വിഴിഞ്ഞം: തീരദേശ വാസികളുടെ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനാവശ്യമായ ഇരുപതോളം പൊതു കക്കൂസുകളും ശുചിമുറികളും നിര്‍മ്മിക്കാനാവശ്യമായ ഫണ്ട് അനുവദിക്കാന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി എംപി. തെരുവ് നായായുടെ കടിയേറ്റ് മരിച്ച കരിങ്കുളം ചെമ്പകരാമന്‍തുറയിലെ ശിലുവമ്മയുടെ വീട് സന്ദര്‍ശിക്കുകയായിരുന്നു സുരേഷ്ഗോപി. ശുചിമുറികള്‍ കൂടുതല്‍ ആവശ്യമാണെങ്കില്‍ പ്രധാനമന്ത്രിയുടെ ഫണ്ട് ഉപയോഗിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
പഞ്ചായത്ത് അധികൃതര്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്കിയാല് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. തെരുവുനായ്ക്കളുടെ വിഷയത്തില്‍ നിലവിലുള്ള നിയമങ്ങളെ ലംഘിക്കാന്‍ അവകാശമില്ല. പക്ഷേ ശിലുവമ്മയുടെ ദാരുണ മരണം ചില കാര്യങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
വന്ധ്യംകരണം ഒരു ശാശ്വത പരിഹാരമല്ല. അതു കൊണ്ടു തന്നെ കലാനുശ്രുതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധി ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. തീരദേശ മേഖലകളില്‍ ശുചി മുറികള്‍ നിര്‍മ്മിക്കുന്നതിന് മറ്റുള്ള ജനപ്രതിനിധികള്‍ കൂടി പരിശ്രമിച്ചാല്‍ അത് വലിയ മാറ്റത്തിന് കാരണമാകും. പുതുതായി നിര്‍മ്മിക്കുന്ന ശുചിമുറികള്‍ അടുത്ത തലമുറയ്ക്ക് കൂടി ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ വൃത്തിയായി സൂക്ഷിക്കുവാന്‍ സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജി.പി. ശ്രീകുമാര്‍, മണ്ഡലം പ്രസിഡന്റ് കട്ടച്ചല്‍കുഴി രാധാകൃഷ്ണന്, നേതാക്കളായ പൂവ്വാര്‍ വിഷ്ണു, ബാലരാമപുരം ഷിബു, ബിജു രാജകുമാരി, സജു, നിഖില്‍ തുടങ്ങിയവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: