ന്യൂദല്‍ഹി: പാക് പ്രവിശ്യയായ ബലൂചിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടര്‍ന്നും അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തുമെന്ന് ഭാരതം. ബലൂചിലെ പാക് സൈന്യത്തിന്റെ ക്രൂരതകള്‍ അവസാനിപ്പിക്കും വരെ വിഷയം ഉന്നയിക്കും. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ ബലൂച് വിഷയം ഭാരതം ഔദ്യോഗികമായി ഉന്നയിച്ചതിന് പിന്നാലെയാണ് നിലപാട് തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനമാണ് കശ്മീരിലെ പ്രധാനപ്രശ്നമെന്ന് യുഎന്നിന്റെ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ ഭാരത പ്രതിനിധി വിശദീകരിച്ചിരുന്നു. പാക്കിസ്ഥാന്റെ പിന്തുണയോടെയാണ് പാക് ഭാഗത്തുനിന്നും ഭീകരര്‍ ഭാരതത്തിലേക്ക് നുഴഞ്ഞുകയറുന്നത്. നിരവധി ലോകരാജ്യങ്ങള്‍ ഇതിനകം ഭീകരതയെ പിന്തുണയ്ക്കുന്ന പാക് നിലപാടിനെതിരെ രംഗത്തെത്തിയതും ഭാരതം കൗണ്‍സിലില്‍ ചൂണ്ടിക്കാട്ടി.
അതിനിടെ കശ്മീരിലെ സംഘര്‍ഷത്തെപ്പറ്റി അന്താരാഷ്ട്രസമിതിയുടെ അന്വേഷണം വേണമെന്ന യുഎന്‍ കമ്മീഷണറുടെ നിലപാടില്‍ ഭാരതം കടുത്ത ഭാഷയില്‍ പ്രതിഷേധിച്ചു.
അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള പിന്തുണയോടെ നടക്കുന്ന സംഘര്‍ഷമാണ് കശ്മീരിലെ പ്രശ്നമെന്നും കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഭാരതം വ്യക്തമാക്കി.
മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ സയിദ് റാദ് അല്‍ ഹുസൈനാണ് കശ്മീരിനെപ്പറ്റി പ്രകോപന പ്രസ്താവന നടത്തി ഭാരതത്തിന്റെ വിമര്‍ശനമേറ്റുവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: