വിഴിഞ്ഞം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ മരിച്ചു. വിഴിഞ്ഞം വെങ്ങാനൂര്‍ കല്ലുവെട്ടാന്‍കുഴി പീച്ചോട്ടുകോണം പുതുവീട്ടുവിള ഉദയത്തില്‍ സുരേഷ്കുമാര്‍ (50 ) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പെരിങ്ങമ്മല കേളേശ്വരം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുരേഷ്കുമാറും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിനെ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച്തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ് നട്ടെല്ലിനു സാരമായി പരിക്കേറ്റ സുരേഷ്കുമാറിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെയോടെ മരിച്ചു. അപകടത്തില്‍ വാരിയെല്ല് തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സുരേഷിന്റെ ഭാര്യ പൂങ്കുളം എല്‍പി എസിലെ അധ്യാപിക സുജ ആശുപത്രിയില്‍ ചികിത്സയിലാണ്. മക്കള്‍: ഭാഗ്യസുരേഷ്കുമാര്, ഭവ്യ സുരേഷ്കുമാര്‍, നവ്യസുരേഷ്കുമാര്. ഇന്നലെ ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നന്ദാവനം പോലീസ് ക്യാമ്പില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. മൃതദേഹത്തില്‍ ഡിജിപി ലോക് നാഥ് ബഹറ അടക്കമുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് വിഴിഞ്ഞം പോലീസ് റ്റേഷനിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ എംഎല്‍എ അഡ്വ: എം. വിന്‍സെന്റ്, പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവര്തുടങ്ങി നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. വൈകിട്ട് അഞ്ചോടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: