ഇരിട്ടി: തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്ത്തകന് വിനീഷിനെ കൊല ചെയ്തതുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകരെക്കൂടി കേസന്വേഷിക്കുന്ന ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐ സജേഷ് വാഴവളപ്പില്‍, മുഴക്കുന്ന് എസ്ഐ പി.എ.ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
തില്ലങ്കേരി വന്നേരി സ്വദേശി എം.പി.ആകാശ് (24), പൂന്തലോട് സ്വദേശികളായ വിപിന്‍ ലാല്‍ (23), ശ്രീജിത്ത് (30), കരുവള്ളി സ്വദേശി രജിന് ലാല്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ പങ്കുള്ള സിപിഎം പ്രവര്‍ത്തകരായ കെ.കെ.മഹേഷ്, എം.വിനീഷ് എന്നിവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏഴുപേരാണ് ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് പോലീസ് ഇപ്പോള്‍ നല്കുന്ന വിവരം. ഇപ്പോള്‍ റിമാന്‍ഡിലുള്ള പ്രതികളില്‍ നിന്നാണ് പോലീസിനു മറ്റു പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചത് എന്നാണറിയുന്നത്. മുന്‍പ് അറസ്റ്റിലായ രണ്ടുപേരെ കൂടാതെ നാലുപേര്‍ കൂടി അറസ്റ്റിലായതോടെ ഈ കേസുമായി ബന്ധപ്പെട്ട് ഇനി പിടിയിലാവാനുള്ളത് ഒരു പ്രതി മാത്രമാണ്. ഈ പ്രതിയേയും ഉടന്‍ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. പത്തു പേരാണ് കേസിലെ പ്രതികള്‍ എന്നാണ് ആദ്യം തൊട്ട് പോലീസ് പറഞ്ഞിരുന്നത്.
ഇപ്പോള്‍ ഏഴ് പ്രതികള്‍ മാത്രമാണുള്ളതെന്ന് അതേ പോലീസ് പറയുമ്പോള്‍ ഇതിനുള്ളില്‍ രാഷ്ട്രീയവും ഭരണപരവുമായ കള്ളക്കളികള്‍ നടന്നിട്ടുണ്ടോ എന്ന സംശയമാണ് ജനങ്ങള്‍ക്കിടയില്‍ ബാക്കിയാവുന്നത്. അതേസമയം ഈ പ്രദേശത്തുകാര്‍ തന്നെയായ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകര്‍ പിടിയിലായതോടെ പൊളിയുന്നത് കൊലപാതകത്തെക്കുറിച്ചുള്ള സിപിഎമ്മിന്റെ ഗീബല്‍സിയന്‍ നുണ പ്രചരണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: