ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 43 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി പിന്തുണയുള്ള പീപ്പിള്‍സ് പാര്‍ട്ടി ഒഫ് അരുണാചല്‍ പ്രദേശില്‍ (പി.പി.എ) ചേര്‍ന്നു.
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ശേഷമാണിത്. ഇതോടെ കോണ്‍ഗ്രസിന് അരുണാചലില്‍ ഭരണം നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഖണ്ഡു അടക്കമുള്ളവര്‍ ബി.ജെ.പി സഖ്യത്തില്‍ ചേര്‍ന്നതോടെ അരുണാചല്‍ സര്‍ക്കാര്‍ ഫലത്തില്‍ പി.പി.എ സര്‍ക്കാരായി മാറി.
നബാം തൂക്കി രാജിവച്ചതിനെ തുടര്‍ന്ന് ജൂലായിലാണ് പേമ ഖണ്ഡു അരുണാചല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 60 അംഗ നിയമസഭയില്‍ പി.പി.എയ്ക്ക് 11 എം.എല്‍.എമാരാണുള്ളത്. കോണ്‍ഗ്രസിന് 47 എം.എല്‍.എമാരുണ്ടായിരുന്നത് ഇപ്പോള്‍ മൂന്നു പേരായി ചുരുങ്ങി. ബി.ജെ.പിക്ക് പതിനൊന്ന് അംഗങ്ങളുണ്ട്. രണ്ട് പേര് സ്വതന്ത്രരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: