ആലപ്പുഴ: പാര്‍ട്ടിയില്‍ വെട്ടിനിരത്തപ്പെട്ട വിഎസ് പക്ഷത്തെ സിഐടിയു നേതൃത്വത്തില്‍ നിന്ന് ഔദ്യോഗികപക്ഷം പടികടത്തുന്നു. അച്യുതാനന്ദന് പോലും കൈവിട്ടതോടെ ഛിന്നഭിന്നമായ പഴയ വിഎസ് പക്ഷക്കാര്‍ നിലനില്‍പ്പിനായി സിപിഐയില്‍ ചേക്കേറാന്‍ തയ്യാറെടുക്കുന്നു.
വിഎസിന്റെ സ്വന്തം ജില്ലയായ ആലപ്പുഴയിലാണ് സിപിഐ പിളര്‍ത്തി സിപിഎം രൂപീകരിക്കാന്‍ നേതൃത്വം നല്കിയ നേതാവിന്റെ അനുയായികള്‍ കൂട്ടത്തോടെ സിപിഐയില്‍ ചേരുന്നത്. അച്യുതാനന്ദന്റെ അപ്രീതിക്കിരയായി സിപിഎം പുറത്താക്കുകയും അടുത്തിടെ സിപിഐ ജില്ലാ സെക്രട്ടറിയാകുകയും ചെയ്ത ടി.ജെ. ആഞ്ചലോസാണ് നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്..
ദേശീയ സമ്മേളന പ്രതിനിധികളുടെ പട്ടികയില്‍ നിന്നു പ്രമുഖ നേതാക്കളെ ഒഴിവാക്കിയാണ് ജി. സുധാകരന് നേതൃത്വം നല്കുന്ന ഔദ്യോഗിക പക്ഷം വിഎസ് വിഭാഗത്തെ വെട്ടിനിരത്തിയത്.
സജീവമായി തൊഴിലാളി യൂണിയന് പ്രവര്‍ത്തനം നടത്തുന്ന മുതിര്‍ന്ന നേതാക്കളെ ഒതുക്കിയത് വിഎസ് പക്ഷക്കാരായതിനാല്‍ മാത്രമാണെന്നാണ് വിമര്‍ശനം. ദേശീയ സമ്മേളന പ്രതിനിധി സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നതോടെ ഇവര്‍ക്കു സിഐടിയുവിന്റെ മേല്‍ത്തട്ടിലെ കമ്മിറ്റികളിലേക്കു മത്സരിക്കാന്‍ സാധിക്കില്ല. പുതുമുഖങ്ങള്‍ക്ക് അവസരം നല്കുന്നതിനെന്നു പറഞ്ഞാണ് പ്രമുഖരെ ഒഴിവാക്കിയത്. എന്നാല്‍, ഔദ്യോഗിക പക്ഷക്കാരായ മുതിര്‍ന്ന നേതാക്കളെ നിലനിര്‍ത്തി.
കാര്‍ത്തികപ്പള്ളി ഏരിയ സെക്രട്ടറി എന്‍. സജീവന്, മത്സ്യ സംസ്കരണ തൊഴിലാളി യൂണിയന് സെക്രട്ടറി കെ.കെ. ദിനേശന്, ചേര്‍ത്തല മുന്‍ ഏരിയ സെക്രട്ടറി എ.എസ്. സാബു, ജില്ലാ പഞ്ചായത്ത് അംഗവും കുട്ടനാട് മുന്‍ ഏരിയ സെക്രട്ടറിയുമായ കെ.കെ. അശോകന് എന്നിവരെയാണ് ഒഴിവാക്കിയത്. ഇവര്‍ക്ക് പകരം ഔദ്യോഗിക വിഭാഗത്തിന്റെ വിശ്വസ്തരായവരെ നിയോഗിച്ചു. കടുത്ത വിഎസ് വിഭാഗക്കാരെ ഒഴിവാക്കിയെങ്കിലും തോമസ് ഐസക്ക് പക്ഷക്കാരെ നിലനിര്‍ത്തി. ഒന്‍പതു വനിതകള്‍ ഉള്‍പ്പെടെ 37 പേരെയാണ് ദേശീയ സമ്മേളന പ്രതിനിധികളായി തെരഞ്ഞെടുത്തത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തോടെ പൂര്‍ണമായും നിഷ്പ്രഭമായ വിഎസ് പക്ഷം, തോമസ് ഐസക്ക് പക്ഷവുമായി സഹകരിച്ചാണ് പാര്‍ട്ടിയില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ പോരടിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന് തന്റെ സീറ്റ് ഉറപ്പിക്കാനായി വിശ്വസ്തരായ സി.കെ. സദാശിവന്, സി.എസ്. സുജാത എന്നിവരെ ബലികഴിച്ചതോടെ അവശേഷിച്ച വിഎസ് അനുകൂലികള്‍ കൂടി ആലപ്പുഴയില്‍ ഛിന്നഭിന്നമായി. പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തു.
പിണറായിപക്ഷം നയിക്കുന്ന നേതൃത്വത്തിന്റെ അവഗണനയും അധിക്ഷേപവും രൂക്ഷമായതോടെ ഇവരില്‍ പലരും സിപിഐയില്‍ ചേക്കേറിത്തുടങ്ങി. കഴിഞ്ഞ ദിവസം ആറാട്ടുപുഴയില്‍ നാല്പതോളം സിപിഎമ്മുകാരാണ് കുടുംബസമേതം സിപിഐയില്‍ ചേര്‍ന്നത്. അടുത്ത ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിഎസ് അനുകൂലികളായിരുന്ന നിരവധി സിപിഎമ്മുകാര്‍ കൂട്ടമായി സിപിഐയില്‍ അണിനിരക്കാനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: