തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം സ്വാഭാവിക നീതിയും നടപടിക്രമവും പാലിക്കാതെയെന്ന് എസ്ബിടിയിലെ 20 ശതമാനം ഓഹരി ഉടമകളുടെ പ്രതിനിധികളും സ്വതന്ത്ര ഡയറക്ടര്‍ ബോര്ഡംഗങ്ങളുമായ സാജന് പീറ്ററും എം.സി. ജേക്കബും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബാങ്കുകളുടെ ലയനം ഗുണഭോക്താക്കള്‍ക്കും സംസ്ഥാന താല്പര്യങ്ങള്ക്കും ഗുണകരമാകുമെന്ന് രേഖകള്‍ സഹിതം ബോധ്യപ്പെടുത്തിയാല്‍ എതിര്‍ക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.
മെയ് 17 ന് മുംബൈയില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ അജണ്ടയില്‍ ലയനം അനിവാര്യമാണെന്ന് തെളിയിക്കാനുള്ള ഒരു രേഖയും വച്ചിരുന്നില്ല. ജനതാത്പര്യം മാനിക്കാതെയും സുതാര്യത ഇല്ലാതെയുമാണ് ലയനനടപടികളുമായി മുന്നോട്ടു പോകുന്നത്്.
നേരത്തേ ബാങ്ക് ഓഫ് സൗരാഷ്ട്ര, ബാങ്ക് ഓഫ് ഇന്‍ഡോര്‍ എന്നിവയെ എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു. ലയനംകൊണ്ട്് എസ്ബിഐക്കുണ്ടായ നേട്ടമെന്തെന്ന് വ്യക്തമാക്കണമെന്ന് നേരത്തെ കൂടിയ ഡയറക്ടര്‍ ബോര്‍ഡില്‍ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനു മറുപടി ലഭ്യമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് ഒരു വിവരവും നല്‍കാതെയും ചര്‍ച്ച നടത്താന്‍ തയാറാകാതെയും ലയന നടപടികളുമായി മുന്നോട്ട് പോകുകയാണ്. എസ്ബിടി ചീഫ് ജനറല്‍ മാനേജരായിരുന്ന ആദികേശവനെ ലയനത്തിന്റെ തുടര്‍ചര്‍ച്ചകളില്‍ പ്രതിനിധാനം ചെയ്യാന്‍ നിയോഗിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ സ്ഥലംമാറ്റി.
കേരളത്തില്‍ നിക്ഷേപ രംഗത്ത് 23 ശതമാനവും വായ്പയില്‍ 18 ശതമാനവും വിപണി പങ്കാളിത്തം എസ്ബിടിക്കാണ്. വിദേശ ഇന്ത്യാക്കാരില്‍ നിന്നുള്ള ഇടപാടില്‍ 30 ശതമാനത്തോളം എസ്ബിടിയിലൂടെയാണ്. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ, വ്യവസായ മേഖലകളില്‍ എസ്ബിടി വലിയ പിന്തുണയാണ് നല്കിവരുന്നത്്. ലയനശേഷം ഈമേഖലകളില്‍ എസ്ബിഐ എത്രത്തോളം പങ്കുവഹിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഇരുവരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: