പാലക്കാട്: വികാരത്തിനു സ്ഥാനമില്ലെന്നും തെളിവാണ് മുഖ്യമെന്നും സുപ്രീം കോടതി പ്രസ്താവിക്കുമ്പോള്‍ സുമതിയുടെ ഇടനെഞ്ച് ഉരുകുകയാണ്.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ കോടതി ജീവപര്യന്തമാക്കി കുറച്ചതു തകര്‍ന്ന ഹൃദയത്തോടെയാണ് സൗമ്യയുടെ അമ്മ സുമതി ടിവിയിലൂടെ അറിഞ്ഞത്. അതു വിശ്വസിക്കാനാകാതെ അവര്‍ വിങ്ങിപ്പൊട്ടി. എന്റെ നെഞ്ചുതകര്‍ത്ത വിധിയെന്നാണ് അവര്‍ വിലപിച്ചത്. എല്ലാ തെളിവുകളുമുണ്ടായിട്ടും കോടതിയിലെത്തിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. നല്ല അഭിഭാഷകരെ കേസുവാദിക്കാന്‍ വച്ചില്ല. കേസു പഠിക്കാതെയാണ് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയിലെത്തിയത് സുമതി പറഞ്ഞു.
അഭിഭാഷകര്‍ക്ക് പിഴവ് പറ്റി, സര്‍ക്കാരിന് വീഴ്ചയുണ്ടായി. മകള്‍ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകും. അവര്‍ വ്യക്തമാക്കി. ഇനിയൊരു സൗമ്യ ഉണ്ടാകരുത് എന്നായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ ഇനിയും സൗമ്യമാര്‍ ഉണ്ടാകുമെന്ന് ഉറപ്പായി.
സൗമ്യയുടെ ദേഹത്ത് നിന്നും ഗോവിന്ദച്ചാമിയുടെ മുടിയും നഖത്തിനിടയില്‍ നിന്നും തൊലിയും കിട്ടിയിട്ടും തെളിവായില്ല. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റിയ വിവരം തങ്ങളറിഞ്ഞില്ല. ഹൈക്കോടതിയില്‍ വാദിച്ച വക്കീലിനെ സുപ്രീംകോടതിയിലും നിയോഗിക്കണമെന്ന് ആവശ്യവും അംഗീകരിച്ചില്ല. സൗമ്യയുടെ വധത്തിന് പിന്നില്‍ ആരെല്ലാമോ ഉണ്ടെന്ന് തെളിഞ്ഞതായും കൂടുതല്‍ നടപടിക്കായി മുഖ്യമന്ത്രിയെ കാണുമെന്നും സുമതി പറഞ്ഞു.
ഗോവിന്ദച്ചാമിയുടെ അഭിഭാഷകന് അഡ്വ. ആളൂരിനെതിരേ അന്വേഷണം നടത്തണമെന്നും ആരാണ് അദ്ദേഹത്തിനു പ്രതിഫലം നല്‍കിയതെന്ന് കണ്ടെത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: