ന്യൂദല്‍ഹി: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമി (ചാര്‍ളി തോമസ്) യുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ബലാല്‍സംഗ കുറ്റത്തിന് ഹൈക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ശരിവച്ചു. കൊലപാതകക്കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി. സൗമ്യയെ ഗോവിന്ദച്ചാമി ബലാല്‍സംഗം ചെയ്തെന്ന് ബോധ്യപ്പെട്ടതിനാല്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു.
ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടുവെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് വീഴ്ച സംഭവിച്ചിരുന്നു. വിചാരണ വേളയില്‍, ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന്റെ തെളിവ് എവിടെയെന്ന നിര്‍ണ്ണായക ചോദ്യവും കോടതി ഉയര്‍ത്തി. വിധിപ്രസ്താവത്തിലും ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടി. കേസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാരിനും നിയമവകുപ്പിനും സംഭവിച്ച വീഴ്ചയാണ് വധശിക്ഷ റദ്ദാക്കാന്‍ കാരണമായത്.
സൗമ്യയെ ബലാല്‍സംഗം ചെയ്തതിന് പ്രോസിക്യൂഷന് ഹാജരാക്കിയ ശാസ്ത്രീയമായ തെളിവുകള്‍ കോടതിക്ക് ബോധ്യപ്പെട്ടെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ബലാല്‍സംഗക്കുറ്റത്തിന് ഹൈക്കോടതി നല്കിയ ജീവപര്യന്തം ശിക്ഷ അതിനാല്‍ അംഗീകരിക്കുന്നു. ഭാരതീയ ശിക്ഷാ നിയമം 376, 394, 397, 447 വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍ ഗോവിന്ദച്ചാമിക്കെതിരെ നിലനില്ക്കുന്നു. എന്നാല്‍ കൊലക്കുറ്റം നിലനില്‍ക്കില്ല. ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് ഭാരതീയ ശിക്ഷാ നിയമത്തിലെ 325-ാം വകുപ്പു പ്രകാരം ഏഴുവര്‍ഷം കഠിന തടവ് പ്രതി അനുഭവിക്കണം. മോഷണം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി ശരിവെച്ചു. അതിക്രൂരവും ഹീനവുമായ പ്രവൃത്തിയാണ് സൗമ്യയ്ക്ക് നേരേ പ്രതി നടത്തിയ ബലാല്‍സംഗമെന്ന് വിധിപ്രസ്താവത്തില്‍ കോടതി വിശേഷിപ്പിച്ചു.
ഓടുന്ന ട്രെയിനില്‍ നിന്ന് സൗമ്യ സ്വയം പുറത്തേക്ക് ചാടിയാലും മരണകാരണമായ മുറിവുകള്‍ സൗമ്യയ്ക്ക് ഉണ്ടാകുമായിരുന്നില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടി നല്കാന് വിചാരണ വേളയില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് സാധിച്ചിരുന്നില്ല. മുറിവുകള്‍ ഗോവിന്ദച്ചാമി തള്ളിയിട്ടതുവഴി ഉണ്ടായതാണെന്ന് സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയം സംഭവിച്ചു. സാക്ഷിമൊഴികളും ഗോവിന്ദച്ചാമിക്കെതിരെ ശക്തമായിരുന്നില്ല. ഇതാണ് സംശയത്തിന്റെ ആനുകൂല്യം നല്കി കൊലക്കുറ്റം ഒഴിവാക്കാന്‍ കാരണം. ജസ്റ്റിസുമാരായ പ്രഫുല്ല സി. പന്ത്, യു.യു. ലളിത് എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.
ജീവപര്യന്തം ശിക്ഷ ജീവിതാവസാനം വരെയാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനില്‍ക്കുന്നതിനാല്‍ ഗോവിന്ദച്ചാമിയുടെ ജയില്‍മോചനം ഉണ്ടാകില്ല. വധശിക്ഷയില്‍ നിന്നും ഒഴിവായെങ്കിലും ഗോവിന്ദച്ചാമിക്ക് ജയിലില്‍ തന്നെ തുടരേണ്ടിവരും. കേസില്‍ വിധിപറഞ്ഞപ്പോള്‍ കൊലക്കുറ്റം എടുത്തുമാറ്റുന്നതായും മാരകമായി മുറിവേല്‍പ്പിച്ചതിന് ഏഴുവര്‍ഷം കഠന തടവ് വിധിക്കുന്നതായും മാത്രമാണ് കോടതി വാക്കാല്‍ പറഞ്ഞത്. എന്നാല്‍ വൈകിട്ടോടെ 21പേജുള്ള വിധിപകര്‍പ്പ് ലഭ്യമായപ്പോഴാണ് ബലാല്‍സംഗത്തിന് ജീവപര്യന്തം ശിക്ഷ കൂടി അനുഭവിക്കണമെന്ന കാര്യം വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: