ചെങ്ങന്നൂര്‍: ചതയം ജലോത്സവത്തില്‍ പ്രയാര്‍, കോടിയാട്ടുകര പള്ളിയോടങ്ങള്‍ ഗുരു ചെങ്ങന്നൂര്‍ ട്രോഫി നേടി. പ്രയാര്‍ എ ബാച്ചിലും കോടിയാട്ടുകര ബി ബാച്ചിലുമാണ് ഒന്നാം സ്ഥാനം നേടിയത്. എ ബാച്ചില്‍ ഉമയാറ്റുകരയും ബി ബാച്ചില്‍ കടപ്രയും രണ്ടാം സ്ഥാനം നേടി.
പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ ഇന്നലെ നടന്ന ജലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള പ്രത്യേക ട്രോഫി എ ബാച്ചില്‍ മുണ്ടന്കാവിനും ബി ബാച്ചില്‍ മുതവഴിക്കും ലഭിച്ചു. നന്നായി പാടിതുഴഞ്ഞതിന് എ ബാച്ചില്‍ കിഴ്വന്മഴിയും ബി ബാച്ചില്‍ വന്മഴിയും ട്രോഫി കരസ്ഥമാക്കി.
മത്സര വള്ളംകളിക്ക് മുന്നോടിയായി ജലഘോഷയാത്രയും നടന്നു. വള്ളംകളി കാണാന്‍ പമ്പാനദിയുടെ ഇരുകരകളിലും വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. ചതയം ജലോത്സവ സാംസ്കാരികസമിതി ചെയര്മാന് എം.വി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മന്ത്രി തോമസ് ഐസക് വള്ളംകളി ഉദ്ഘാടനം ചെയ്തു. ജലഘോഷയാത്രയും അദ്ദേഹം ഫഌഗ് ഓഫ് ചെയ്തു.
കോടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി. വിജയികള്‍ക്കുള്ള ട്രോഫി നഗരസഭ ചെയര്മാന് ജോണ്‍ മുളങ്കാട്ടില്‍ വിതരണം ചെയ്തു. അഡ്വ.കെ.കെ.രാമചന്ദ്രന്‍നായര്‍ എംഎല്‍എ, മുന്‍ എംപി തോമസ് കുതിരവട്ടം, മുന്‍ എംഎല്‍എമാരായ ശോഭനാ ജോര്‍ജ്, അഡ്വ.മാമന്‍ഐപ്, പി.സി. വിഷ്ണുനാഥ്, പള്ളിയോട സേവാസംഘം ട്രഷറര്‍ കൃഷ്ണകുമാര്‍ കൃഷ്ണവേണി, കെ.ജി. കര്‍ത്ത, അഡ്വ.ഡി.വിജയകുമാര്‍, ബി.കൃഷ്ണകുമാര്‍, ഡി.വിനോദ്കുമാര്‍, ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് നളന്ദാ ഗോപാലകൃഷ്ണന്, കെ.ആര്. പ്രഭാകരന് നായര്‍, അജി.ആര്.നായര്‍, സജി ചെറിയാന്, പി.എം. തോമസ്, കെ.ആര്. രാജപ്പന്, എബി കുര്യാക്കോസ്, അഡ്വ.അരുണ്‍ പ്രകാശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ശിവന്‍കുട്ടി ഐലാരത്തില്‍, ജലജ രവീന്ദ്രന്, നഗരസഭ കൗണ്‍സിലര്‍മാരായ കുഞ്ഞൂഞ്ഞമ്മ ,സുധാണി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: