ന്യൂദല്‍ഹി: ദല്‍ഹിയില്‍ ചിക്കുന്‍ഗുനിയയും ഡങ്കിപ്പനിയും രൂക്ഷമായി പടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി ആംആദ്മി മന്ത്രി. ചിക്കുന്‍ഗുനിയ കാരണം ആരും മരിക്കാറില്ലെന്ന് ഗൂഗിളില്‍ പറയുന്നുണ്ടെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിന്റെ പ്രസ്താവനയാണ് വിവാദമായത്. ദല്‍ഹിയില്‍ ഇതുവരെ പത്തുപേരാണ് ചിക്കുന്‍ഗുനിയ പിടിപെട്ട് മരിച്ചത്.
പകര്‍ച്ചപ്പനികള്‍ പടരുമ്പോഴും ദല്‍ഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ളവര്‍ ദല്‍ഹിയില്‍ നിന്നും വിട്ടുനിന്നത് വലിയ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ഗോവയില്‍ നിന്നും മടങ്ങിയെത്തിയ ആരോഗ്യമന്ത്രി വിവാദ പ്രസ്താവനകളിലൂടെ വീണ്ടും ജനരോഷം ക്ഷണിച്ചുവരുത്തി. ഇന്റര്‍നെറ്റില്‍ പറയുന്നത് ആരും മരിക്കില്ലെന്നാണെന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് ആരോഗ്യമന്ത്രി സത്യേന്ദ്രജയിന്റെ ഉപദേശം.
ലോകത്തൊരിടത്തും ചിക്കുന്‍ഗുനിയ മൂലം ആരും മരിക്കുന്നില്ല. എന്തുകൊണ്ടാണ് ചില തെരഞ്ഞെടുത്ത ദല്‍ഹി ആശുപത്രികളില്‍ മാത്രം മരണമുണ്ടാകുന്നത്. അന്വേഷണത്തില്‍ മനസ്സിലായത് മരണങ്ങളില്‍ ഭൂരിപക്ഷവും വയസ്സായവരും മറ്റ് അസുഖങ്ങളുള്ളവരുമാണ്, ജയിന് പറയുന്നു.
കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. പൊതുഇടങ്ങളിലെ കൊതുകുനശീകരണം അടക്കമുള്ള നടപടികള്‍ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. മരുന്നുകളുടെ ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതായി കേന്ദ്രആരോഗ്യമന്ത്രി ജെ. പി. നദ്ദ അറിയിച്ചു. എല്ലാ ദിവസങ്ങളിലും സ്ഥിതിഗതികള്‍ ആരോഗ്യമന്ത്രായം അവലോകനം ചെയ്യുന്നുണ്ടെന്നും നദ്ദ പറഞ്ഞു.
ദല്‍ഹിക്ക് പുറമേ ഒറീസ, കര്‍ണ്ണാടക, ബംഗാള്‍ എന്നിവിടങ്ങളില്‍ ഡങ്കിപ്പനിയും മലേറിയയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദല്‍ഹിയിലെ ശ്രീംഗംഗാറാം ആശുപത്രിയില്‍ ഉണ്ടായ ചിക്കന്‍ഗുനിയ മരണങ്ങളുടെ കാരണം സംബന്ധിച്ച് കേന്ദ്രആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: