തിരുവനന്തപുരം: യോഗത്തിനിടെ മോശം പരാമര്‍ശം നടത്തിയ പിഎസ്സി ചെയര്മാന് ഡോ കെ.എസ്. രാധാകൃഷ്ണന് അടുത്ത യോഗത്തില്‍ മാപ്പു പറയണമെന്ന ആവശ്യവുമായി ് ഇടത് അംഗങ്ങള്‍.
പിഎസ്സി മുന്‍ അഡീഷണല്‍ സെക്രട്ടറി കോഴിക്കോട് റീജിയണല്‍ ഓഫീസ് ദുരൂഹസാഹചര്യത്തില്‍ സന്ദര്‍ശിച്ചതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇത് ആഗസ്റ്റ് അവസാനം നടന്ന കമ്മീഷന് യോഗത്തില്‍ അംഗങ്ങള്‍ ചോദ്യം ചെയ്തു. വിവാദം മുറുകുന്നതിനിടെ ചെയര്മാന് ഡോ കെ.എസ്. രാധാകൃഷ്ണന് അംഗങ്ങള്‍ക്കെതിരെ അസഭ്യവാക്കുപയോഗിച്ചെന്ന് ഇടത് അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. ചെയര്‍മാന്റെ പ്രയോഗം തൊട്ടടുത്തിരുന്ന യു. സുരേഷ്കുമാര്‍ മാത്രമാണ് കേട്ടത്. അടുത്ത യോഗത്തില്‍ അംഗങ്ങള്‍ കുറവായതിനാല്‍ ആരും ഇതേക്കുറിച്ച് ചോദിച്ചില്ല.
എന്നാല്‍ ചെയര്‍മാന്റെ മോശം പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സിപിഐ നോമിനിയായ വനിതാ അംഗം ഡോ കെ. ഉഷ മുഖം മറച്ച് യോഗത്തില്‍ പങ്കെടുത്തു.
തന്റെ അനുവാദത്തോടെയല്ല മുന്‍ അഡീഷണല്‍ സെക്രട്ടറി റീജിയണല്‍ ഓഫീസ് സന്ദര്‍ശിച്ചതെന്ന് ചെയര്മാന് കെ.എസ്. രാധാകൃഷ്ണന് പറഞ്ഞു. എച്ച്എല്‍എല്ലിനാണ് അവിടത്തെ നിര്‍മാണച്ചുമതല. വിരമിച്ച ഉദ്യോഗസ്ഥന് പല കാരണങ്ങളാലും മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളില്‍ പോകാറുണ്ട്. അത് വിലക്കാനാകില്ല. ഇത് കമ്മീഷന് യോഗത്തില്‍ ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ താന്‍ ആരെയും അസഭ്യം പറഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പിഎസ്സിയുടെ ഭരണമികവില്‍ അസൂയപൂണ്ടവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ചെയര്മാന് പറഞ്ഞു.
എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ കമ്മീഷനംഗം ഡോ കെ. ഉഷ വിസമ്മതിച്ചു. തന്റെ വ്യക്തിപരമായ പ്രതിഷേധം അറിയിക്കേണ്ടവരെ അറിയിച്ചു. ഇനി ഇത് കൂടുതല്‍ ചര്‍ച്ച ചെയ്ത് വിവാദമാക്കാനില്ല. മറ്റാരെങ്കിലും പ്രതികരിക്കുന്നതില്‍ തനിക്ക് പങ്കുമില്ലെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: