കൊച്ചി: മുത്തൂറ്റിന് മേല്‍ കരിനിഴല്‍ പടര്‍ന്നതായി, മാനേജിംഗ് ഡയറക്ടര്‍ അലക്സാണ്ടര്‍ മുത്തൂറ്റ് എല്ലാ ശാഖകള്‍ക്കുമുള്ള സര്‍ക്കുലറില്‍ വ്യക്തമാക്കി. ഇതിന്റെ കാരണം, അദ്ദേഹം ബാഹ്യശക്തികള്ക്കുമേല് കെട്ടിവച്ചു.
‘ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ’ എന്ന നേരിയ ഭീഷണി ജീവനക്കാര്‍ക്ക്, സര്‍ക്കുലറിന്റെ അവസാനമുണ്ട്.
ഓണാശംസകളില്‍ തുടങ്ങുന്ന സര്‍ക്കുലറിന്റെ ചുരുക്കിയ ഉള്ളടക്കം ഇങ്ങനെ:
”നമ്മുടെ സ്ഥാപനത്തിനുമേല്‍ പടര്‍ന്ന ഒരു കരിനിഴല്‍ കണ്ടില്ല എന്നു നടിക്കാന്‍ സാധിക്കില്ല. ഏതാണ്ട് 100 വര്‍ഷം മുന്‍പ് ഒരു ചെറിയ ഗ്രാമത്തില്‍ തുടങ്ങി ഇന്ന് വലിയ സ്ഥാപനമായി ഉയര്‍ന്നതില്‍ 25000 ല്‍ പരം ജീവനക്കാരുടെ സേവനം വിലമതിക്കാനാവാത്തതാണ്. എന്നാല്‍, ഇന്ന് ചില ബാഹ്യശക്തികളുടെ പ്രേരണയാല്‍, പത്തും പതിനഞ്ചും വര്‍ഷം നമ്മോടൊപ്പം നിന്ന ആളുകള്‍ പോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടു. സ്ഥാപനത്തിനെതിരായ നീക്കത്തിലേക്ക് പോയത്, എന്നെ അദ്ഭുതപ്പെടുത്തുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി നമ്മുടെ ശാഖകളില്‍ ഇടപാടുകള്‍ക്ക് നേരിട്ട താമസം മൂലം നമ്മുടെ സ്ഥിരമായ ഇടപാടുകാര്‍ സമാന സ്ഥാപനങ്ങളിലേക്ക് പോയി. ആ ബിസിനസ് ഇനി തിരിച്ചുവരുമോ? സമാനമായ സ്ഥാപനങ്ങള്‍ ഒരു തടസവുമില്ലാതെ അവരുടെ കച്ചവടം നടത്തുമ്പോള്‍, നമുക്ക് മാത്രം വരുന്ന ആക്രമണങ്ങള്‍ നാം തിരിച്ചറിയേണ്ടതല്ലേ?
ബാഹ്യശക്തികള്‍ മനസിലാക്കേണ്ട കാര്യം, ”ചുമരുണ്ടെങ്കിലേ ചിത്രമെഴുതാവൂ എന്നാണ്. അവരുടെ പ്രേരണയ്ക്ക് വശംവദരാകുന്നവരും ഇത് ഓര്‍ക്കണം”.
സര്‍ക്കുലറില്‍, സമാനമായ സ്ഥാപനങ്ങള്‍ ഒരു തടസവുമില്ലാതെ കച്ചവടം നടത്തുന്നു എന്നുപറയുന്നത് ശ്രദ്ധേയമാണ്. നിയമവിരുദ്ധമായാണ് ഇരുകൂട്ടരും കച്ചവടം നടത്തുന്നത് എന്ന ഏറ്റുപറച്ചില്‍ ആണ്, ഇത്. മുത്തൂറ്റിന്, നിക്ഷേപം സ്വീകരിക്കാന്‍ മാത്രമേ, റിസര്‍വ് ബാങ്കിന്റെ അനുവാദമുള്ളൂ; വായ്പ നല്കാന് അനുവാദം ഇല്ല. കേരളത്തിലുള്ള മറ്റു ഭൂരിപക്ഷത്തിനും, രണ്ടിനും അനുവാദം ഇല്ല.
പാവങ്ങളില്‍ നിന്ന് 30 ശതമാനം പലിശ വാങ്ങുന്നത് ഏത് ബിസിനസ് നൈതികതയാണ്, എന്ന വലിയ ചോദ്യവുമുണ്ട്. ഒരിടപാടുകാരന് പറഞ്ഞപോലെ, മുത്തൂറ്റില്‍ പണ്ടം പണയം വയ്ക്കുമ്പോള്‍, പണ്ടം മാത്രമല്ല, കുടലും പണയം വയ്ക്കുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: