കൊച്ചി: കേരളത്തിലെ കോടതികളില്‍ നിലനില്‍ക്കുന്ന മാധ്യമ വിലക്ക് പരിഹരിക്കാന്‍ സര്‍ക്കാരോ ജഡ്ജിമാരോ ഇടപെടുന്നില്ലെന്നും പ്രശ്ന പരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നും വ്യക്തമാക്കി മുന്‍ എം.പിയും പ്രമുഖ അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്കി.
ജൂലായ് 19 മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി വാര്‍ത്തകള്‍ ശേഖരിക്കാന്‍ കഴിയുന്നില്ല. മാദ്ധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നങ്ങളെത്തുടര്ന്ന്ഹൈ ക്കോടതിയിലും മറ്റു കോടതികളിലും മാധ്യമപ്രവര്‍ത്തകരെ തടയുന്ന സ്ഥിതിയാണ്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശത്തെ സംസ്ഥാനത്തുടനീളം അഭിഭാഷകര്‍ ചോദ്യം ചെയ്യുന്ന സ്ഥിതിയാണ്.
ഹൈക്കോടതിയിലെയും തിരുവനന്തപുരം ജില്ലാ കോടതിയിലെയും മീഡിയ റൂം അടച്ചു. പൊതുസ്ഥലത്ത് ഒരു സ്ത്രീയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ അഭിഭാഷകനെ പോലീസ് അറസ്റ്റു ചെയ്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
കോടതിയിലെ വിചാരണ നടപടികള്‍ സ്വകാര്യ വിഷയമല്ല. മാധ്യമങ്ങളെ വിലക്കുന്നതിലൂടെ പൊതുജനതാല്പര്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
കോടതികളില്‍ പ്രവേശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകരും പോലീസും ശാരീരികമായി കൈകാര്യം ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനാവാത്ത സാഹചര്യം സെന്‍സര്‍ഷിപ്പിനെക്കാള്‍ ഗുരുതരമായ സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ പ്രസ് കൗണ്‍സില്‍ ഇടപെടണമെന്നും ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: