയേഷന് പ്രസിഡന്റ് ശശികുമാര്‍ പറഞ്ഞു. ഇതില്‍ 300 രൂപ തൊഴിലാളി കൂലിയായി നല്കാന് കഴിയില്ല. 250 രൂപയാണ് നല്കി വരുന്നത്. അത് രണ്ട് തൊഴിലാളികളും വീതിച്ച് എടുക്കണമെന്നും 300 എന്ന നിരക്ക് നല്കാന് കഴിയില്ലെന്നും ട്രാക്ടര്‍ ഉടമകള്‍ നിലപാട് സ്വീകരിച്ചു. ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ 300 രൂപ എന്ന ധാരണ വന്നത് എങ്ങനെയാണെന്ന് അറിയില്ല.
അന്നത്തെ യോഗത്തില്‍ ട്രാക്ടര്‍ ഉടമകള്‍ക്ക് വേണ്ടി പങ്കെടുത്തത് ഔദ്യോഗികമായി ചുമതലപ്പെടുത്തിയവരല്ല. ഹാജര്‍ പുസ്തകത്തില്‍ അവരെ കൊണ്ട് ഒപ്പിടീച്ച് തീരുമാനം അംഗീകരിച്ചു എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നെന്നും അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു. 300 രൂപയായി കൂലി വര്‍ദ്ധിപ്പിക്കുന്ന കാര്യം തീരുമാനിക്കാന്‍ ട്രാക്ടര്‍ ഉടമകളുടെ യോഗം ചേരണം. ഇതിന് സമയം വേണമെന്ന അപേക്ഷ കളക്ടര്‍ അംഗീകരിച്ചില്ലെന്നും അവര്‍ പരാതിപ്പെട്ടു.
തങ്ങള്‍ക്ക് യൂണിയന് തൊഴിലാളികളില്‍ നിന്ന് മര്‍ദ്ദനം ഏല്‍ക്കുന്നുവെന്നും ഭീഷണി നിലനില്‍ക്കുന്നതായും അവര്‍ പറഞ്ഞു. ചര്‍ച്ചയില്‍ രാജു ഏബ്രാഹം എംഎല്‍എയും പങ്കെടുത്തു. ഓണാഘോഷ പൂജകള്‍ക്കായി നടതുറന്നിട്ടുള്ള ശബരിമലയില്‍ പൂജാസാധനങ്ങളടക്കമുള്ളവ സന്നിധാനത്ത് എത്തിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അവകാശപ്പെടുമ്പോഴും തൊഴില്‍ തര്‍ക്കം പരിഹരിക്കാനാകാത്തത് ആശങ്കയുണര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: