തിരുവനന്തപുരം: ബെംഗളൂരുവിലെ സംഘര്‍ഷം മൂലം മലയാളികളുടെ ഓണാഘോഷം ആശങ്കയില്‍. മുന്‍കൊല്ലങ്ങളെക്കാള്‍ കൂടുതല്‍ ദിവസം ലഭിച്ച ഓണാവധി പരമാവധി പ്രയോജനപ്പെടുത്താനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബങ്ങള്‍.
പ്രത്യേകിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍. 17,19,20 തീയ്യതികളില്‍ കൂടി അവധിയെടുത്താല്‍ ഒരാഴ്ചത്തെ അവധി പൂര്‍ണ്ണമായും കുടുംബാംഗങ്ങളോടൊപ്പം വിനോദ സഞ്ചാരത്തിനായി ചിലവഴിക്കാന്‍ സാധിക്കും. തിരുവോണം ആഘോഷിച്ച ശേഷം അന്നു വൈകുന്നേരം കര്‍ണ്ണാടക, തമിഴ്നാട്, ഗോവ, തുടങ്ങിയ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രതിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പലരും.
മൂകാംബിക, മൈസൂര്‍, ബംഗളുരു തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സംസ്ഥാനത്തു നിന്ന് ആയിരക്കണക്കിന് പേര് പോകാറുണ്ട്. നീണ്ട അവധികൂടിയായതിനാല്‍ സന്ദര്‍ശകരുടെ എണ്ണം ഇത്തവണ ഇരട്ടിയാകുമായിരുന്നു. ഇതനുസരിച്ച് ട്രാവല്‍ ഏജന്‍സികളും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
കുടുംബാംഗങ്ങള്‍ ഒന്നിച്ച് പോകുന്നവര്‍ ബസ്സിലോ ട്രയിനിലോ അവിടെ എത്തിയശേഷം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി വാഹനങ്ങളും ഹോട്ടല്‍ മുറികളും മുന്‍കൂറായി ബൂക്ക് ചെയ്യും. തിരക്ക് കണക്കിലെടുത്ത് ട്രാവല്‍ ഏജന്‍സികള്‍ ഹോട്ടല്‍ മുറികള്‍ ഒരു മാസത്തിനുമുമ്പേ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ സംഘര്‍ഷം കണക്കിലെടുത്ത് മുറികള്‍ റദ്ദ് ചെയ്യാനുള്ള നീക്കത്തിലാണ് ട്രാവല്‍ ഏജന്‍സികള്‍. യാത്രാബസ്സുകളില്‍ റിസര്‍വ്വ് ചെയ്തിരുന്ന ടിക്കറ്റുകള്‍ റദ്ദ് ചെയ്തു തുടങ്ങിയതായി ഏജന്‍സി ജീവനക്കാര്‍ പറയുന്നു. ബംഗളുരൂവിലേക്കാണ് സംസ്ഥാനത്തു നിന്നും നിരവധി പേര് സീറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്.
ബംഗളൂരുവിലെ സംഘര്‍ഷം തമിഴ്നാട്ടിലേക്ക് വ്യാപിച്ചതോടെ ചെന്നൈ, ഊട്ടി, കൊടൈക്കനാല്‍, പഴനി എന്നിവിടങ്ങളിലേക്കുപോകുന്നവരുടെ യാത്രകളും മുടങ്ങാനുള്ള സാധ്യതയേറി. കര്‍ണ്ണാടകയില്‍ കര്‍ഫ്യൂ പിന്‍വലിച്ചാല്‍ ഇരു സംസ്ഥാനങ്ങളിലും സമാധാനം ഉണ്ടാകുമെന്ന് പ്രതിക്ഷിച്ചവര്‍ക്ക് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് തിരിച്ചടിയായി. റെയില്‍വെ ബന്ദ് ഉള്‍പ്പെടെ നടത്താനുള്ള നീക്കത്തിലാണ്അവിടത്തെ രാഷ്ട്രീയപാര്‍ട്ടികള്‍. ബന്ദ് നടക്കുകയാണെങ്കില്‍ കര്‍ണ്ണാടകയില്‍ വീണ്ടും അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇത് തമിഴ്നാട്ടിലെ അക്രമത്തിന്റെ വ്യാപ്തി കൂട്ടും.
ഗോവ, തിരുപ്പതി എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഇരു സംസ്ഥാനങ്ങളിലൂടെയാണ് കടന്നു പോകേണ്ടത്. അതിനാല്‍ ഈ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്കും തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരത്തുനിന്നും ഹൈദ്രാബാദിലേക്കുള്ള അടുത്ത മൂന്ന് ദിവസത്തെ സ്വകാര്യ ട്രാവല്‍ ബസ്സുകള്‍ സര്‍വ്വീസുകള്‍ റദ്ദ് ചെയ്തുകഴിഞ്ഞു. കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകളുടെ ടിക്കറ്റ് റിസര്‍വേഷന്‍ നിര്‍ത്തി വച്ചിട്ടുണ്ട്. സംഘര്‍ഷം ഇരു സംസ്ഥാനങ്ങളിലെയും വിനോദസഞ്ചാര മേഖലക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: