തിരുവനന്തപുരം: കാവേരി സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗളൂരില്‍ കുടുങ്ങിക്കിടക്കുന്ന കെഎസ്ആര്‍ടിസി ബസൂകള്‍ പോലീസ് സുരക്ഷയില്‍ കേരളത്തിലേക്ക് എത്തിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തി ബസുകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്. ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡിജിപി ലേക്നാഥ്ബെഹ്റ ബന്ധപ്പെട്ട പോലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്കി.
ബംഗളൂര് സാറ്റലൈറ്റ് ടൗണ്‍ഷിപ്പില്‍ നിന്ന് 32 ബസ്സുകള്‍ അടങ്ങുന്ന ഒരു കോണ്‍വോയ് കര്‍ണാടക പൊലീസിന്റെ സുരക്ഷാ അകമ്പടിയോടെയാണ് കേരളത്തിലേക്ക് പുറപ്പെടുന്നത്. കര്‍ണാടകയിലെ മാണ്ട്യ വരെ കര്‍ണാടക പോലീസിന്റെ സുരക്ഷ അകമ്പടിയും അതിനു ശേഷം കേരള പോലീസിന്റെ സുരക്ഷ അകമ്പടിയും ഉണ്ടായിരിക്കും.
എന്നാല്‍ തിരുവനന്തപുരത്തു നിന്ന് ബംഗളൂരിലേക്കുള്ള എല്ലാസര്വ്വീസുകളും ഇന്നലെയും റദ്ദ് ചെയ്തു. കെഎസ്ആര്‍ടിസിയും സ്വകാര്യബസ് സര്‍വ്വീസുകളുമാണ് റദ്ദ്ചെയ്തത്. സീറ്റുകള്‍ റിസര്‍വ്വ് ചെയ്തവരുടെ തുക തിരികെ നല്കി തുടങ്ങി. കോയമ്പത്തൂരിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസ് പാലക്കാട് വരെയെ ഉള്ളു. എന്നാല്‍ കന്യാകുമാരിയിലേക്കുള്ള ബസ് സര്‍വ്വീസ് പതിവുപോലെ സര്‍വ്വീസ് നടത്തുന്നുണ്ട്.
കര്‍ണ്ണാടകയില്‍ അടിയന്തിര മന്ത്രിസഭായോഗം ചേര്‍ന്നെങ്കിലും സ്വകാര്യ ബസ് സര്‍വ്വീസുകള്‍ക്ക് വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ വ്യക്തത വരുത്താത്തതിനിലാണ് ബംഗളൂരിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: