തളിപ്പറമ്പ്: യുവാവിന്റെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയില്‍ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം. സുഹൃത്തിനെ കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍ സ്വദേശി പറശ്ശിനിക്കടവ് എയുപി സ്കൂളിലെ അറ്റന്റര്‍ പുതിയപുരയില്‍ രജീഷിന്റെ(34)മൃതദേഹമാണ് കുറ്റിക്കോലില്‍ അടച്ചിട്ടിരിക്കുന്ന പ്ലൈവുഡ് കമ്പനിയുടെ കിണറ്റില്‍ ബുധനാഴ്ച കണ്ടെത്തിയത്. ബക്കളം നെല്ലിയോട് സ്വദേശി കാശിനാഥന് എന്ന രാഗേഷിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി എട്ടരയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
ഈ മാസം അഞ്ചിനാണ് രജീഷിനെ കാണാതായത്. ഇയാളെ കൊന്ന ശേഷം വിദേശത്തേക്ക് കടന്ന രാഗേഷിനെ അവിടെയുള്ള സഹോദരന് മുന്‍കയ്യെടുത്ത് നാട്ടിലേക്ക് മടക്കി വിടുകയായിരുന്നു. വിമാനമിറങ്ങി പുറത്തുവന്ന ഉടന്‍ അറസ്റ്റ് ചെയ്തു. രജീഷിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപം വെച്ച് കാറിലിട്ട് കുത്തിക്കൊല്ലുകയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കത്തി കിലോമീറ്ററുകള്‍ അകലെയുള്ള അമ്മാനപ്പാറയിലെ റബ്ബര്‍തോട്ടത്തില്‍ ഉപേക്ഷിച്ചു. കത്തി കണ്ടുകിട്ടിയിട്ടില്ല. രാഗേഷിനൊപ്പം മറ്റ് രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു. 5 ന് രാവിലെ വീട്ടില്‍ നിന്നും പോയ രജീഷ് സ്കൂളിലെത്തി ഒപ്പിട്ടിരുന്നുവെങ്കിലും പിന്നീട് കാണാതായി. 5 ന് രാത്രി തന്നെ രജീഷിനെ കൊന്നെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് ആറിന് രാഗേഷ് വിദേശത്തേക്ക് പോയി. ബക്കളത്തെ ഒരു ടാക്സി ഡ്രൈവറില്‍ നിന്നും വാടകക്കെടുത്ത അമ്പാസിഡര്‍ കാറില്‍ വെച്ചാണ് കൊല. പാപ്പിനിശ്ശേരിയിലെ സര്‍വ്വീസ് സെന്ററില്‍ കഴുകിയ ശേഷമാണ് തിരികെയേല്പ്പിച്ചത്. സീറ്റ് കവര്‍ മാറ്റിയത് കണ്ട് വിവരം തിരക്കിയ പ്പോള്‍ അപകടത്തില്‍പ്പെട്ട ഒരാളെ ആശുപത്രിയിലെത്തിക്കേണ്ടി വന്നുവെന്നായിരുന്നു മറുപടി. അന്വേഷണത്തിനിടെ കാറുടമ വിവരം പോലീസില്‍ അറിയിച്ചു. ദുര്ഗന്ധത്തെത്തുതുടര്ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്ജന് ഡോ.ഗോപാലകൃഷ്ണപിള്ളപോസ്റ്റുമോര്ട്ടം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ചിലര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. പരേതനായ പി.പി.ലക്ഷ്മണന്-രാധ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട രജീഷ്. സഹോദരങ്ങള്‍: ധനീഷ്, ജിനേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: