തൊടുപുഴ: തൊടുപുഴ അമ്പലം വാര്‍ഡില്‍ പൊതുവഴി അടയ്ക്കുന്നത് ചോദ്യം ചെയ്ത വീട്ടമ്മയെ കയ്യേറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയില്ല. കഴിഞ്ഞ മാസം രണ്ടാം തിയതിയാണ് വെയര്‍ ഹൗസ് റോഡിന് സമീപത്തെ കോളനി റോഡില്‍ താമസിക്കുന്ന വടക്കേല്‍ ഗീതയെ തൊടുപുഴ സബ്ഡിവിഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തത്. പതിറ്റാണ്ടുകളായി ഗീതയും ഇവരുടെ മൂന്ന് അയല്‍വാസികളും ഉപയോഗിച്ചുകൊണ്ടിരുന്ന വഴി സ്വന്തമാക്കാന്‍ സ്വകാര്യ വ്യക്തി നടത്തിയ നീക്കത്തിന് പിന്തുണയുമായാണ് നാല് വാഹനങ്ങളില്‍ പോലീസുമായി വിവാദ ഉദ്യോഗസ്ഥനെത്തിയത്. വഴി അടയ്ക്കാന്‍ കല്ലുമായി ലോറിയെത്തിയപ്പോള്‍ നടപ്പുവഴിയില്‍ കല്ലിറക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഗീത അടുത്തെത്തി.
പോലീസ് ഉദ്യോഗസ്ഥന് ഗീതയെ അസഭ്യം പറഞ്ഞ് തള്ളി നീക്കുകയായിരുന്നു. നിലത്ത് വീണ ഗീതയ്ക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റായ ഗീതയുടെ മൊഴി പോലീസ് ആശുപത്രിയിലെത്തി ശേഖരിച്ചെങ്കിലും ഒരു മാസമായിട്ടും കേസെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് ഗീത വിവരാവകാശ പ്രകാരം തൊടുപുഴ പോലീസില്‍ അപേക്ഷ നല്‍കിയെങ്കിലും അപേക്ഷയ്ക്ക് രസീത് പോലും നല്‍കിയില്ല. ഇതേത്തുടര്‍ന്ന് ഗീത സംസ്ഥാന പോലീസ് മേധാവി,പോലീസ് പരാതി പരിഹാരസെല്‍, സംസ്ഥാന ആഭ്യന്തരവകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
പതിറ്റാണ്ടുകളായി ഗീതയും അയല്‍വാസികളും ഉപയോഗിച്ചുകൊണ്ടിരുന്നതാണ് റോഡ് എന്ന നിരവധി കോടതി വിധികളും നിലനില്‍ക്കുന്നുണ്ട്. ഇതൊക്കെ മറികടന്നാണ് പോലീസ് ഉദ്യോഗസ്ഥന് ധിക്കാരപരമായി പെരുമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: