പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലോത്സവം ഇന്ന് ഉച്ചയ്ക്ക് 1.30ന് കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്ത് കുമാര്‍ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി. ശശിധരന് പിളള അദ്ധ്യക്ഷത വഹിക്കും.
രാമപുരത്ത് വാര്യര്‍ അവാര്‍ഡ് ചലച്ചിത്ര ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് സമ്മാനിക്കും. സുവനീര്‍ പ്രകാശനം വീണാജോര്‍ജ്ജ് എംഎല്‍എ നിര്‍വ്വഹിക്കും. മന്ത്രി മാത്യു ടി. തോമസ് പള്ളിയോടങ്ങളുടെ മത്സരം ഫ്ളാഗ് ഓഫ് ചെയ്യും. ജലഘോഷയാത്രയ്ക്ക് ശേഷം മൂന്ന് മണിയോടെ മത്സരങ്ങള്‍ ആരംഭിക്കും. വഞ്ചിപ്പാട്ട് ആചാര്യന്മാരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ആദരിക്കും.
ആന്റോആന്റണി എംപി, എംഎല്‍എമാരായ രാജു എബ്രഹാം, അടൂര്‍ പ്രകാശ്, ചിറ്റയം ഗോപകുമാര്‍, കെ.കെ.രാമചന്ദ്രന്‍നായര്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, ജില്ലാ കളക്ടര്‍ ആര്.ഗിരിജ, ദേവസ്വംബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമന് കൊണ്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വിജയികള്‍ക്കുള്ള സമ്മാന വിതരണം എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ നിര്‍വ്വഹിക്കും. റാന്നി -ഇടക്കുളം മുതല്‍ ചെന്നിത്തല വരെയുള്ള കരകളിലെ 50 പള്ളിയോടങ്ങളാണ് ഇത്തവണ ജലോത്സവത്തില്‍ പങ്കെടുക്കുന്നത്.
ജലഘോഷയാത്രയില്‍ എ ബാച്ചിലെയും ബി ബാച്ചിലെയും പള്ളിയോടങ്ങള്‍ പങ്കെടുക്കും. ബി ബാച്ച് പള്ളിയോടങ്ങള്‍ ആറന്മുള ക്ഷേത്രക്കടവില്‍ നിന്നെത്തി സത്രം പവിലിയനു മുമ്പില്‍ ചവിട്ടിത്തിരിഞ്ഞാണ് ജലഘോഷയാത്രയില്‍ പങ്കെടുക്കുന്നത്. എ ബാച്ച് പള്ളിയോടങ്ങളുടെ ഘോഷയാത്ര പവലിയനു മുമ്പില്‍ നിന്നാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: