ബെംഗളൂരു: കാവേരി നദീജലതര്ക്കത്തിന്റെ പേരില്‍ കര്‍ണ്ണാടകത്തിലുണ്ടായ സംഘര്‍ഷം അയയുന്നു. തിങ്കളാഴ്ചത്തെ വെടിയ്പ്പില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണം രണ്ടായി. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 350 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇന്നലെ എങ്ങും കാര്യമായ സംഘര്‍ഷം ഉണ്ടായിട്ടില്ല. സ്കൂളുകളും കോളേജുകളും ഇന്ന് തുറക്കും.
സംഘര്‍ഷം കണക്കിലെടുത്ത് പലയിടങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അത് പിന്‍വലിച്ചിട്ടില്ല. നഗരമെങ്ങും കനത്ത കാവലിലാണ്. പോലീസും കേന്ദ്ര സേനയും പ്രധാന സ്ഥലങ്ങളിലല്ലൊം നിലയുറപ്പിച്ചിട്ടുണ്ട്. ദ്രുതകര്‍മ്മ സേനയേയും അവിടേക്ക് അയച്ചു. ഇന്നലെ വൈകിട്ട് മെട്രോ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു. ബസ് സര്‍വ്വീസുകള്‍ ഇന്ന് പുനരാരംഭിക്കും. മലയാളികള്‍ക്കായി ഇന്ന് രാവിലെ ഒന്‍പതരയോടെ ബെംഗളൂരുവില്‍ നിന്ന് പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തേക്ക് ഓടിക്കും.
അതിനിടെ സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കര്‍ണ്ണാടകത്തിലെ ചില സംഘടനകള്‍. അവര്‍ നാളെ (വ്യാഴം) റെയില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകള്‍ തടയുമെന്ന് കന്നട ഒക്കൂട്ട അറിയിച്ചു.
സംഘര്‍ഷത്തെത്തുടര്‍ന്ന് കര്‍ണ്ണാടകത്തില്‍ കുടുങ്ങിയ ബസുകള്‍ ഇന്നലെ രാത്രിയില്‍ മടങ്ങിത്തുടങ്ങി. മാണ്ഡ്യവരെ കര്‍ണ്ണാടക പോലീസ് സംരക്ഷണത്തോടെയാണ് ബസുകള്‍ മടങ്ങിയത്. സംഘര്‍ഷം മൂലം ആയിരക്കണക്കിന് മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയാണ് മുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: