ചേക്കോട്ട് കോളനിക്കടുത്തായിരുന്നു അപ്പു സാമിയുടെ വീട്. കൈതവള്ളി വെങ്കിടാചല അയ്യര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. സാമിക്ക് 200ല്‍ അധികം വിടുകാലികള് (മേയാന്‍ വിടുന്ന കാലികള്‍) ഉണ്ടായിരുന്നു. 80 ഏക്കര്‍ വയലും. രാവിലെ മേയാന്‍ വിട്ട് വൈകുന്നേരം തിരിച്ചുകൊണ്ടുവരികയാണ് പതിവ്. ഞങ്ങളുടെ കോളനിയിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കാലിമേയ്ക്കാന് പോവുക പതിവായിരുന്നു. നരിനിരങ്ങി മലയുടെ താഴ്വാരങ്ങളിലാണ് കാലിമേയ്ക്കുക. വൈകുന്നേരമായാല്‍ കാലികളെ തെളിച്ചില്ലെങ്കില്തന്നെ എല്ലാവരും വരിവരിയായി പാടത്തെ ആലയിലെത്തും. ആലയ്ക്ക് മേല്‍ക്കൂരയൊന്നുമില്ല. മുളവെട്ടി വാരികളാക്കി മെടഞ്ഞ് വൃത്താകാരത്തിലാണ് ആലകളുണ്ടാക്കുക. ആലകളിലെ ചാണകവും കോരി കളയാറില്ല. ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ പഴയ ആല മാറ്റി പുതിയത് ഉണ്ടാക്കും. ആലയുണ്ടാക്കുന്നതില് പരിചയസമ്പന്നരായ ധാരാളംപേര്‍ കോളനിയില്‍ ഉണ്ടായിരുന്നു.
വിടുകാലികളുമായി വനത്തിലേക്കുള്ള യാത്രയാണ് ഏറെ രസകരം. പലയിടങ്ങളില്കൂടി നീണ്ട വരികളായാണ് കാലികള്‍ നീങ്ങാറ്. പല കാലികളുടെ പുറത്തും മേയ്ക്കാന്‍ പോകുന്ന കുട്ടികളുമുണ്ടാകും. ആനപ്പുറത്തുള്ള സവാരിയുടെ സുഖം പോലെയാണ് യാത്ര. ഞാനും ഇടയ്ക്കൊക്കെ കാലികളുടെ പുറത്ത് യാത്ര ചെയ്തിട്ടുണ്ട്. കുറുമ്പന്മാരായ ചില കാലികള്‍ കുട്ടികളെ കുടഞ്ഞ് താഴെയിടും. ചില കാലികള്ക്കാകട്ടെ ഇതൊരു ആഘോഷവുമാണ്. ചില കുഞ്ഞുങ്ങള്‍ കഴുത്തിലിരുന്ന് കൊമ്പില്‍ പിടിച്ചാണ് യാത്ര ചെയ്യുക. ചില പോത്തുകുട്ടികള്‍ ഇടയ്ക്കൊന്ന് വാലുപൊക്കി ഓടും. ആ ഘട്ടത്തില്‍ മുഴുവന്‍ കാലികളും ഓട്ടം തുടങ്ങും. പാടശേഖരമാകെ പൊടിപടലവുമായുള്ള ഓട്ടം കാണാന്‍ നല്ല ചന്തമാണ്. പൊടി പോയാല്‍ മാത്രമേ കാളപ്പുറത്തുനിന്ന് ആരൊക്കെ താഴെ വീണു എന്ന് കാണാന്‍ പറ്റുകയുള്ളൂ.
നരിനിരങ്ങി മലയിലെ പാതകളെല്ലാം കാലികള്‍ തെളിച്ചതാണ്. കാലി നോക്കുന്ന കുട്ടികളെ മൊട്ടന്മാരെന്നും മൊട്ടത്തികളെന്നും വിളിച്ചിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ വിളിച്ചതെന്ന് എനിക്കറിയില്ല. വേനല്‍ക്കാലത്തുതന്നെ ആലകളിലെ ഉണക്കചാണകം ചുമന്ന് വയലിലെ പല ഭാഗങ്ങളിലായി കൊണ്ടിടുന്ന പണിയും ഞങ്ങളെ ഏല്‍പ്പിച്ചിരുന്നു. കൂലിയായി നെല്ലും തരും. വൈകുന്നേരം കൂലിപ്പണി കഴിഞ്ഞുവരുന്ന അച്ഛനും അമ്മയ്ക്കും ലഭിക്കുന്ന നെല്ലിനോടൊപ്പം ഞങ്ങള്ക്കുലഭിക്കുന്ന നെല്ലും കുത്തി അരിയാക്കും. പലപ്പോഴും കഞ്ഞിയും കാന്താരി ചമന്തിയും ചപ്പുകറിയുമുണ്ടാകും. ആയിടയ്ക്കാണ് അമ്മ ഉടുത്തിരുന്ന ചേല കീറിയതിനാല്‍ അതുമുറിച്ച് രണ്ടാക്കി ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്ക് തന്നു. ആദ്യമായി ഒരു ചേല ലഭിച്ച സന്തോഷത്തിലായിരുന്നു ഞാന്‍. ഈ ചേല ഉപയോഗിച്ച് ഞങ്ങള്‍ പുഴയില്‍നിന്നും തോട്ടില്‍നിന്നും മീന്‍ പിടിച്ചിട്ടുണ്ട്.
ഞണ്ടും മീനുമെല്ലാം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗംതന്നെയാണ്. ചേക്കോട്ട് കോളനിയില്‍ ധാരാളം കുടിലുകള്‍ ഉണ്ടായിരുന്നു. അവിടെയിവിടങ്ങളിലായി മുത്താറി, ചാമ, ചേന, മുതിര, കട്ടന്‍കപ്പ, ചൊറിയന്‍ ചേമ്പ് എന്നിവ കൃഷി ചെയ്തിരുന്നു. അക്കാലത്ത് കാട്ടുപന്നികളായിരുന്നു ഏറെ ശല്ല്യക്കാര്‍. കോളനിയുടെ പലഭാഗത്തും തീയിട്ട് അതിനുചുറ്റുമായിരുന്നു പലരും കിടന്നുറങ്ങിയത്. കാട്ടുപന്നിയുടെയും മറ്റ് മൃഗങ്ങളുടെയും ചൂര് (മണം) കോളനിക്കാര്‍ക്ക് നന്നായി അറിയാമായിരുന്നു. ഒരുകിലോമീറ്റര്‍ അകലെ ആന എത്തിയാല്‍പോലും ചൂര് കൃത്യമായി പലരും തിരിച്ചറിയും. പാടശേഖരങ്ങളില്‍ വന്യജീവികളെ അകറ്റിയിരുന്നത് ഒരുതരത്തില്‍ പറഞ്ഞാല്‍ ചുറ്റുമുള്ള കോളനിക്കാരായിരുന്നു. കട്ടന്‍ കപ്പ വാട്ടി പുഴുങ്ങി കഴിക്കുകയാണ് പതിവ്.
പലപ്പോഴും വിശപ്പ് മൂലം കപ്പ വാട്ടി കളയാതെ കഴിക്കും. അതോടെ ഛര്‍ദ്ദി തുടങ്ങും. ഉപ്പും മുളകുമെല്ലാം ചിലപ്പോഴൊക്കെ ഉണ്ടാകും. ഒരുതരി ഉപ്പുവാങ്ങാന്‍ പോലും കോളനിക്കാര്‍ക്ക് വകയില്ലാത്ത കാലമായിരുന്നു. തൊട്ടടുത്ത് കച്ചവടം ചെയ്തിരുന്ന കോരചേട്ടനും അന്ത്രുമാനിക്കയും ഇടയ്ക്കൊക്കെ ഉപ്പ് കടം കൊടുക്കാറുണ്ടെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. വള്ളിയൂര്‍ക്കാവ് ഉത്സവത്തോടനുബന്ധിച്ചാണ് ഇവരുടെ കടം വീട്ടിതീര്ക്കുക. കട്ടന്‍കപ്പ പോലെ എനിക്ക് പ്രിയപ്പെട്ടതായിരുന്നു ചൊറിയന്‍ ചേമ്പും മുളംകൂമ്പും. കഴിക്കുമ്പോള്‍ കുറച്ച് ചൊറിച്ചിലുണ്ടെന്നല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇവയെല്ലാം അന്ന് വനവാസികളുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം കൂടിയായിരുന്നു. ഇന്ന് കട്ടന്‍കപ്പയും ചൊറിയന്‍ ചേമ്പും വയനാട്ടില്തന്നെയില്ല. മുളകള്‍ പൂത്തുനശിച്ചതിനാല് മുളംകൂമ്പുമില്ല. സുലഭമായിരുന്ന തകരയും കിട്ടാനില്ല. വനവാസികളുടെ പ്രസവ രക്ഷാ ഭക്ഷണമായിരുന്നു മുളംകൂമ്പ്.
മുളംകൂട്ടത്തില്നിന്ന് ഒരു കൂമ്പ് വെട്ടിയെടുക്കാന്‍ ഒരു ദിവസത്തെ പണി വരും.
വെള്ളമുണ്ടയിലായിരിക്കെ മേരിക്കുട്ടി ടീച്ചറുമായി ആതിരപ്പുഴയിലുള്ള ടീച്ചറുടെ വീട്ടില്‍ ഒരിക്കല്പോയി. വൈകുന്നേരമാണ് ബസ് കയറിയത്. ജീവിതത്തില്‍ ആദ്യമായാണ് ബസില്‍ യാത്ര ചെയ്യുന്നത്. കോഴിക്കോട് ചുരം ഇറങ്ങിയത് രാത്രിയിലാണ്. ബസ് മുന്പോട്ട് പോകുമ്പോള്‍ മരങ്ങളെല്ലാം പുറകോട്ട് ഓടുന്നതായി തോന്നി. ഒരു വല്ലാത്ത അനുഭവമായിരുന്നു ബസ് യാത്ര. ആതിരപ്പുഴയില്‍ ടീച്ചറുടെ സഹോദരി സാലിയുമുണ്ടായിരുന്നു. അവിടെ ഞാന്‍ ഒരു ദിവസം പള്ളിയിലും പോയി. അവിടെനിന്ന് വയനാട്ടിലേക്ക് മടങ്ങിയതും ബസ്സിലായിരുന്നു.
കന്നി അനുഭവങ്ങളുടെ ചൂടും ചൂരും മറക്കാവതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: