ഇന്ന് തിരുവോണം. നാടെങ്ങും ഓണത്തിന്റെ ആഘോഷങ്ങള്‍ അലയടിക്കുകയാണ്. ‘എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഓണ നിലാവുമാത്രം’ എന്നുപറയുമ്പോലെയാണ് എല്ലായിടവും. നാടും നഗരവും ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍ മുങ്ങുന്നു. ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിലേക്ക് ഗൃഹാതുര സ്മരണകള്‍ ചേക്കേറുകയാണ് ഓണക്കാലത്ത്. ഓണത്തിനുമുന്നേ അതിന്റെ വരവറിയിച്ച് പ്രകൃതിയില്‍ ചില മാറ്റങ്ങള്‍ കാണാനാകും. പൂക്കള്‍ വിടരും. ഓണവെയില് പരക്കും. ഓണക്കിളികള്‍ ചിലയ്ക്കും. വീട്ടുമുറ്റങ്ങള്‍ക്ക് പൂക്കളങ്ങള്‍ ഐശ്വര്യമാകും. തുമ്പി തുള്ളലും കൈകൊട്ടിക്കളിയും കിളിത്തട്ടും കരടികളിയും ഓണപ്പടയും ഓണത്താറും ഓണപ്പൊട്ടനും…….എല്ലാം വരും. ഇതെല്ലാം ഓണത്തിന്റെ സാംസ്കാരിക പെരുമയാണറിയിക്കുന്നത്.
ഓണം വിപണിയുടെ ഉത്സവമായി ഇപ്പോള്‍. പണ്ട് സ്വന്തം പുരയിടത്തില്‍ വിളഞ്ഞ പച്ചക്കറികള്‍കൊണ്ടും, സ്വന്തംപാടത്തുനിന്ന് കൊയ്തെടുത്ത നെല്ലുകൊണ്ടുമായിരുന്നു ഓണസദ്യ ഒരുക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സദ്യപോലും റെഡിമെയ്ഡായി ലഭിക്കുന്നു. പച്ചക്കറിയും അരിയുമെല്ലാം അന്യനാട്ടില്‍നിന്ന് വിരുന്നെത്തി നമ്മുടെ വീടുകളിലെ ഓണത്തിന് മാറ്റുകൂട്ടുന്നു. കാലത്തിന്റെ അനിവാര്യതയോ ഒരു ജനതയുടെ പരാജയത്തിലേക്കുള്ള വഴിയോ ആകാമത്. അഭിപ്രായങ്ങള്‍ നിരവധിയുണ്ടെങ്കിലും ഓണം അനുഭവമാണ്. ഓരോ ഓണം കഴിയുമ്പോഴും അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പ്.
തിരുവോണം വന്നുപോകുമ്പോള്‍, മനസ്സില്‍ ശൂന്യത. മലയാളി അത്രയ്ക്ക് ഇഷ്ടപ്പെടുന്നു, ഓണത്തെ; ഓണാഘോഷങ്ങളെ. ഓര്‍മ്മകളാണ് ഓണത്തിന്റെ പ്രത്യേകത. ‘ഓര്‍മ്മയ്ക്കു പേരാണിതോണം’ എന്ന് കവി പറഞ്ഞതും അതിനാലാണ്. ഓണത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ ആരോടുപറഞ്ഞാലും ചെറുപ്പകാലത്തെ ഓണത്തിലേക്കാണ് ഊളിയിടുക. ഊഞ്ഞാലാടിയത്, കുളത്തിലെ വെള്ളത്തില്‍ നീന്തിത്തുടിച്ചത്. ഓണക്കളികള്‍ കളിച്ചത്. പുത്തനുടുപ്പിട്ട് ഗമയില്‍ നടന്നത്. വീട്ടുകാരെല്ലാവരും ഒന്നിച്ചിരുന്ന് ഇലയിട്ട് ഊണുകഴിച്ചത്… അങ്ങനെ നൂറുനൂറു കാര്യങ്ങള്‍ ഓര്‍മ്മയിലേക്കെത്തും.
ഓണക്കാലത്ത് ബന്ധുക്കളെല്ലാവരും ഒന്നിച്ചുകൂടും. ഉത്രാടം മുതല്‍ ഓണം തുടങ്ങുമെങ്കിലും തിരുവോണമാണ് പ്രധാനം. ഉത്രാടം മുതല്‍ തിരുവോണത്തിനായുള്ള ഒരുക്കങ്ങളാരംഭിക്കും. അച്ചാറും ഉപ്പേരിയുമൊക്കെ നേരത്തെ തയ്യാറാക്കി വയ്ക്കും. ഇഞ്ചിക്കറിയും നാരങ്ങാ അച്ചാറുമെല്ലാം ഭരണിയിലാക്കും. ഭരണി പൊട്ടിക്കുമ്പോഴെ മണം മനസ്സു നിറയ്ക്കും. വായില്‍ വെള്ളം നിറയും.
സദ്യയൊരുക്കുന്നത് സ്ത്രീകളുടെ ജോലിയാണെങ്കിലും ആണുങ്ങളും സഹായിക്കും. പറമ്പില്‍നിന്ന് ഇലമുറിക്കുന്നതാണ് അവസാനത്തെ ജോലി. ഇലമുറിക്കുമ്പോഴെ അമ്മമാര്‍ വിളിച്ചുതുടങ്ങും. ഊണിനു കാലമായെന്ന് അറിയിക്കും. എല്ലാവരും വലിയവരാന്തയില്‍ ഒന്നിച്ചിരുന്നാണ് സദ്യ. ഊണുകഴിഞ്ഞാല്‍ പ്രായമായവര്‍ക്ക് മയക്കമാണ്. കുട്ടികള്‍ വീണ്ടും തൊടിയിലേക്കിറങ്ങി ഓണക്കളികളില്‍ വ്യാപൃതരാകും.
ഇതൊരു ഓണക്കാലത്തിന്റെ ഓര്‍മ്മകളാണ്. ഇതെല്ലാം നഷ്ടപ്പെട്ടെന്ന് പറയാറായിട്ടില്ല. ഓണത്തിന്റെ കൂട്ടായ്മകളും ആഹ്ലാദവുമെല്ലാം നശിക്കാതെ നില്ക്കുന്നു എന്നതാണ് ഇക്കാലത്ത് ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള പ്രേരണ. ഇരുപതുവര്ഷങ്ങള്ക്ക് മുമ്പ് കുട്ടികളായിരുന്നവര്‍ കളിച്ച കളികളല്ല ഇന്നത്തെ കുട്ടികള്‍ കളിക്കുന്നതെന്നുമാത്രം. ഇന്നത്തെ കുട്ടികളുടെ മനസ്സിലും ഭാവിയില്‍ ഓണത്തെക്കുറിച്ചുള്ള നല്ല ഓര്‍മ്മകളുണ്ടാകും. പക്ഷേ, ഇന്നത്തെ ആഘോഷത്തിലേക്ക് ടെലിവിഷന്‍ ചാനലുകളും മദ്യവും അതിക്രമിച്ചു കയറിയെന്ന വലിയ വ്യത്യാസം കൂടിയുണ്ട്.
ഓണം ടിവിക്കുമുന്നില്‍ ആഘോഷിക്കാനാണ് മലയാളികളിലേറെപ്പേരും ഇഷ്ടപ്പെടുന്നത്. ഓണക്കളികളെ അവര്‍ മറന്നുകഴിഞ്ഞു. കള്ളവും ചതിയുമില്ലാത്ത, എല്ലാവരും ആമോദത്തോടെ വസിച്ചിരുന്ന സുവര്‍ണകാലത്തെ ഓര്‍ത്തുകൊണ്ടാണ് നാം ഓണം ആഘോഷിക്കുന്നത്. അത് ജീവിതത്തിനുള്ള സന്ദേശം കൂടിയാണ്. കള്ളവും ചതിയുമില്ലാത്ത ഒരുകാലം മുമ്പ് ഉണ്ടായിരുന്നുവെന്ന് പറയുമ്പോള്‍, ആ കാലത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് ലക്ഷ്യം. ചതിയും അഴിമതിയും കള്ളവുമൊന്നുമില്ലാത്ത സമത്വസുന്ദരമായൊരു ലോകത്ത് ജീവിക്കുക എന്നത് എത്ര മനോഹരവും ആഹ്ലാദകരവുമാണ്.
ആഘോഷങ്ങള്‍ക്ക് ചില്ലറമാറ്റങ്ങള്‍ വന്നെങ്കിലും ഓണത്തെ നിരാകരിക്കാന്‍ മലയാളിക്കു കഴിയില്ല. ഓരോ വര്‍ഷവും ഓണത്തിന്റെ ആഹ്ലാദം ഏറിവരികയാണ്. എല്ലാ ഓണത്തിനും പഴയകാല ഓണത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന മലയാളിയുടെ ശീലത്തിനും മാറ്റമുണ്ടായിട്ടില്ല. ഓര്‍മ്മകളില്ലാതെ ഒരോണവും നമുക്കാഘോഷിക്കാനാകില്ല. ഓരോ വര്‍ഷവും ഓണമാഘോഷിക്കുന്നതിന്റെ മാറ്റ് കൂടിക്കൂടി വരട്ടെ. പുതുതലമുറയും അതില്‍ പങ്കുചേരണം.
ഓണം വന്നുകൊണ്ടേയിരിക്കട്ടെ. ഇടപ്പള്ളിയുടെ പ്രശസ്തമായ ഓണക്കവിതയുണ്ട്. അത് അവസാനിക്കുന്നതിങ്ങനെയാണ്:
‘ഉത്സാഹമാരുതനീവിധത്തില്‍
ഉത്സവപ്പൊന്‍കൊടി പാറിക്കുമ്പോള്‍
‘മാവേലി’ തന്നുടെ നാടു കാണ്മാന്
താവും മുദമോടെഴുന്നള്ളുന്നൂ;
ദാനവവീരനദ്ദാനശീലന്‍
ആനന്ദനൃത്തങ്ങളാടിടുന്നു.
പോവല്ലേ, പോവല്ലേ, പൊന്നോണമേ!
പൂവല്ലേ ഞാനിട്ടു പൂജിക്കുന്നു!’
പ്രതികരിക്കാൻ ഇവിടെ എഴുതുക: