വടകര: അസൗകര്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുന്ന വടകര മിനി സിവില്‍ സ്റ്റേഷനില്‍ തിരക്കൊഴിവാക്കാന്‍ റവന്യൂ ടവര്‍ പദ്ധതി നടപ്പിലാക്കുന്നു. സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ സ്ഥാപിക്കുന്ന റവന്യൂ ടവറിന്റെ രൂപരേഖ തയ്യാറാക്കുന്നതിനായി കഴിഞ്ഞ ദിവസം കോഴിക്കോട് പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറും സംഘവും സ്ഥലപരിശോധന നടത്തി. നിലവില്‍ താലൂക്ക് ഓഫീസ് അടക്കമുള്ള കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്ന രണ്ടേക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിട സമുച്ചയം ഉയരുന്നത്.
സംസ്ഥാന സര്‍ക്കാര്‍ 8 കോടി രൂപ റവന്യൂ ടവറിന്റെ നിര്‍മ്മാണത്തിനായി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. രൂപരേഖ ഉടനെ തന്നെ തയ്യാറാക്കി സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് വടകര എംഎല്‍എ സി. കെ. നാണു പറഞ്ഞു. ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയമാണ് വടകരയില്‍ വരുന്നത്.
നിലവില്‍ സിവില്‍ സ്റ്റേഷന് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസ്, സബ്ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവയൊക്കെ ഏറെ പരിതാപകരമായ അവസ്ഥയിലാണ്.
വിവിധ വകുപ്പുകളുടെ ഏകോപനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാല് റവന്യൂ ടവറുകളിലൊന്നാണ് വടകരയില്‍ ഉയരുന്നത്. അഞ്ചുവിളക്ക് ജംഗ്ഷനോട് ചേര്‍ന്ന് കോടതി, കെട്ടിടങ്ങളുടെ ഇടയിലൂടെയാണ് സിവില്‍ സ്റ്റേഷനിലും അനുബന്ധ ഓഫീസുകളിലും എത്തേണ്ടത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും, കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാനും നന്നേ ബുദ്ധിമുട്ടുകയാണ്.
നിലവില്‍ വിദ്യാഭ്യാസ ഓഫീസ് കെട്ടിടം, സബ് ട്രഷറി, പോലീസ് കണ്ട്രോള് റൂം, സബ്ജയില്‍, രജിസ്ട്രാര്‍ ഓഫീസ്, ആശ്വാസകേന്ദ്രം, കാന്റീന്, തുടങ്ങിയ സ്ഥാപനങ്ങളെല്ലാം അസൗകര്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ആയിരക്കണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി നിത്യേന ഇതിനകത്ത് വന്നുപോകുന്നത്.
നിലവിലുള്ള ഡിഇഒ ഓഫീസ് പരിസരത്തെ പഴയ കെട്ടിടം പൊളിച്ച് മൂന്നു കോടിയോളം രൂപ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയെന്ന ആശയം ഭരത് ഭൂഷണ് ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ തുടങ്ങിയതാണ്. പാര്‍ക്കിംഗ് സൗകര്യമുള്‍ പ്പെടെയുള്ള വന്‍ പദ്ധതിയായിരുന്നു അത്. സമീപത്തെ ജയിലും, പോലീസ് കണ്ട്രോ ള്‍ റൂമും ഇവിടെ നിന്ന് മാറ്റുന്നതോടെ വലിയ ഓഫീസ് സമുച്ചയം പണിയുന്ന രീതിയിലായിരുന്നു ആസൂത്രണം. അന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചില്ല. 25 വര്‍ഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ജീവനക്കാര്‍ക്കിടയിലേക്ക് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നത് പതിവ് കാഴ്ചയാണ്. പട്ടയം ഉള്‍പ്പെടെ നിരവധി റവന്യൂ രേഖകള്‍ സൂക്ഷിച്ചിട്ടുള്ള കെട്ടിടം ചോര്‍ന്നൊലിച്ചതിനെ തുടര്‍ന്ന് വിലപ്പെട്ട രേഖകള്‍ പലതും നശിച്ചുപോയിരിക്കുന്നു. റവന്യൂ അധികൃതര്‍ പിടികൂടി വടകര മിനി സിവില്‍ സേറ്റേഷന് വളപ്പില്‍ കൂട്ടിയിട്ട മണല്‍, പിടിച്ചെടുത്ത ലോറികള്‍ എന്നിവ കാടുപിടിച്ച് കിടക്കുന്നു. ഇവിടെയുള്ള എക്സൈ സ് ഓഫീസിന്റെ വരാന്ത തൊണ്ടി മുതല്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ആര്‍ടിഒ ഓഫീസും പരിമിതികളാല്‍ നട്ടംതിരിയുകയാണ്. റവന്യൂ ടവര്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ വടകരയുടെ മുഖഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: