കണ്ണൂര്‍: വധശിക്ഷ റദ്ദാക്കിയ വിവരം അറിഞ്ഞിട്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിക്ക് പ്രത്യേക ഭാവവ്യത്യാസങ്ങളൊന്നുമില്ലായിരുന്നു. (വിധിപ്പകര്‍പ്പ് ലഭിക്കാത്തതിനാല്‍ വധശിക്ഷ റദ്ദാക്കിയ വിവരം ജയിലധികൃതര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.) ചാനലുകളിലൂടെ ഇക്കാര്യം അറിഞ്ഞ തടവുകാര്‍ ഗോവിന്ദച്ചാമിയെ അറിയിച്ചെങ്കിലും പ്രത്യേകിച്ച് മാറ്റവും ഇയാളിലുണ്ടായിരുന്നില്ല. ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പത്താം ബ്ലോക്കിലെ പ്രത്യേക സെല്ലിലാണ് ഇപ്പോള്‍ ഗോവിന്ദച്ചാമിയുള്ളത്. കോടതിവിധി ജയിലധികൃതര്‍ക്കു കിട്ടുന്ന മുറയ്ക്ക് ഇയാളെ പ്രത്യേക സെല്ലില്‍ നിന്നും മാറ്റും.
വധശിക്ഷ റദ്ദാക്കിയെങ്കിലും വേറെ കേസുകളുണ്ട്. ഈ കേസിലെ ജീവപര്യന്തം. സേലത്തെ പിടിച്ചുപറിക്കേസില്‍ ഏഴു വര്‍ഷവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവനക്കാരെ ആക്രമിച്ച കേസില്‍ പത്തുമാസവും തടവിന് ശിക്ഷിച്ചിട്ടുണ്ട്.
2011 നവംബര്‍ 11ന് സൗമ്യ വധക്കേസില്‍ തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി വിധിക്ക് ശേഷമാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. പ്രത്യേക രീതിയിലായിരുന്നു പെരുമാറ്റം. ജയില്‍ചട്ടങ്ങളും മറ്റും തനിക്കു ബാധകമല്ലെന്ന രീതിയില്‍ പ്രവര്‍ത്തിച്ച ഇയാള്‍ പലപ്പോഴും ജീവനക്കാരോടു തട്ടിക്കയറുകയും ചെയ്തിരുന്നു.
ബിരിയാണി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 2012ല്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരവും നടത്തിയ സംഭവം ഉണ്ടായിരുന്നു. ജയിലധികൃതര്‍ വഴങ്ങാത്തതിനെത്തുടര്‍ന്നു പിന്നീട് ആട്ടിറച്ചി നല്കിയാല് നിരാഹാരം അവസാനിപ്പിക്കാമെന്നു പറഞ്ഞ് സമരം നിര്‍ത്തുകയായിരുന്നു. ജയില്‍ ജീവനക്കാരെ ആക്രമിക്കുകയും സെല്ലിനോടനുബന്ധിച്ചു സ്ഥാപിച്ച സിസിടിവി കാമറ തകര്‍ക്കുകയും ചെയ്യുകയുണ്ടായി.
തടവുപുള്ളിയുടെ കുടിവെള്ള പാത്രത്തില്‍ മൂത്രമൊഴിച്ചു വയ്ക്കുകയും സെല്ലില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മൂന്ന് ജയില്‍ ജീവനക്കാരെ ഭക്ഷണപ്പാത്രം കൊണ്ട് ആക്രമിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ ഗോവിന്ദച്ചാമി ജയില്‍ മാറ്റത്തിനു അപേക്ഷ സമര്‍പ്പിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: