തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. രണ്ട് പേര്‍ക്ക് പണം നഷ്ടമായി. ചെമ്പഴന്തി സ്വദേശി വിനീതിനും പ്രവാസി മലയാളി അരവിന്ദിനുമാണ് പണം നഷ്ടമായത്.
സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ വിനീതിന് 49,156 രൂപ നഷ്ടപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. കഴിഞ്ഞ 12ന് സ്വകാര്യ ഡി.ടി.എച്ച് സര്‍വ്വീസ് റീചാര്‍ജ് ചെയ്യാന്‍ വിനീത് 2,500 രൂപയുടെ ഓണ്‍ലൈന്‍ ഇടപാട് നടത്തിയിരുന്നു. ഇതിനായി അക്കൗണ്ട് നമ്പരും മറ്റും കൈമാറിയിരുന്നു. പിന്നാലെ വ്യാഴാഴ്ച ഉച്ചയോടെ വിനീതിന്റെ അക്കൗണ്ടില്‍ നിന്ന് പതിനൊന്ന് ഇടപാടുകളിലായി 49,156 രൂപ നഷ്ടമാവുകയായിരുന്നു.
കാനറാബാങ്കിന്റെ കോസ്മോ ശാഖയിലെ അക്കൗണ്ട് ഉടമയായ വിനീത് മൊബൈല്‍ സന്ദേശം വഴി പണം പിന്‍വലിച്ചതായ വിവരം ലഭിച്ചതോടെ ബാങ്കിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതി മെഡിക്കല്‍ കോളേജ് പോലീസിന് കൈമാറിയിട്ടുണ്ട്. വിനീതിന്റെ പരാതിയില്‍ കേസെടുത്ത മെഡിക്കല്‍ കോളേജ് പോലീസ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
പ്രവാസി മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ അരവിന്ദാണ് പണം നഷ്ടപ്പെട്ട രണ്ടാമത്തെയാള്‍. 52,000 രൂപയാണ് അരവിന്ദിന് നഷ്ടമായത്. പട്ടത്തെ ആക്സിസ് ബാങ്കിലാണ് അരവിന്ദിന് അക്കൗണ്ടുള്ളത്. പല എ.ടി.എമ്മുകളില്‍ നിന്നായാണ് പണം പിന്‍വലിച്ചിരിക്കുന്നത്. അരവിന്ദ് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഏതാനും ദിവസം മുമ്പ് കോളേജ് അദ്ധ്യാപികയായ യുവതിയുടെ അരലക്ഷം രൂപ ചൈനയില്‍നിന്ന് തട്ടിയെടുത്ത സംഭവത്തിന് പിന്നാലെയാണ് പുതിയ തട്ടിപ്പ്. സൈബര്‍ പോലീസ് സഹായത്തോടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: