തൊടുപുഴ: ഗൃഹനാഥനേയും ഭാര്യയേയും ആക്രമിച്ച് കീഴ്പ്പെടുത്തി കെട്ടിയിട്ട് നാലംഗസംഘം പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പ്രമുഖ വ്യവസായിയും പമ്പുടമയുമായ കൃഷ്ണവിലാസം ബാലചന്ദ്രന്, ഭാര്യ ജാനകി എന്നിവരെയാണ് വീടിനുള്ളില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്.
1.75 ലക്ഷം രൂപയും നാലര പവനും രണ്ടു മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. 20 വയസില്‍ താഴെയുള്ള ഒരാള്‍ അടക്കം അന്യസംസ്ഥാന തൊഴിലാളികളായ നാലുപേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയത്. രണ്ട് പേര് ഇന്നലെ പാലക്കാട് ഒലവക്കോടിന് സമീപം പോലീസിനെ വെട്ടിച്ച് കടന്നു. ഇവര്‍ പിടിയിലായതായും സൂചനയുണ്ട്. മോഷണത്തിന് ശേഷം മടങ്ങുന്ന പ്രതികളെന്ന് സംശയിക്കുന്ന നാലുപേരുടെ ദൃശ്യങ്ങള്‍ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. വീടിന് സമീപത്തെ ടൈല്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ സുഹൃത്തുകളാണ് മോഷണത്തിന് പിന്നിലെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
മോഷണ സംഘത്തില്‍ ഉണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടി കോളിങ് ബെല്‍ അടിച്ച ശേഷം വീടിനുമുന്നില്‍ നിന്ന് ഉറക്കെ നിലവിളിക്കുന്നത് കേട്ടാണ് ഇവര്‍ ഉറക്കമുണര്‍ന്നത്. അപകടം പറ്റിയതാണെന്ന് കരുതി വാതില്‍ തുറന്നപ്പോള്‍ ഇയാള്‍ പെട്ടെന്ന് വീടിനുള്ളിലേയ്ക്ക് കടന്നു. തൊട്ടുപിന്നാലെ ഒളിഞ്ഞിരുന്ന മറ്റ് മൂന്നു പേരും വീടിനുള്ളിലേയ്ക്ക് കടന്ന് ബാലചന്ദ്രനേയും ഭാര്യയേയും ആക്രമിച്ച് കൈകാലുകള്‍ കേബിളും കയറും ഉപയോഗിച്ച് വരിഞ്ഞു മുറുക്കി. തുടര്‍ന്ന് ജാനകിയെ സമീപത്തെ സോഫയോട് ചേര്‍ന്നുള്ള ജനലില്‍ കെട്ടിയിട്ടു. നിലവിളിക്കാന്‍ ശ്രമിക്കുന്നതിനിടെ വായില്‍ തുണി തിരുകുകയും ചെയ്തു. ഇംഗ്ലീഷും മലയാളവും ഹിന്ദിയും കലര്‍ന്ന ഭാഷയിലാണ് മോഷ്ടാക്കള്‍ സംസാരിച്ചത്.
പെട്രോള്‍ പമ്പില്‍ നിന്നുള്ള കളക്ഷന്‍ ബാലചന്ദ്രന് എല്ലാദിവസവും പൊതിഞ്ഞ് വീട്ടില്‍ കൊണ്ടുവന്ന് സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ഇക്കാര്യം അറിയാവുന്ന മോഷ്ടാക്കള്‍ ‘പൊതിയെവിടെ’ എന്ന് മലയാളത്തില്‍ ചോദിച്ച് ബഹളം വെയ്ക്കുകയും കാണിച്ചുതന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊല്ലരുതെന്നും, ആവശ്യപ്പെടുന്നതെന്തും തരാമെന്നും ബാലചന്ദ്രന് പറഞ്ഞു. തുടര്‍ന്ന് രണ്ടുപേര്‍ ജാനകിയെ വലിച്ചിഴച്ച് പണം വെച്ചിരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെയുണ്ടായിരുന്ന ഒന്നേ മുക്കാല്‍ ലക്ഷത്തോളം രൂപ ഇവര്‍ കൈക്കലാക്കി.
ഇതിനിടെ ജാനകിയുടെ രണ്ടു വളയും ബാലചന്ദ്രന്റെ മൂന്നര പവന് മാലയും കവര്‍ന്നു. പിടിവലിക്കിടെ പരിക്കേറ്റ ബാലചന്ദ്രനേയും ഭാര്യയേയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മോഷണ വിവരം അറിഞ്ഞ് ഇടുക്കി എസ്.പി സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്കി. തൊടുപുഴ സി.ഐ ശ്രീമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ പിടിയിലായതായി സൂചനയുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: