ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി, നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, പ്രീമിയര്‍ ലീഗ് ജേതാക്കളായ ലെസ്റ്റര്‍ സിറ്റി, ഫ്രഞ്ച് ടീം ലിയോണ്‍, മൊണാക്കോ എന്നീ ടീമുകള്‍ക്ക് വിജയത്തുടക്കം.
അഗ്യൂറോ ഹട്രിക്കില്‍ മാഞ്ചസ്റ്റര്‍ സിറ്റി
ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയുടെ മിന്നുന്ന ഹാട്രിക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ബോണ്ഷെന്ഗ്ലാഡ്ബാഷിനെതിരെ വിജയം സമ്മാനിച്ചത്. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു വിജയം. സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന കളിയില്‍ എട്ടാം മിനിറ്റില്‍ അഗ്യൂറോ ഗോള്‍ വേട്ടക്ക് തുടക്കമിട്ടു. പിന്നീട് 28-ാം മിനിറ്റില്‍ പെനാല്‍റ്റിയും 77-ാം മിനിറ്റില്‍ ഇടംകാലന്‍ ഷോട്ടിലൂടെയും ലക്ഷ്യം കണ്ടതോടെ അഗ്യൂറോ ഹാട്രിക്ക് പൂര്‍ത്തിയാക്കി. പരിക്കുസമയത്തിന്റെ ആദ്യ മിനിറ്റില്‍ നൈജീരിയന്‍ സ്െ്രെടക്കര്‍ കെലെച്ചി ഇല്യനാചോയും ലക്ഷ്യം കണ്ടതോടെ സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.
അഞ്ച് മിനിറ്റിനിടെ രണ്ട് ഗോള്‍; റയലിന് ജയം
ഗ്രൂപ്പ് എഫില്‍ നടന്ന കളിയില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് പരാജയത്തിന്റെ വക്കില്‍ നിന്നാണ് ജയത്തിലേക്ക് കയറിയത്. അവസാന അഞ്ച് മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകളാണ് റയലിന് ജയം നേടിക്കൊടുത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗീസ് ക്ലബ് സ്പോര്‍ട്ടിങ് ലിസ്ബനെയാണ് റയല്‍ തോല്‍പ്പിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 47-ാം മിനിറ്റില്‍ ബ്രൂണോ സെസാറിലൂടെ സ്പോര്‍ട്ടിങ് മുന്നിലെത്തി. നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് 89-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് സ്പോര്‍ട്ടിങ് വലയില്‍ കയറിയതോടെ അവര്‍ സമനില പിടിച്ചു. പിന്നീട് പരിക്കുസമയത്തിന്റെ നാലാം മിനിറ്റില്‍ നല്ലൊരു ഹെഡ്ഡറിലൂടെ ആല്‍വാരോ മൊറാറാട്ട വിജയഗോളും സമ്മാനിച്ചു.
മറ്റൊരു മത്സരത്തില്‍ ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് പോളിഷ് ക്ലബ് ലെഗിയ വാഴ്സോയെ തകര്‍ത്തുവിട്ടു. ഏഴാം മിനിറ്റില്‍ മരിയോ ഗോട്സെയിലൂടെ തുടങ്ങിയ ഗോള്‍ വേട്ട അവസാനിച്ചത് 87-ാം മിനിറ്റില്‍ ഔബാമെയാങ്ങിലൂടെ.
ടോട്ടനത്തിന് തോല്‍വി
ഗ്രൂപ്പ് ഇയിലെ എവേ മത്സരത്തില്‍ മൊണാക്കോയാണ് പ്രീമിയര്‍ ലീഗ് ടീം ടോട്ടനത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചത്. പതിനഞ്ചാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയും 31-ാം മിനിറ്റില്‍ ലെമറും മൊണാക്കോയ്ക്കുവേണ്ടി ഗോള്‍ നേടി. 45-ാം മിനിറ്റില്‍ ആല്ഡെര്വെറെല്ഡ് ടോട്ടനമിനുവേണ്ടി ഒരു ഗോള്‍ മടക്കി.
മറ്റൊരു കളിയില്‍ രണ്ട് മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകള്‍ സിഎസ്കെഎ മോസ്കോയ്ക്ക് സമനില നേടിക്കൊടുത്തു. സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ ബെയര്‍ ലെവര്ക്യുസനെയാണ് മോസ്കോ പിടിച്ചുകെട്ടിയത്. ഒന്‍പതാം മിനിറ്റില്‍ മെഹ്മെദിയാണ് ലെവര്‍ക്യുസനെ ആദ്യം മുന്നിലെത്തിച്ചത്. 15-ാം മിനിറ്റില്‍ ഹാകന്‍ കാല്‍ഹാനോഗ്ലു ലീഡുയര്‍ത്തി. എന്നാല്‍, 36-ാം മിനിറ്റില്‍ സഗോവിലൂടെ സിഎസ്കെഎ ആദ്യ ഗോള്‍ മടക്കി. രണ്ട് മിനിറ്റിനുശേഷം എരെമെന്കോയും ലക്ഷ്യം കണ്ടതോടെ സമനിലയും പിടിച്ചു.
നവാഗതര്‍ക്ക് തകര്‍പ്പന്‍ ജയം
ഗ്രൂപ്പ് ജിയില്‍ ചാമ്പ്യന്‍സ് ലീഗിലെ നവാഗതരായ ലെസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ വിജയം. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബെല്‍ജിയം ക്ലബ് ബ്രൂഗിനെ തകര്‍ത്തത്. റിയാദ് മഹ്രെസിന്റെ ഇരട്ടഗോളാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ചത്. കളിയുടെ അഞ്ചാം മിനിറ്റില്‍ മാര്‍ക്ക് അല്‍ബ്രൈറ്റന്റെ ഗോളിലാണ് ലെസ്റ്റര്‍ ലീഡ് നേടിയത്. 29-ാം മിനിറ്റില്‍ മഹ്രെസ് ലീഡുയര്‍ത്തി. 61-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് മഹ്രെസ് പട്ടിക തികയ്ക്കുകയും ചെയ്തു. മറ്റൊരു കളിയില്‍ ഡെന്മാര്ക്ക് ക്ലബ് എഫ്സി കോപ്പന്‍ഹേഗനും പോര്‍ച്ചുഗീസ് ടീം എഫ്സി പോര്‍ട്ടോയും 1-1ന് സമനിലയില്‍ പിരിഞ്ഞു.
ജുവന്റസിനെ സെവിയ തളച്ചു
ഗ്രൂപ്പ് എച്ചില് കരുത്തരായ ജുവന്റസിനെ സ്പാനിഷ് ക്ലബ് സെവിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ജുവന്റസിന്റെ ഹോം ഗ്രൗണ്ടില്‍ ചെന്നായിരുന്നു സമനില പിടിച്ചത്. മറ്റൊരു മത്സരത്തില്‍ ഡയനാമോ സെഗ്രബിനെ ഫ്രഞ്ച് ക്ലബ്ബായ ലിയോണ്‍ 3-0ന് തോല്‍പ്പിച്ചു. വിജയികള്‍ക്കായി ടോളിസ്സോ, ഫെറി, കോര്‍നെറ്റ് എന്നിവര്‍ ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: