കോഴിക്കോട്: മുഖ്യധാരാ സിനിമകളുടെ വാണിജ്യ തന്ത്രങ്ങളോട് കലഹിച്ച അലി അക്ബര്‍ പുതിയ കലാശില്‍പവുമായി രംഗത്തെത്തുന്നു. ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന് കോഴിക്കോട് വേദിയാകുമ്പോള്‍ നാടിന്റെ ചരിത്രവും സംസ്കാരവും സമന്വയിച്ച കലാശില്‍പ്പമാണ് അണിയറയില്‍ ഒരുക്കുന്നത്. സമ്മേളനത്തിന്റെ രണ്ടാം ദിവസം രാജ്യത്തെമ്പാടും നിന്നുമെത്തുന്ന പ്രതിനിധികളുടെ മുമ്പിലാണ് സ്വപ്നനഗരയില്‍ ആല്‍മരം കഥപറയുമ്പോള്‍ എന്ന കലാശില്പം അരങ്ങിലെത്തുക.
ഒരു മണിക്കൂര്‍ കലാശില്പം ഹിന്ദിയിലാണ്. മലയാളത്തിലുള്ള സ്വാഗത ഗാനത്തോടെയാണ് തുടക്കം. ആദി കാവ്യത്തില്‍ നിന്നാരംഭിച്ച് മഹാഭാരത കഥയിലൂടെ ആധുനിക ഭാരതത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് നൃത്ത സംഗീത ശില്‍പ്പം കടന്നുചെല്ലുന്നു. കഥകളിയും കേരള നടനവും മോഹിനിയാട്ടവും കോലാട്ടവും കളരിയും ചേര്‍ന്ന്; സംഗീത താളനിബദ്ധമാണ്.
സാംസ്കാരിക ഭാഷാ മത വൈവിധ്യവും അധിനിവേശങ്ങളും സ്വാതന്ത്ര്യ സമര കഥയും ആല്‍മരത്തിന്റെ കഥയിലൂടെ അരങ്ങിലെത്തും. അറിയപ്പെട്ടവരെക്കാള് അറിയപ്പെടാത്ത ആയിരങ്ങളുടെ കഥയാണ് രംഗത്തെത്തുകയെന്ന് അലി അക്ബര്‍ പറഞ്ഞു. അധര്‍മ്മത്തിന്റെ തേര്വാഴ്ച്ചക്കായി നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ ആധുനിക മഹാഭാരതയുദ്ധത്തില്‍ ധര്‍മ്മപക്ഷത്ത് അണിനിരക്കണമെന്ന ആഹ്വാനത്തോടെയാണ് നൃത്തസംഗീത ശില്‍പ്പത്തിന് തിരശ്ശീല വീഴുന്നത്.
രചനയും സംവിധാനവും സംവിധായകന് അലി അക്ബറാണ് നിര്‍വഹിക്കുന്നത്. മനയ്ക്കല്‍ ഉണ്ണികൃഷ്ണന് രംഗഭാഷ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു. എല്‍.എന്‍. ദീപക് ദേവ്, വി. അര്‍ച്ചന എന്നിവര്‍ ശബ്ദ സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ലൂസിയാമ്മ അലി അക്ബറാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. വിനോദ്, ബാലു നൃത്ത സംവിധാനവും ഡോ. രഞ്ജിത്ത്, കളരി ചുവടുകളും ചിട്ടപ്പെടുത്തിയിരിക്കുന്നു. കോഴിക്കോട് മഹാനഗരത്തിലെ ബാലഗോകുലാംഗങ്ങളാണ് കലാകാരന്മാര്ക്കൊപ്പം വേദിയില്‍ എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: