ന്യൂദല്‍ഹി: ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ നടത്തിയ പ്രസംഗത്തില്‍ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തെക്കുറിച്ചുള്ള (എന്‍സിടിസി) പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.
യു.പി.എ സഖ്യകകഷി നേതാവു കൂടിയായ മമത എന്‍.സി.ടി.സി നേരത്തേ തന്നെ എതിര്‍ത്തിരുന്നു. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കൈയേറ്റമാണിതെന്നു ചൂണ്ടിക്കാട്ടി യുപിഎ ഇതര മുഖ്യമന്ത്രിമാര്‍ക്കൊപ്പം പ്രധാനമന്ത്രിക്കു കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നയവ്യതിയാനത്തിനില്ലെന്ന നിലപാടിലാണു സര്‍ക്കാര്‍.
എന്‍.സിടി.സിയെ അനുകൂലിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ഇന്ന് ചോദ്യോത്തരവേളയില്‍ സംസാരിച്ചത്. സംസ്ഥാനങ്ങളുടെ ആരോപണങ്ങള്‍ തെറ്റാണെന്നും ഏപ്രില്‍ 16നു മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണു മമത വീണ്ടും എതിര്‍പ്പുമായി രംഗത്തു വന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്ദ്യോഗസ്ഥരുടെ യോഗത്തില്‍ ഭീകര വിരുദ്ധ കേന്ദ്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: