തിരുവല്ല: ഭീകരതയെ പ്രോത്സാഹിപ്പിക്കാന്‍ മതത്തെ കൂട്ടുപിടിക്കുന്നവര്‍ സ്വന്തം മതത്തെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് മാര്‍ത്തോമ്മാസഭാ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ. മലങ്കരമാര്‍ത്തോമ്മാ സുറിയാനി സഭാ പ്രതിനിധി മണ്ഡലത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു മതവും ഭീകരതയെ വളമിട്ടുവളര്‍ത്തുന്ന ഒരു ചിന്തയും നല്‍കുന്നില്ല. അര്‍ത്ഥം മനസ്സിലാക്കാതെയും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയും മതചിന്തകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരാണ് ഭീകരതയുടെ കുഴലൂത്തുകാരായി മാറുന്നത്.
ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷകള്‍ സഫലമാക്കാനായിരിക്കണം സംസ്ഥാനത്ത് പുതിയതായി അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍. ആദര്‍ശം വെടിഞ്ഞും പറഞ്ഞതെല്ലാം വിഴുങ്ങിയും ഒത്തുതീര്‍പ്പ് എന്ന ഏച്ചുകെട്ടലിന് വഴങ്ങുന്നത് ജനാധിപത്യസംവിധാനത്തിന് ഒട്ടും ഭൂഷണമല്ല.
ഒത്തുതീര്‍പ്പുകളുടെ ഏച്ചുകെട്ടലല്ല, മൂല്യാധിഷ്ഠിതവും ആദര്ശസുരഭിലവുമായ അനുരഞ്ജനമാകണം ജനാധിപത്യത്തിന്റെ അടിത്തറ.
മൃഗസ്നേഹത്തിന്റെ പേരുപറഞ്ഞ് തെരുവുനായ്ക്കളെ യഥേഷ്ടം വിഹരിക്കാന്‍ അനുവദിക്കുമ്പോള്‍ മനുഷ്യന്റെ സൈ്വര്യജീവിതം അപകടത്തിലാവുകയാണ്. ഈ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നത് ഒരു ഭരണകൂടത്തിനും ഭൂഷണമല്ല. തെരുവുനായ്ക്കളെ പിടിച്ച് അവയ്ക്ക് ഭക്ഷണം നല്കി സംരക്ഷിക്കാനുള്ള സുരക്ഷിതകേന്ദ്രങ്ങള്‍ രൂപപ്പെടുത്തിയാല്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കാന്‍ കഴിയും. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടായി ആലോചിച്ച് ഉചിതമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കണം.
കേരളത്തെ മദ്യവിമുക്തമാക്കാനുള്ള ഉദ്യമത്തിന് തടസ്സം നില്ക്കുന്ന പ്രതികരണങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അവ കുടുംബങ്ങളിലെ സമാധാനാന്തരീക്ഷത്തിനും നാടിന്റെ പുരോഗതിക്കും ഭീഷണിയാണ്. ടൂറിസത്തിന്റെ മറവില്‍ നാടിനെ മദ്യശാലയാക്കിമാറ്റാനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്നും മെത്രാപ്പോലീത്താ പറഞ്ഞു.
ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ഗീവര്‍ഗീസ്മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പമാരായ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, യുയാക്കിം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തീമോത്തിയോസ്, ഐസക്ക് മാര്‍ പീലക്സിനോസ്, ഏബ്രഹാം മാര്‍ പൗലോസ്, തോമസ് മാര്‍ തീത്തോസ്, ഗ്രീഗോറിയോസ് മാര്‍ സ്തെഫാനോസ്, മാത്യൂസ് മാര്‍ മക്കാറിയോസ് എന്നിവര്‍ പങ്കെടുത്തു.
സഭാസെക്രട്ടറി റവ.ഉമ്മന്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു. ട്രസ്റ്റി അഡ്വ. പ്രകാശ് പി.തോമസ് കണക്ക് അവതരിപ്പിച്ചു.
വിവിധ മേഖലകളിലെ സേവനത്തിനു മാര്‍ത്തോമ്മാ സഭ നല്കുന്ന അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും. ബജറ്റും ഇന്ന് അവതരിപ്പിക്കും. പ്രമേയങ്ങള്‍ നാളെ പരിഗണിക്കാനാണ് സാധ്യത. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരുടെ വിരമിക്കല്‍ പ്രായം 75 ആക്കണമെന്നാവശ്യപ്പെടുന്നതടക്കമുള്ള പ്രമേയങ്ങള്‍ സഭാ മണ്ഡലത്തിന്റെ പരിഗണനയ്ക്കുണ്ട്. അദ്ധ്യക്ഷപീഠത്തിന് ഈ പ്രമേയം സമര്‍പ്പിച്ചിട്ടുണ്ട്. മുമ്പു നടന്ന പ്രതിനിധിമണ്ഡലയോഗത്തില് ഈ വിഷയം പരസ്യവോട്ടിനിട്ട് തള്ളിയതായും പറയപ്പെടുന്നു. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടപടികള്‍ക്ക് കോടതി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: