ന്യൂദല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വിധി വ്യാഴാഴ്ച. വധശിക്ഷ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധിപറയുന്നത്. ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് രാവിലെ 10.30നാണ് വിധി പറയുക.
അപ്പീല്‍ പരിഗണിക്കുമ്പോള്‍ കോടതി കൊലപാതകത്തിന് തെളിവ് ആരാഞ്ഞിരുന്നു. ഊഹാപോഹങ്ങള്‍ കോടതിക്ക് സ്വീകാര്യമല്ല. സൗമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഗോവിന്ദച്ചാമി സൗമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്ന് ബോധ്യപ്പെടുത്തണമെന്ന് പ്രോസിക്യൂഷനോട് സുപ്രീം കോടതി പറഞ്ഞു.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗോവിന്ദച്ചാമിക്ക് എതിരായ കൊലക്കുറ്റം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു കഴിയാതെ വന്നപ്പോഴായിരുന്നു ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.
2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സൗമ്യ കൊല്ലപ്പെടാനിടയായ സംഭവം നടന്നത്. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: