കരുമാടിയില്‍ ഗുരുമന്ദിരം സ്ഥിതിചെയ്ത സ്ഥലം ജപ്തിചെയ്ത് ലേലത്തില്‍ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട കേസിന്റെ വിധിയില്‍ ‘ഗുരുമന്ദിരങ്ങളെ ക്ഷേത്രങ്ങളായി കണക്കാക്കാനാവില്ല’ എന്ന പരാമര്‍ശം കടന്നുവന്നത് ഏറെ ഖേദകരവും ഗുരുദേവവിശ്വാസികളുടെ ഹൃദയത്തെ വ്രണപ്പെടുത്തുന്നതുമാണ്. ഭാരതം ജനാധിപത്യ- മതേതര രാജ്യമാണ്. ഏതൊരു പൗരനും അവര്‍ക്കിഷ്ടമുള്ള വിശ്വാസപ്രമാണങ്ങളെ സ്വീകരിക്കുവാനും ആരാധനയിലേര്പ്പെടുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള പൂര്‍ണ്ണമായ അവകാശം നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നുവല്ലോ. അതുകൊണ്ടാണ് ഭാരതത്തിലുണ്ടായിട്ടുള്ള മതങ്ങളോടൊപ്പം തന്നെയോ അതിലധികമോ വിദേശത്തുനിന്ന് വന്ന മതങ്ങളും ഇവിടെ പ്രചരിക്കപ്പെട്ടത്. ആര് ആരെ ആരാധിക്കണമെന്നും എങ്ങനെ ആരാധിക്കണമെന്നും തീരുമാനിക്കേണ്ടത് വിശ്വാസികളായ ജനങ്ങളാണ്. അവരുടെ വിശ്വാസത്തെ ചോദ്യംചെയ്യാനോ നിരോധിക്കാനോ വ്രണപ്പെടുത്താനോ എക്സിക്യൂട്ടീവിനോ ജുഡീഷ്യറിക്കോ അധികാരമുണ്ടെന്നു തോന്നുന്നില്ല.
എന്നാല്‍ ഒരാളുടെ വിശ്വാസവും ആചാരവും മറ്റുള്ളവരുടെ വിശ്വാസത്തെയോ ആചാരത്തെയോ വ്രണപ്പെടുത്തുകയോ ക്രമസമാധാനത്തെ തകര്‍ക്കുകയോ ചെയ്യുന്നതായാല്‍ അതിനെ ചോദ്യം ചെയ്യാനും നിയന്ത്രിക്കാനും എക്സിക്യൂട്ടീവിനും മറ്റും അധികാരമുണ്ടായിരിക്കുന്നതുമാണ്.
ഇവിടെയിപ്പോള്‍ ഒന്നാമതായി വരുന്നത് ‘ഗുരുമന്ദിരങ്ങളെ ക്ഷേത്രങ്ങളായി കണക്കാക്കാനാവില്ലെ’ന്ന പരാമര്‍ശമാണ്. ‘ക്ഷതാത് ത്രായതേ ഇതി ക്ഷേത്രഃ’ എന്നാണ് ക്ഷേത്രമെന്ന പദത്തിന്റെ നിര്‍വചനം. ഭക്തന്മാരെ ക്ഷതത്തില്‍ നിന്നും – ദുഃഖത്തില്‍ നിന്നും – രക്ഷിക്കുന്നതാണ് ക്ഷേത്രങ്ങള്‍. ഇവിടെ ഗുരുദേവഭക്തന്മാരെ സംബന്ധിച്ചിടത്തോളം ഗുരുദേവനെ സങ്കല്പിച്ചുകൊണ്ടു നടത്തുന്ന പ്രാര്‍ത്ഥനയുടെ ഫലമായി അവരുടെ ദുഃഖദുരിതങ്ങള്‍ അകന്നുപോകുന്നു. അതുകൊണ്ടാണ് ഭക്തന്മാര് ഗുരുമന്ദിരങ്ങളിലെത്തി പ്രാര്‍ത്ഥിക്കുകയും കാണിക്കയര്‍പ്പിക്കുകയും മറ്റും ചെയ്യുന്നത്. ആകയാല്‍ ഗുരുമന്ദിരങ്ങള് ക്ഷേത്രങ്ങളാണോ എന്നു തീരുമാനിക്കേണ്ടത് അനുഭവികളായിത്തീരുന്ന ഗുരുദേവഭക്തന്മാരാണ്.
രണ്ടാമതു കാണുന്ന പരാമര്‍ശം ഗുരുദേവന് വിഗ്രഹാരാധകരെ അനുകൂലിച്ചിരുന്നില്ലായെന്നതാണ്. ആ പ്രസ്താവന ശുദ്ധ അസംബന്ധം തന്നെയെന്നു പറയേണ്ടതുണ്ട്. കേരളം, തമിഴ്നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളിലായി 54 ക്ഷേത്രപ്രതിഷ്ഠകള്‍ ഗുരുദേവന് നടത്തിയതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. നാഗര്‍കോവിലിനടുത്ത് കോട്ടാറില്‍ പിള്ളയാറെ (ഗണപതി) പ്രതിഷ്ഠിച്ചതുപോലെ കര്‍ണ്ണാടകയിലെ മംഗലാപുരത്ത് കുദ്രോളിയില്‍ ഗോകര്ണ്ണനാഥനെയും (ശിവന്) പ്രതിഷ്ഠിച്ചിട്ടുണ്ട്. അങ്ങനെ ശിവന്, ഗണപതി, സുബ്രഹ്മണ്യന്, ദേവി എന്നീ ദേവതാ വിഗ്രഹങ്ങളും കളവംകോടം, വൈക്കം – ഉല്ലല ക്ഷേത്രങ്ങളില്‍ ഓം ശാന്തി എന്നു രേഖപ്പെടുത്തിയ കണ്ണാടി, കാരമുക്ക് ചിദംബരക്ഷേത്രത്തില്‍ ദീപം, മുരുക്കുംപുഴ ക്ഷേത്രത്തില്‍ സത്യം, ധര്‍മ്മം, ദയ, ശാന്തി എന്നീ സനാതനമൂല്യങ്ങളാലേഖനം ചെയ്ത ഫലകം, ശിവഗിരിയില്‍ വിദ്യാദേവതയായ ശ്രീശാരദ തുടങ്ങിയുള്ള പ്രതിഷ്ഠകളും ഗുരുദേവന് നിര്‍വ്വഹിച്ചത് വിഗ്രഹാരാധനയ്ക്ക് വേണ്ടിയല്ലെങ്കില്‍ മറ്റെന്തിനുവേണ്ടിയായിരുന്നു?
‘ക്ഷേത്രത്തില്‍ ചെല്ലുമ്പോള്‍ ബിംബത്തെപ്പറ്റി സ്മരണയേയില്ല, ഈശ്വരനെപ്പറ്റിയാണ് അവര്‍ വിചാരിക്കുന്നത്. നിങ്ങളെപ്പോലുള്ളവര്‍ പറഞ്ഞുകൊടുത്താലേ അവര്‍ ബിംബത്തെ ഓര്‍ക്കുകയുള്ളൂ’ എന്ന ഗുരുവചനം ഇവിടെ പ്രസക്തമാണ്. മലയാളം, തമിഴ്, സംസ്കൃതം എന്നീ മൂന്നു ഭാഷകളിലായി രചിച്ചിട്ടുള്ള 64 ല്‍ പരം ഗുരുദേവകൃതികള്‍ ഇതിനകം പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്. അവയില്‍ ദാര്‍ശനിക കൃതികളും അനുശാസന കൃതികളും ഗദ്യകൃതികളും, ഗണപതിയെയും സുബ്രഹ്മണ്യനെയും ശിവനെയും ദേവിയെയുമൊക്കെ സ്തുതിക്കുന്ന മുപ്പതിലധികം സ്തോത്രകൃതികളുമുണ്ടെന്ന കാര്യം പരാമര്‍ശം നടത്തുന്നവര്‍ മനസ്സിലാക്കേണ്ടതായിരുന്നു. ഗുരു അദ്വൈതസിദ്ധാന്തിയായി മോദസ്ഥിരനായി വാഴുമ്പോഴും സാധാരണക്കാരായ പാവങ്ങള്‍ക്കുവേണ്ടി വിഗ്രഹാരാധനയും അംഗീകരിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. മാത്രവുമല്ല, സഗുണാരാധനയിലൂടെ പടിപടിയായി ഉയര്‍ന്ന് വികാസം പ്രാപിച്ച് നിര്ഗ്ഗുണാരാധനയിലേക്കു നയിക്കുന്ന ഗുരുദേവശൈലി ഈ പ്രതിഷ്ഠകളിലുണ്ടായ മാറ്റങ്ങളെ ശ്രദ്ധാപൂര്‍വ്വം പഠിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. ഗുരു ദൈവമല്ലെന്ന പരാമര്‍ശത്തില്‍ ചരിത്രബോധമില്ലായ്മയുടെ കുറവ് വളരെയുള്ളതായി വ്യക്തമാകുന്നുണ്ട്. ഗുരുവിനെ പഠിക്കാതെ ഗുരുവിനെ വിലയിരുത്തുന്നതില്‍ വന്ന വീഴ്ചയായേ ഇതിനെ കണക്കാക്കാനാവൂ.
ഇനി മറ്റൊരു കാര്യം. ഒരു ന്യായാധിപന്റെ അടിസ്ഥാനയോഗ്യതയെന്നത് ഭൗതികവിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടുള്ള ഉന്നതനിയമബിരുദങ്ങളോ ആ രംഗത്തുള്ള പരിചയസമ്പത്തോ മാത്രമായിരിക്കും. എന്നാല്‍ ആദ്ധ്യാത്മിക കാര്യങ്ങളില്‍ ആധികാരികമായ അഭിപ്രായം പറയേണ്ടത് ആ രംഗത്ത് പ്രാവീണ്യമുള്ളവരാണ്. അങ്ങനെയുള്ള യോഗ്യത നേടിയിട്ടുള്ളവര്‍ സ്വാനുഭവത്തില്‍ നിന്നുകൊണ്ട് ഗുരുവിന്റെ ആദ്ധ്യാത്മിക ഔന്നത്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണെന്നു വിചാരിക്കുന്നു. അവയില്‍ ഏതാനും ചിലത് ചുവടെ ചേര്‍ക്കുന്നു:
ഇപ്പോള്‍ രചനാശതാബ്ദിയാഘോഷിച്ചുവരുന്ന ‘ഗുരുസ്തവം’ എന്ന കൃതിയില്‍ മഹാകവി കുമാരനാശാന് ഗുരുവിന്റെ ആദ്ധ്യാത്മികതയെ വിലയിരുത്തുന്നത് നോക്കുക:
‘ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍
നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം’
ഇവിടെ ആശാന് അറിവില്ലായ്മയെ മാറ്റി യഥാര്‍ത്ഥ ഈശ്വരനിലെത്തിച്ചേരാനുള്ള നേരായ വഴികാട്ടിത്തരുന്ന ശ്രീനാരായണഗുരു തന്റെ പരമദൈവമാണെന്നാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചിരിക്കുന്നത്.
‘അണകവിയുന്നഴലാഴിയാഴുമെന്നില്‍
പ്രണയമുദിച്ചു കവിഞ്ഞു പാരവശ്യാല്‍
അണികരമേകിയണഞ്ഞിടുന്ന നാരാ-
യണഗുരുനായകനെന്റെ ദൈവമല്ലോ.’
എന്നു ഭക്തവിലാപത്തിലും, ‘നമിക്കുവിന്‍ സഹജരേ നിയതമീ ഗുരുപാദം നമുക്കിതില്‍പ്പരം ദൈവം നിനയ്ക്കിലുണ്ടോ’ എന്നു സ്വാമിതിരുനാള്‍ വഞ്ചിപ്പാട്ടിലും ആശാന് വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ കുമാരനാശാന്റെ ഏത് കൃതിയെടുത്ത് പരിശോധിച്ചാലും പ്രത്യക്ഷമായോ പരോക്ഷമായോ ഗുരുവിന്റെ ആദ്ധ്യാത്മികമഹത്വത്തെക്കുറിച്ചുള്ള പരാമര്‍ശം ആവര്‍ത്തിച്ചാവര്‍ത്തിച്ചു വിശദീകരിച്ചിരിക്കുന്നതായി പഠിതാക്കള്‍ക്കു ബോധ്യപ്പെടും.
ഗുരുവിന്റെ പ്രഥമ സംന്യസ്തശിഷ്യനായിരുന്ന ശിവലിംഗദാസസ്വാമികള്‍ ഗുരുഷട്കമെന്ന കൃതിയിലൂടെ ഗുരുവിനെ വിലയിരുത്തുന്നതു നോക്കുക,
‘ഓം ബ്രഹ്മണേ മൂര്‍ത്തിമതേ
ശ്രിതാനാം ശുദ്ധിഹേതവേ
നാരായണ യതീന്ദ്രായ
തസ്മൈ ശ്രീ ഗുരവേ നമഃ’
ഇവിടെ ആശ്രയിക്കുന്നവരുടെ ശുദ്ധീകരണത്തിനു ഹേതുവായ പരബ്രഹ്മം തന്നെ (ദൈവം തന്നെ) ശ്രീനാരായണഗുരുവിന്റെ രൂപത്തില്‍ പ്രത്യക്ഷീഭൂതനായിരിക്കുന്നതായാണ് വ്യക്തമാക്കുന്നത്. തുടര്‍ന്നുവരുന്ന അഞ്ചു പദ്യങ്ങളിലും വീണ്ടും വീണ്ടും പലതരത്തില്‍ ഇത് സ്ഥാപിക്കുന്നുമുണ്ട്.
ഗുരുവിന്റെ സംന്യസ്തശിഷ്യരില് പ്രമുഖനായിരുന്ന ശ്രീനാരായണചൈതന്യസ്വാമികള്‍ രചിച്ച അഷ്ടോത്തരശതനാമാവലിയില്‍ (ഗുരുപൂജാമന്ത്രം) 108 തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഗുരുവിന്റെ ഈശ്വരീയതയും സ്വരൂപവും മന്ത്രരൂപത്തില്‍ വ്യക്തമാക്കുന്നുണ്ട്. ‘ഓം അഖണ്ഡ സച്ചിദാനന്ദസ്വരൂപായ നമഃ’ എന്ന മന്ത്രത്തോടെയാണ് അതവസാനിക്കുന്നത്.
നൊബേല്‍ സമ്മാനജേതാവായിരുന്ന വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍ 1922 ല്‍ ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ചശേഷം അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്:
”ഞാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ചുറ്റി സഞ്ചരിച്ചുവരികയാണ്. ഇതിനിടയ്ക്കു പല സിദ്ധന്മാരെയും മഹര്ഷിമാരെയും കണ്ടിട്ടുണ്ട്. എന്നാല്‍ മലയാളത്തിലെ ശ്രീനാരായണഗുരുവിനേക്കാള്‍ ആദ്ധ്യാത്മികമായി ഉയര്‍ന്ന മറ്റൊരാളെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല, അദ്ദേഹത്തിനു തുല്യനായ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. ഈശ്വരചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും അനന്തതയിലേക്കു നീട്ടിയിരിക്കുന്ന അദ്ദേഹത്തിന്റെ യോഗനയനങ്ങളും മറ്റു വൈശിഷ്ട്യങ്ങളും ഒരു കാലവും എനിക്കു വിസ്മരിക്കാനാവില്ലെന്നുറപ്പാണ്.”
പാശ്ചാത്യതത്വചിന്തകനും ക്രിസ്തീയപുരോഹിതനുമായിരുന്ന സി. എഫ്. ആന്‍ഡ്രൂസിന്റെ വാക്കുകള്‍ നോക്കൂ: ”ദൈവത്തെ ഞാന്‍ മനുഷ്യരൂപത്തില്‍ കണ്ടു. ആ ചൈതന്യമൂര്‍ത്തി ഇന്ത്യയുടെ തെക്കേയറ്റത്തു വാണരുളുന്ന ശ്രീനാരായണഗുരുസ്വാമികളല്ലാതെ മറ്റാരുമല്ല.”
നൊബേല്‍ സമ്മാനജേതാവും വിഖ്യാത എഴുത്തുകാരനുമായിരുന്ന റൊമയ്ന് റോളണ്ടിന്റെ അഭിപ്രായത്തില്‍ ‘ഗുരു ജ്ഞാനിയായ കര്‍മ്മയോഗി’യാണ്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധി, ആചാര്യ വിനോബഭാവെ, സ്വാമി ശ്രദ്ധാനന്ദ തുടങ്ങി ഭാരതത്തിലെ ദേശീയനേതാക്കന്മാരും മഹാത്മാക്കളും ഗുരുവിന്റെ ആദ്ധ്യാത്മിക ഔന്നത്യത്തെ തിരിച്ചറിഞ്ഞ് അനുഭവിച്ചവരാണ്.
മഹാകവി വള്ളത്തോള്‍ ഗുരുവിന്റെ തിരുനാളിനാശംസകളര്പ്പിച്ച് എഴുതിയതില്‍ നിന്ന് അദ്ദേഹത്തിന് ഗുരുവിനോടുണ്ടായിരുന്ന ആരാധനയെത്രയെന്നു നോക്കുക:
‘ആരാലും പൂജ്യനീയസ്ഥിതി പുലരുമുഷസ്സന്ധ്യതാന്താനിതാ നേര്‍ക്കാരാധിക്കുന്നു, നാരായണഗുരുവിന് ജന്മതാരോത്സവത്തെ’
ഗുരുദേവന് 1928 ല്‍ മഹാസമാധി പ്രാപിച്ചപ്പോള്‍ കേരളത്തിലെ യുക്തിവാദി നേതാക്കളില്‍ പ്രമുഖനായിരുന്ന സഹോദരന് അയ്യപ്പന് രചിച്ച സമാധിഗാനവും ഇതോടൊപ്പം ചേര്‍ത്തു പഠനവിഷയമാക്കേണ്ടതാണ്.
‘ജരാരുജാമൃതിഭയമെഴാശുദ്ധ
യശോനിര്വ്വാണത്തെയടഞ്ഞ സദ്ഗുരോ
ജയ നാരായണ ഗുരുസ്വാമിന്‍ ദേവാ
ജയ ഭഗവാനേ ജയജഗദ്ഗുരോ ‘
ഈ ആദ്യപദ്യത്തില്‍ തന്നെ സഹോദരനയ്യപ്പന് ‘ജയഭഗവാനെ’യെന്നാണ് ഗുരുവിനെ സംബോധന ചെയ്തിരിക്കുന്നത്.
ഭാരതീയ ആദ്ധ്യാത്മികതയുടെ അടിസ്ഥാനശിലയാണു പ്രസ്ഥാനത്രയം. ഈ പ്രസ്ഥാനത്രയത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോഴും ‘ബ്രഹ്മവിത് ബ്രഹ്മൈവഭവതി’ എന്നും ‘ബ്രഹ്മവിത് ബ്രഹ്മണിസ്ഥിതഃ’ എന്നും (ബ്രഹ്മത്തെയറിഞ്ഞവന്‍ ബ്രഹ്മം തന്നെയാകുന്നു എന്നും ബ്രഹ്മത്തെ അറിഞ്ഞവന് ബ്രഹ്മത്തില്‍ത്തന്നെ ലയിച്ച് അതുതന്നെയായിത്തീരുന്നു എന്നും) ഉള്ള തത്വമാണ് പ്രകാശിതമാകുന്നത്. കൂടാതെ ‘ജീവോ ബ്രഹ്മൈവ നാപര’ (ജീവാത്മാവ് പരമാത്മാവുതന്നെയാകുന്നു, മറ്റൊന്നല്ല) എന്ന ശങ്കരാചാര്യവചനവും ഈ തത്വത്തെ വ്യക്തമാക്കുന്നതാണ്.
‘ന ഗുരോരധികം തത്വം ന ഗുരോരധികം തപഃ’ (ഗുരുവിനേക്കാള്‍ ശ്രേഷ്ഠമായ തത്വമില്ല. ഗുരുവിനേക്കാള്‍ മഹത്തരമായ തപസ്സില്ല) ‘ഗുരുരാദിരനാദിശ്ച ഗുരുഃപരമദൈവതം’ (ഗുരു അനാദിയാണ്. ഉണ്ടായിട്ടുള്ളതിന്റെയെല്ലാം ആദികാരണമാണ്. ഗുരുതന്നെയാണ് പരമമായ ദൈവം) ഈ തത്വങ്ങളെല്ലാം ഭാരതം ലോകത്തിനു നല്കിയ ആദ്ധ്യാത്മിക വെളിപാടുകളാണ്.
ഗുരുദേവന് സശ്ശീരരനായിരുന്ന കാലത്തുതന്നെ തുടങ്ങിയിട്ടുള്ളതാണ് ശിവഗിരിയിലെ ഗുരുപൂജാ സമ്പ്രദായം. ഗുരു ശിവഗിരിയിലുള്ളപ്പോള് ഭക്തജനങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണം ആദ്യം ഗുരുവിന്റെ മുന്പില് വച്ച് പൂജ നടത്തിയശേഷം ഗുരു കഴിച്ചതിന്റെ ഉച്ഛിഷ്ടം പ്രസാദമായിട്ടാണ് അവര്‍ കഴിച്ചിരുന്നത്. അവരുടെ ആഗ്രഹങ്ങള്‍ അതിലൂടെ പൂര്ത്തീകരിച്ചിരുന്നുവെന്നതിന് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. തീരാവ്യാധികള്‍ മാറിയവരും സന്താനസൗഭാഗ്യം ലഭിച്ചവരും അതില്‍ ചിലത് മാത്രം.
തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ വയ്ക്കാട്ടില് ശങ്കരന്റെയും മറ്റും പറമ്പും വീടും 1924 ലെ കടല്‍ക്ഷോഭത്തില്‍ നശിക്കുമെന്നു കണ്ടപ്പോള്‍ അദ്ദേഹം ഗുരുവിനോട് സങ്കടമുണര്ത്തിച്ചതും ശിഷ്യനായ ബോധാനന്ദസ്വാമിയോട് കടലെടുക്കുന്നിടത്തു പോയി കിടക്കാന്‍ ഗുരു കല്പിച്ചതും കടല്‍ ശാന്തമായതും ചരിത്രമാണ്. എന്തിനേറെ! സുനാമി വന്ന് ദക്ഷിണേന്ത്യ മുഴുവന്‍ വന്‍നാശം വിതച്ചപ്പോഴും വാടാനപ്പള്ളി കടല്‍ത്തീരത്തെ വയ്ക്കാട്ടു കുടുംബവും പറമ്പും ഭദ്രമായി നിലനിന്നു. ഇന്നും നിലനില്ക്കുന്നു. ഗുരുവിന്റെ അമാനുഷികവും അത്ഭുതകരവുമായ പ്രവര്‍ത്തനത്തിന് ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങളുണ്ട്. ആ അനുഭവസ്ഥരുടെ പിന്തലമുറ ഈ സമൂഹത്തില്‍ത്തന്നെയുണ്ട്.
ഗുരുവിന്റെ അന്തേവാസിയായി കഴിഞ്ഞിരുന്ന യുക്തിവാദിയായ പരവൂര്‍ കേശവനാശാന്‍ ഗുരുവിന്റെ ആദ്യപ്രതിമ തലശ്ശേരിയില്‍ സ്ഥാപിച്ചതിനെക്കുറിച്ച് സംഭാഷണമധ്യേ പ്രതിമ വച്ച് പൂജിക്കുന്നതിന്റെ അസാംഗത്യത്തെക്കുറിച്ച് ഗുരുവിനോടു തന്നെയാരാഞ്ഞു. അപ്പോള്‍ ഗുരു പറഞ്ഞ മറുപടി ‘കേശവാ നാളെ നാം പരക്കെ ആദരിക്കപ്പെടും. കേശവന് അതില്‍ അസൂയപ്പെട്ടിട്ടു കാര്യമില്ലല്ലോ’ എന്നാണ്. ഇതേ മറുപടി തന്നെയാണ് ഗുരുവിനെയും ഗുരുമന്ദിരങ്ങളെയും ആക്ഷേപിക്കുന്നവരോട് ഞങ്ങള്‍ക്കും പറയുവാനുള്ളത്. ഇതിനെല്ലാമുപരിയായി ആത്മവിലാസമെന്ന ഗദ്യകൃതി ഗുരുദേവന് ഉപസംഹരിക്കുന്നത് നോക്കുക.
‘നാം ഇതുവരെയും ബഹിര്‍മുഖനായിരുന്നു. ഇനി അന്തര്‍മ്മുഖത്തോടുകൂടിയവനായിത്തീരുന്നു. ആ! ഇവിടം എത്രയോ ദിവ്യമായിരിക്കുന്നു. നാം ഇതുവരെയും നിന്നിരുന്നത് ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു. ഇതുതന്നെയാണ് നമ്മുടെ ദൈവം. ഇതിനെ നാം ഇതിനുമുന്പില് കണ്ടിരുന്നില്ല. ഇപ്പോള്‍ നമുക്കിവിടം യാതൊരു മറവും കാണുന്നില്ല. നാമും ദൈവവും ഒന്നായിരിക്കുന്നു. ഇനി നമുക്ക് വ്യവഹരിക്കുന്നതിനു പാടില്ല. ഓ! ഇതാ! നാം ദൈവത്തിനോട് ഒന്നായിപ്പോകുന്നു!’
ഇങ്ങനെ ജീവാത്മ പരമാത്മ ഐക്യത്തിന്റെ മഹാദര്‍ശനം സാക്ഷാത്കരിച്ച ഗുരുദേവന് ഈശാവാസ്യോപനിഷത്തിന്റെ ഭാഷയില്‍ ‘നിന്നില്‍ നില്ക്കുന്ന പുരുഷാകൃതിയേതാണതാണു ഞാന്‍’ എന്നും പറഞ്ഞിരിക്കുന്നു.
ഗുരുദര്‍ശനം ഭാരതീയ ആദ്ധ്യാത്മികശാസ്ത്രത്തിന്റെ ആകെത്തുകയാണ്. ഈശ്വരന് കോപിച്ചാല്‍ പോലും പരിഹാരമുണ്ട്. എന്നാല്‍ ഗുരു കോപിച്ചാല്‍ അതിനു പരിഹാരമില്ലെന്നാണു ഭാരതത്തിന്റെ ഋഷിപരമ്പര തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഇതെല്ലാം പഠിക്കുകയും മനനം ചെയ്യുകയും ചെയ്യുമ്പോള്‍ ഗുരു തന്നെയാണ് പരമമായ ദൈവം എന്ന തത്വം സാക്ഷാത്കരിക്കാനാവും. അതുകൊണ്ടുതന്നെ ഗുരുവിന്റെ വിഗ്രഹത്തെ ഗുരുവായി സങ്കല്പിച്ച് പ്രതിഷ്ഠിച്ചിരിക്കുന്ന ഗുരുദേവമന്ദിരങ്ങള്‍ സാക്ഷാല്‍ ക്ഷേത്രങ്ങള്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: